ലൈഫ്‌മിഷന്‍; തൃശൂര്‍ ജില്ലയില്‍ പൂര്‍ത്തിയായത് 17423 കുടുംബങ്ങളുടെ ഭവനസ്വപ്നം
തൃശൂര്‍:ഭവനരഹിതര്‍ക്ക് സ്വന്തം കൂടൊരുക്കുന്ന ലൈഫ് മിഷനില്‍ 80.2 ശതമാനം ലക്ഷ്യം കൈവരിച്ച് തൃശൂര്‍ ജില്ല മിഷന്‍ നിലവില്‍ വന്ന് മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ 17423 വീടുകളാണ് പൂര്‍ത്തിയായത്. മാര്‍ച്ചിനകം 776 കുടുംബങ്ങളെ കൂടി ഗൃഹപ്രവേശം നടത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളും ലൈഫ് മിഷന്‍ ജില്ലാതല സംവിധാനവും.
മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കിയത്. വിവിധ പദ്ധതികളിലായി പാതിവഴിയില്‍ നിര്‍മാണം പിന്നിട്ട വീടുകളുടെ പൂര്‍ത്തീകരണമായിരുന്നു ഒന്നാംഘട്ടം. 2016- 17 ന് മുമ്പ് വിവിധ സർക്കാർ വകുപ്പുകൾ വഴിയോ തദ്ദേ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയോ ധനസഹായം ലഭിച്ച് തുടങ്ങി വിവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന പാർപ്പിടങ്ങൾ കണ്ടെത്തി, ഭവന പദ്ധതി വഴി ലഭിച്ച തുകയെ നാല് ലക്ഷം രൂപയിലേക്ക് ഏകീകരിച്ച് ബാക്കി തുക നൽകി ലൈഫ് മിഷൻ വഴി വീട് പൂർത്തിയാക്കുകയായിരുന്നു ഈ ഘട്ടത്തില്‍. ഇത്തരത്തില്‍ 3073 പേരുമായി കരാർ വെച്ച് 2995 ഭവനങ്ങൾ പൂർത്തീകരിച്ചു. 78 വീടുകള്‍ നിര്‍മാണത്തിന്‍റെ അന്തിമഘട്ടത്തിലാണ്.

സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന രണ്ടാംഘട്ടം രണ്ട് രീതിയിലാണ് ജില്ലയില്‍ നടപ്പാക്കിയത്. ഹഡ് കോ, സംസ്ഥാന സര്‍ക്കാര്‍ വിഹിതം, തദ്ദേശ സ്ഥാപന വിഹിതം എന്നിവ ഉപയോഗിച്ചുള്ള ഗ്രാമ പഞ്ചായത്ത് തല പദ്ധതി, തദ്ദേശ സ്ഥാപനങ്ങളുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും വിഹിതമുള്ള ബ്ലോക്ക് തലത്തിലേയും നഗരസഭകളിലേയും ലൈഫ് - പി എം എ വൈ (ഗ്രാമീൺ ), ലൈഫ് പി എം എ വൈ (നഗരം) എന്നീ പദ്ധതികള്‍. ഇതിൽ ആദ്യത്തെ പദ്ധതിയിൽ ജില്ലയിൽ 5683 പേരാണ് ഇതുവരെ കരാറിലേർപ്പെട്ടത്. ഇതിൽ 4778 പേരുടേയും ഭവന നിർമ്മാണം പൂർത്തീകരിച്ചു. 905 പേരുടെ ഭവന നിർമ്മാണം പുരോഗമിക്കുന്നു. 84. 1 ശതമാനം ഭവനങ്ങളും പൂർത്തിയാക്കാൻ സാധിച്ചു.
ലൈഫ് - പി എം എ വൈ (ഗ്രാമീൺ ) പദ്ധതിയിൽ 1697 പേർ കരാറിൽ ഏർപ്പെട്ടു.1527 പേരുടെ ഭവന നിർമ്മാണം പൂർത്തിയാക്കി. 170 പേരുടെ ഭവന നിർമ്മാണം പുരോഗമിക്കുന്നു. ലൈഫ് - പി എം എ വൈ ( നഗരം) പദ്ധതിയിൽ 7534 പേർ കരാറിൽ ഏർപ്പെട്ടു. 5579 പേരുടെ ഭവന നിർമ്മാണം പൂർത്തിയാക്കി. 1955 പേരുടെ ഭവന നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്.
ഭൂരഹിത - ഭവന രഹിത ഗുണഭോക്താക്കൾക്കുള്ള മൂന്നാംഘട്ടത്തിലും രണ്ടു രീതികളുണ്ട്. പാര്‍പ്പിട സമുച്ചയങ്ങള്‍, ഭൂമി വാങ്ങുന്നതിനും ഭവന നിര്‍മാണത്തിനും ധനസഹായം എന്നിവയാണ് ഈ രണ്ടു രീതികള്‍. ആദ്യത്തെ വിഭാഗത്തില്‍ ജില്ലയിൽ പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന് 20 സ്ഥലങ്ങളിലായി ആകെ 39. 32 ഏക്കർ ഭൂമി ലഭിച്ചിട്ടുണ്ട്. ഇതിൽ വടക്കാഞ്ചേരി നഗരസഭയിലെ ചരൽ പറമ്പിൽ 140 പേർക്ക് താമസിക്കാവുന്ന തരത്തിലുള്ള ഫ്ളാറ്റുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ സഹകരണ വകുപ്പിൻ്റെ സഹകരണത്തോടെ 36 ഫ്ളാറ്റുകൾ നിർമ്മിക്കുന്നുണ്ട്. കാറളം ഗ്രാമപഞ്ചായത്തിൽ 72 ഫ്ളാറ്റുകളുടെ നിർമ്മാണം ആരംഭിച്ചു.
രണ്ടാം രീതിയില്‍ ഭൂമി വാങ്ങുന്നതിന് ധനഹായം നൽക്കുന്നതിൻ്റെ ഭാഗമായി 783 പേരുമായി കരാറിൽ ഏർപ്പെട്ടു. ഇതിൽ 314 പേർ ഭൂമി വാങ്ങി നിർമ്മാണം പൂർത്തിയാക്കി. ബാക്കിയുളള 469 എണ്ണം വിവിധ നിർമ്മാണ ഘട്ടങ്ങളിലാണ്.
മറ്റ് വകുപ്പുകളിലൂടെ 2230 ഭവനങ്ങൾ ലൈഫ് മിഷന്‍റെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തീകരിച്ചു. ഇതിന് പുറമെ പട്ടികജാതി, പട്ടികവർഗം, ഫിഷറീസ് വകുപ്പുകൾ സ്വന്തം നിലയ്ക്ക് കരാറിലേർപ്പെട്ടും ഭവനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പ് 2844 വീടുകളുടെ കരാറിലേർപ്പെട്ടു, 2165 വീടുകൾ പൂർത്തിയായി, ബാക്കി 679. പട്ടികവർഗം 19 വീടുകളുടെ കരാറിലേർപ്പെട്ടു, 13 പൂർത്തിയാക്കി, ബാക്കി 6. ഫിഷറീസ് വകുപ്പ് 76 വീടുകളുടെ കരാറിലേർപ്പെട്ടു, 52 പൂർത്തിയാക്കി, ബാക്കി 24.












Click it and Unblock the Notifications