Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃത്തിഹീനം; തൃശൂരിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷ വകുപ്പ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വൃത്തിഹീനമായിട്ടും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ രണ്ട് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയതിട്ടുണ്ട്.

അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറെയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയുമാണ് സ്ഥലം മാറ്റിയത്. ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വൃത്തിഹീനമായ അന്തരീക്ഷമാണ് കോഫി ഹൗസിന് ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചിരുന്നില്ല.

thrissur

ഇന്ത്യന്‍ കോഫി ഹൗസിനാകട്ടെ തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോഫീ ഹൗസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യവിബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വലിയ രീതിയിലുള്ള പരിശോധനയാണ് നടക്കുന്നത്.

എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.

ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് 'ഓപ്പറേഷന്‍ ഹോളിഡേ' എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്.

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും പഴകിയ ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ഏതെങ്കിലും തരത്തില്‍ മായം കലര്‍ത്തിയ ഭക്ഷണമോ പഴകിയ ഭക്ഷണമോ പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ചിട്ടുള്ള പരാതികള്‍ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോര്‍ട്ടല്‍ തയ്യാറാക്കി വരുന്നു. പൊതുജനങ്ങള്‍ക്ക് ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. ഓരോ പരാതിയില്‍മേലും പെട്ടെന്ന് തന്നെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+