തൃശൂരില്‍ സ്ഥിതി ഗുരുതരം; കൂടുതല്‍ ജാഗ്രത; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന്
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചരത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു. പതിനാല് പേര്‍ക്കാണ് ഇവിടെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചിട്ടിരിക്കുകയാണ്.
ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. തല്‍ക്കാലത്തേക്കെങ്കിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കണം. സ്ഥിതി അതീവ ഗുരുതരമാണ്. അടിയന്തിരമായി തന്നെ വിഷയത്തില്‍ തീരുമാനമെടുക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച്ച 25 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ തൃശൂര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ ഇടപെടലില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന്് മന്ത്രി എസി മെയിതീന്‍ പറഞ്ഞു. പുറത്ത് നിന്ന് വന്നവര്‍ കൂടുതല്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയതാണ് കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം വരാന്‍ കാരണം. ജനങ്ങളുടെ ജാഗ്രത ഏറെ ആവശ്യമുള്ള സമയമാണിതെന്നും സാഹചര്യം നിയന്ത്രണ വിധേയമാണെന്നും എസി മെയ്തീന്‍ പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് 125 പേരാണ് രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 202 ആയി. കുരിയിച്ചിറ വെയര്‍ഹൗസ് തൊഴിലാളികളായ നാല് പേര്‍ക്കും കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളായ നാല് പേര്‍ക്കും ആംബുലന്‍സ് ഡ്രൈവറായ അളഗപ്പനഗര്‍ സ്വദേശിക്കും ആരോഗ്യ പ്രവര്‍ത്തകനായ രണ്ട് പേര്‍ക്കും നാല് ആശാപ്രവര്‍ത്തകര്‍ക്കും ക്വാറന്റീനില്‍ കഴിയുന്ന വിചാരണ തടവുകാരനായ ഇരിങ്ങാലകുട സ്വദേശിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഇന്നലെ കേരളത്തില്‍ 83 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 37 ആണ്. സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത് 14 പേര്‍ക്കാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
തൃശൂരിന് പുറമേ,പാലക്കാട് 13, മലപ്പുറം 10, കാസര്‍കോട് 10, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, കോട്ടയം 2, എറണാകുളം 2, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മഹാരാഷ്ട്ര 20, ദില്ലി 7, തമിഴ്നാട്, കര്‍ണാടക 4 വീതം, പശ്ചിംമ ബംഗാള്‍ മധ്യപ്രദേശ് ഒന്ന് വീതം എന്നിങ്ങനെയാണ് ഇതരസംസ്ഥാനത്ത് നിന്നും വന്ന് രോഗം സ്ഥിരീകരിച്ചവര്‍.
കൂടത്തായി കൊലക്കേസിലെ പ്രതി ജോളിക്ക് ജയിലിൽ മൊബൈൽ, നിരന്തരം ഫോൺ വിളികൾ!