സന്തോഷ് ട്രോഫി: നാലുപേര്‍ തൃശൂരില്‍ നിന്ന്, ആഹ്ലാദത്തിൽ ഫുട്ബാൾ പ്രേമികൾ
തൃശൂര്‍: സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ നാലു തൃശൂര്‍കാര്‍. പ്രതിരോധനിരയിലെ എസ്.ബി.ടിയുടെ മിന്നും താരം രാഹുല്‍ വി.രാജ്, ആക്രമണനിരയിലെ ചാലക്കുടിക്കാരന്‍ ക്രിസ്റ്റി ഡേവിസ്, കൊടകരയിലെ പി.സി.അനുരാഗ്, മിഡ്ഫീല്‍ഡിലെ ക്രൈസ്റ്റ് കോളജ് താരം ജി.ജിതിന്‍ എന്നിവരാണ് തൃശൂര്‍ താരങ്ങള്‍.
സന്തോഷ് ട്രോഫി ടീമിലേക്ക് ചാലക്കുടിക്കാരന്‍
ചാലക്കുടിയുടെ കാല്‍പന്തുകളി പെരുമയുമായി സന്തോഷ് ട്രോഫി ടീമിലേക്ക് ഒരു ചാലക്കുടിക്കാരന്‍ കൂടി. മുരിങ്ങൂര്‍ മണവാളന്‍ വീട്ടില്‍ ഡേവീസ്-മോളി ദമ്പതികളുടെ മകനായ ക്രിസ്റ്റി ഡേവീസാണ് ചാലക്കുടിക്ക് അഭിമാനമായി ഇത്തവണത്തെ കേരള ടീമില്‍ ഇടം നേടിയത്. കേരളവര്‍മ്മ കോളജിലെ ബിരുദ വിദ്യാര്‍ഥിയായ ക്രിസ്റ്റി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമംഗവും കൂടിയാണ്. ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ പഠനകാലത്താണ് പന്തുകളിയോട് താത്പര്യമുണ്ടായത്.
ദേശീയതലത്തിലും സംസ്ഥാനതലത്തിലേക്കും നിരവധി കളിക്കാരെ സംഭാവന ചെയ്ത ബോയ്‌സ് ഗ്രൗണ്ടില്‍ നിന്നാണ് ക്രിസ്റ്റി ഫുട്‌ബോള്‍ കളിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. സംസ്ഥാന സ്‌കൂള്‍ ടീമിലും ജില്ലാ ജൂനിയര്‍ ടീമിലും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമില്‍ ഇടംനേടി. ഇപ്പോള്‍ സന്തോഷ് ട്രോഫി മത്സരത്തിനായി കേരളത്തിന്റെ ജേഴ്‌സിയണിയുകയാണ്. കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫി കേരളം സ്വന്തമാക്കിയപ്പോള്‍ വിജയ ഗോള്‍ നേടിയ വിപിന്‍ തോമസ് ചാലക്കുടിക്കാരനാണ്. ഇത്തവണ ചാലക്കുടിയുടെ സാന്നിധ്യമറിയിക്കാന്‍ ക്രിസ്റ്റിയും മൈതാനത്തിറങ്ങും.
രണ്ടാം വട്ടവും ബൂട്ടണിയാന്‍ പിസി അനുരാഗ്
സന്തോഷ് ട്രോഫി ടീമില്‍ രണ്ടാം വട്ടവും ബൂട്ടണിയാന്‍ പി.സി.അനുരാഗിന് നിയോഗം. മറ്റത്തൂര്‍ പഞ്ചായത്തുകാരനായ അനുരാഗിന്റെ രണ്ടാം വരവ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മാത്രമല്ല, നാടിന് അഭിമാനമായി. തൊഴിലാളികളായ ചന്തുവിന്റെയും സരളയുടെയും മകനായ അനുരാഗ് കേരള ടീമിലെ സ്‌ട്രൈക്കറാണ്.കഴിഞ്ഞവര്‍ഷം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട കേരള ടീമിന്റെ ഭാഗമായിരുന്ന അനുരാഗിന്റെ രണ്ടാം വരവില്‍ കായിക കേരളം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. മറ്റത്തുര്‍ പഞ്ചായത്തിലെ കനാല്‍ പുറംമ്പോക്കില്‍ നിന്നാണ് ഈ ഇരുപതുകാരന്‍ പന്തുരുട്ടി ഇന്ത്യയുടെ അഭിമാന ടീമിലെ അംഗമായതും ഇപ്പോള്‍ രണ്ടാം വട്ടം ടീമില്‍ ഇടം നേടിയത്.