ജോണിയും കുടുംബവും ഇനി സുരക്ഷിത ഭവനത്തില്‍ അന്തിയുറങ്ങും; താക്കോല്‍ കൈമാറി പൊലീസ്
തൃശൂര്‍: പീച്ചി പൊടിപ്പാറയിലെ നിര്‍ദ്ധനരായ കുടുംബത്തിന് അന്തിയുറങ്ങാനുള്ള വീട് നിര്‍മ്മിച്ച് നല്‍കി പീച്ചി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ഒരു പരാതിയുമായി ബന്ധപ്പെട്ട് പീച്ചി പൊടിപ്പാറ സ്വദേശി ജോണിയുടെ വീട്ടില്‍ എത്തിയ ഉദ്യോഗസ്ഥരാണ് കുടുംബത്തിന്റെ ദയനീയ അവസ്ഥ കണ്ട് സഹായവുമായി രംഗത്തെത്തിയത്.
പീച്ചി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.എ. ഷുക്കൂറും സംഘവും ഇവര്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങുവാനുള്ള ഒരു ചെറിയ വീട് നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. പുതുതായി പണി തീര്‍ത്ത വീടിന്റെ താക്കോല്‍ ദാനം ഇക്കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐപി എസ് നിര്‍വ്വഹിച്ചു. വൈസ് മാന്‍ ക്ലബ്ബിന്റെയും പ്രവാസികളായ സുമനസുകളുടെ സഹായത്താലുമാണ് വീടെന്ന സ്വപ്‌നം ജോണിക്കും കുടുംബത്തിന് യാഥാര്‍ത്ഥ്യമായത്.
വീട് നിര്‍മ്മിച്ച് നല്‍കാനിടയായ സാഹചര്യത്തെ കുറിച്ച് തൃശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ, താമസിക്കാന്‍ കൊടുത്ത വീടിന്റെ വാടക തരുന്നില്ലെന്ന കാരണം പറഞ്ഞ് വീട്ടുടമസ്ഥനായ ഒരാള്‍ പീച്ചി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. തൃശ്ശൂര്‍ പീച്ചി പൊടിപ്പാറ സ്വദേശി ജോണിയും കുടുംബവുമാണ് എതിര്‍കക്ഷികള്‍.
പരാതി അന്വേഷണാര്‍ത്ഥം സ്ഥലം സന്ദര്‍ശിക്കാനായി എത്തിയ പീച്ചി പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ എ.എ. ഷുക്കൂര്‍ കണ്ട കാഴ്ച അതീവ ദയനീയമായിരുന്നു. പാറമടയില്‍ ജോലിക്കാരനായിരുന്നു ജോണി. പ്രായാധിക്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പണിക്കു പോകാന്‍ കഴിയുന്നില്ല. അയാളുടെ ഭാര്യ മാനസിക അസുഖങ്ങളുള്ള കിടപ്പുരോഗിയാണ്. മക്കള്‍ രണ്ടു പേരും ഭിന്നശേഷിക്കാര്‍. അതിനും പുറമേ മൂത്ത മകള്‍ക്ക് ക്യാന്‍സര്‍ രോഗവും. ദിവസവും ആഹാരം കണ്ടെത്താന്‍ പോലും പണമില്ലാതെ വലഞ്ഞ ആ കുടുംബം താമസിച്ചിരുന്ന പഴയ വീട്, മഴപെയ്ത് കുതിര്‍ന്ന് നിലം പൊത്തിയപ്പോഴാണ് അവര്‍ വാടക വീട്ടിലേക്ക് താമസം മാറിയത്.
ജോണിയുടെ ദുരിതങ്ങള്‍ നേരിട്ടു കണ്ടറിഞ്ഞ പീച്ചി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.എ. ഷുക്കൂറും സംഘവും ഇവര്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങുവാനുള്ള ഒരു ചെറിയ വീട് നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പോലീസുദ്യോഗസ്ഥരുടെ സഹായാഭ്യര്‍ത്ഥന വൈസ്മാന്‍ ക്‌ളബ്ബ് അംഗങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. അതുകൂടാതെ പ്രദേശ വാസികളായ സന്മനസ്സുകള്‍ പലരും അകമഴിഞ്ഞ് സഹായിച്ചു. അങ്ങിനെ അടച്ചുറപ്പുള്ള ചെറിയ ഒരു വീട് അവിടെ പണി കഴിപ്പിക്കുകയായിരുന്നു.
ബോൾഡ് ആന്റ് ഗ്ലാമർ ലുക്കിൽ കുടുംബവിളക്കിലെ പുതിയ വില്ലത്തി.. അമൃതയുടെ വൈറൽ ചിത്രങ്ങൾ കാണാം
അതേസമയം, ജോണിക്കും കുടുംബത്തിനും സഹായം എത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ച പീച്ചി സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ എ.എ ഷുക്കൂര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ഫ്രിന്‍സണ്‍, സനില്‍കുമാര്‍ എന്നിവരെ വൈസ്മാന്‍ ക്‌ളബ്ബ് അംഗങ്ങള്‍ ആദരിച്ചു. തിരക്കിട്ട ജോലികള്‍ക്കിടയിലും നിര്‍ദ്ദനരായ ഒരു കുടുംബത്തിന് സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തിലാണ് വൈസ്‌മെന്‍ ക്ലബ് അംഗങ്ങളും, പീച്ചി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും, തൃശ്ശൂര്‍ സിറ്റി പോലീസും.
Recommended Video