24 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും എല്ലാം സജ്ജം; ഒരുക്കങ്ങൾ പൂര്‍ത്തിയായെന്ന് തൃശൂർ ജില്ലാ കളക്ടർ
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (16.12.2020) രാവിലെ 8 മണി മുതല്‍ ആരംഭിക്കും. വോട്ടെണ്ണലിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്രമീകരണങ്ങള്‍ പരിശോധിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ 24 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി സജ്ജമാക്കിയിട്ടുള്ളത്. വളരെ സമാധാനപരമായാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതെന്നും വോട്ടെണ്ണലും സമാനമായ സാഹചര്യത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കലക്ടര്‍ വ്യക്തമാക്കി. വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന്് മീഡിയ സെന്റര്‍ മുഖേന സൗകര്യമൊരുക്കും. പഴുതടച്ച സുരക്ഷാ സംവിധാനാങ്ങള്‍ ജില്ലയില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്‍ .ആദിത്യ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ യു. ഷീജാഭീഗം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അതേസമയം, ജില്ലയിലെ 24 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കുമുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം കലക്ടറേറ്റില്‍ നടന്നു. തൃശൂര്‍ കോര്‍പറേഷന്‍, നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കുള്ള ഫേസ് ഷീല്‍ഡ്, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവയാണ് വിതരണം ചെയ്തത്.
ബ്ലോക്ക് ആര്‍ ഒമാര്‍ വഴിയാണ് അവരുടെ പരിധിയിലുള്ള ഗ്രാമ പഞ്ചായത്ത് വോട്ടെണ്ണല്‍ ടേബിളുകളിലും ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ സാമഗ്രികള്‍ എത്തിക്കുക. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് മുഖേനയാണ് കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണല്‍ തുടങ്ങുന്നതുമുതലുള്ള പുരോഗതി 'പി.ആര്‍.ഡി ലൈവ്' മൊബൈല്‍ ആപ്പിലൂടെ അപ്പപ്പോള്‍ അറിയാം. 16ന് രാവിലെ എട്ടുമണി മുതല്‍ വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണല്‍ പുരോഗതി തടസ്സങ്ങളില്ലാതെ അറിയാനാകും. സംസ്ഥാന, ജില്ലാ, കോര്‍പറേഷന്‍, നഗരസഭ, ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ സീറ്റുകളുടെ എണ്ണവും ലീഡു നിലയും ആപ്പിലൂടെ അറിയാനാകും. തിരക്കുകൂടിയാലും ആപ്പില്‍ ഫലങ്ങളറിയുന്നതിന് തടസ്സം വരാതിരിക്കാന്‍ ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.
Recommended Video
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം 25 ലക്ഷം പേരാണ് പി.ആര്‍.ഡി ലൈവ് ആപ്പിലൂടെ അറിഞ്ഞത്. എസ്.എസ്.എല്‍.സി, പ്ലസ്ടു ഫലങ്ങളും ഏറ്റവും സുഗമമായി 50 ലക്ഷത്തോളം പേര്‍ ആപ്പിലൂടെ അറിഞ്ഞിരുന്നു.












Click it and Unblock the Notifications