''മോഹന്‍ലാല്‍ വരുമോ? ' എന്ന കുഞ്ഞച്ചന്റെ മാസ് ഡയലോഗ് പോലെ തൃശൂർ, എവിടെയും തുഷാർ വരുമോ എന്ന ചോദ്യം!!
തൃശൂര്‍: മമ്മുട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചനില്‍ ഒരു ഡയലോഗ് ഉണ്ട്... കുഞ്ഞച്ചന്റെ ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനമാണ് രംഗം. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെയാണ് ഉദ്ഘാടകനായി പറഞ്ഞിട്ടുള്ളത്. നാട്ടുകാര്‍ മുളുവന്‍ തടിച്ചു കൂടിയിട്ടുണ്ട്. മൈക്കിന് മുന്നില്‍നിന്ന് നായകനായ കുഞ്ഞച്ചന്‍ വിളിച്ചു പറയുകയാണ് ''മോഹന്‍ലാല്‍ വരുമോ? വരുമോ?' എന്ന്... അവസാനം മോഹന്‍ലാല്‍ വരുന്നില്ല.
ലോക്പാല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.... യെഡ്ഡി ഡയറീസില്‍ പിടിവിടില്ല!!
അപ്പോള്‍ കുഞ്ഞച്ചന്‍ പ്രിയദര്‍ശന്‍ ചതിച്ചു ആശാനേ എന്ന് വിലപിക്കുന്നു... അതുപോലെയാണ് തൃശൂര്‍ ലോകസഭാ സീറ്റില്‍ ബി.ജെ.പിയുടെ അവസ്ഥ. സീറ്റ് ഘടക കക്ഷിയായ ബി.ഡി.ജെ.എസിനാണ്. അവരുടെ സംസ്ഥാന പ്രസിഡന്റായ തുഷാര്‍ വെള്ളാപ്പള്ളിയെ ആണ് ബി.ജെ.പി. കേന്ദ്ര-സംസ്ഥാന ഘടകങ്ങള്‍ സ്ഥാനാര്‍ഥിയായി മനസില്‍ കണ്ടിട്ടുള്ളത്. എന്നാല്‍ തുഷാര്‍ ഇതുവരെ ഒന്നും വിട്ട് പറഞ്ഞിട്ടില്ല. കോട്ടയം കുഞ്ഞച്ചനിലെ പോലെ ബി.ജെ.പിക്കാര്‍ ചോദിച്ചു കൊണ്ടിരിക്കുന്നു. തുഷാര്‍ വരുമോ? വരുമോ എന്ന്.

'എ' ക്ലാസ് സീറ്റ്
ബിജെപിയുടെ 'എ' ക്ലാസ് സീറ്റായി പരിഗണിക്കപ്പെടുന്നതാണ് തൃശൂര്‍ ലോകസഭാ സീറ്റ്. ബിജെപ. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ അടക്കമുള്ള സീറ്റ് മോഹികളെ അട്ടിമറിച്ചാണ് സീറ്റ് ബിഡിജെഎസിന് സീറ്റ് നല്‍കിയത്. ഒരു ഡിമാന്‍ഡ് മാത്രമേ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന് ഉള്ളൂ. സീറ്റില്‍ തുഷാര്‍തന്നെ മത്സരിക്കണം. എന്നാല്‍ സംസ്ഥാനത്തെ 18 ലോക്‌സഭാ മണ്ഡലങ്ങളിലും മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിട്ടും തൃശൂരിലും പത്തനംതിട്ടയിലും അനിശ്ചിതത്വം ബാക്കിയാണ്. രണ്ടിടത്തും എന്‍.ഡി.എ. പ്രവര്‍ത്തകര്‍ക്കു ക്ഷമ നശിച്ചു. രണ്ടും ബി.ജെ.പി എ പ്ലസ് കാറ്റഗറിയില്‍ കരുതുന്ന സീറ്റുകളുമാണ്.

താമര മായ്ക്കേണ്ടി വരുമോ?
തൃശൂരില്‍ കെ. സുരേന്ദ്രന്‍ വരുമെന്നു ധരിച്ച് എല്ലായിടത്തും നേരത്തെ ചുമരെഴുതി താമര വരച്ചിട്ടിരിക്കുകയാണ്. അതിനിടെയാണ് സീറ്റ് ബിഡിജെഎസിനു നല്‍കിയത്. ഏകദേശം 300 ഓളം ചുമരുകളില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ താമര ചിഹ്നം പതിച്ചു കഴിഞ്ഞു. ഇനി സീറ്റ് ബി.ഡി.ജെ.എസിനാണെങ്കില്‍ ചിഹ്നം മായച്ച് 'കുടം' വരക്കേണ്ട ഗതികേടിലാണ്.

കുടം വരക്കേണ്ടി വരും?
ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി വരുമെന്നുറപ്പിച്ചു കഴിഞ്ഞ ദിവസം മണ്ഡലത്തിലുടനീളം തുഷാറിനെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആദ്യഘട്ട പ്രചാരണമാണിതെന്നു ബി.ഡി.ജെ.എസ് നേതാക്കള്‍ പറയുകയും ചെയ്തു. തുഷാറിനു സ്വാഗതവുമായി ബഹുവര്‍ണ്ണ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

പത്തനംതിട്ട കോൺഗ്രസ് നേതാവിനെ ഉന്നം വെച്ചോ?
എന്നാല്‍ സ്ഥാനാര്‍ഥിയായി തുഷാറിന്റെ പേരു ഔദോഗികമായി പ്രഖ്യാപിക്കാനുമായില്ല. അതേസമയം പത്തനംതിട്ട ബിജെപി ഒഴിച്ചിട്ടതു ഒരു കോണ്‍ഗ്രസ് നേതാവിനെ ഉന്നമിട്ടാണെന്ന വാര്‍ത്തയും വന്നു. മത്സരിക്കുന്നതു സംബന്ധിച്ചു തുഷാര്‍ സ്ഥിരീകരിക്കാത്തതും പ്രശ്‌നമായി. തൃശൂരില്‍ കെ. സുരേന്ദ്രനു തന്നെ സീറ്റു നല്‍കുമെന്ന പ്രചാരണവുമുണ്ടായി.

അവസാനം സുരേന്ദ്രന്‍ വരുമോ?
ബി.ജെ.പിയുടെ 'എ' ക്ലാസ് സീറ്റായി പരിഗണിക്കപ്പെടുന്ന തൃശൂരില്‍ മത്സരിക്കാന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി സമ്മതിച്ചത് കെ. സുരേന്ദ്രന്‍ അടക്കമുള്ള സീറ്റ് മോഹികള്‍ക്ക് ഇരുട്ടടിയായിരുന്നു. പാര്‍ട്ടിയുടെ ജനകീയ മുഖമായി അറിയപ്പെടുന്ന സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് നേതൃത്വം മനസില്‍ കണ്ടത്. എന്നാല്‍ പത്തനംതിട്ടയില്‍ തട്ടി ബി.ജെ.പി. വിയര്‍ക്കുകയാണ്.

കേന്ദ്രത്തിന് താൽപ്പര്യം സുരേന്ദ്രൻ
ബി.ജെ.പിയുടെ ആദ്യ ഘട്ട പട്ടികയില്‍ പത്തനംതിട്ട ഒഴിച്ചിട്ടിരിക്കുകയാണ്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയും മണ്ഡലത്തിനായി ശക്തമായി രംഗത്ത് ഉണ്ട്. ഒരു ഘട്ടത്തില്‍ എം.ടി. രമേശ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണന്താനം എന്നിവരും മണ്ഡലത്തില്‍ കണ്ണ് വെച്ചിരുന്നു. ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തിന് സുരേന്ദ്രനെയാണ് താല്‍പര്യം. ശബരിമല വിഷയത്തില്‍ ജയിലില്‍ കിടന്നതും മറ്റും പ്രചാരണ വിഷയമാക്കാം എന്ന് നേതൃത്വം കരുതുന്നു.

സീറ്റ് വെച്ചുമാറാനും സാധ്യത
ശ്രീധരന്‍പിള്ളയെ മറികടന്ന് ആര്‍.എസ്.എസ്. ആശീര്‍വാദത്തോടെ സുരേന്ദ്രന്‍ മുന്നില്‍ എത്തിയതാണ്. എന്നാല്‍ പിന്നെ എന്ത് സംഭവിച്ചു എന്നത് അനന്തം അജ്ഞാതമാണ്. പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ ഇല്ലെങ്കില്‍ തൃശൂരില്‍ മത്സരിപ്പിക്കാനാണ് നേതൃത്വത്തിനും സുരേന്ദ്രനും ഇഷ്ടം. അവസാന നിമിഷം ബിഡിജെഎസുമായി സീറ്റ് വെച്ചു മാറാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.

അണികളുടെ നിലപാട്
പത്തനംതിട്ടയോ തൃശൂരോ സീറ്റ് നല്‍കണമെന്നു സുരേന്ദ്രന്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പിഎസ്. ശ്രീധരന്‍പിള്ള പത്തനംതിട്ട സീറ്റില്‍ പിടിമുറുക്കിയതോടെ തൃശൂരില്‍ സ്ഥാനാര്‍ഥിത്വം ഏതാണ്ടു ഉറപ്പിച്ച നിലയിലായിരുന്നു. സുരേന്ദ്രന്‍ ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കില്‍ തൃശൂര്‍ വിട്ടുകൊടുക്കേണ്ടി വരുമെന്ന് വാര്‍ത്തകള്‍ പറഞ്ഞിട്ടും തൃശൂരില്‍ ബി.ജെ.പി. പോരിനിറങ്ങണമെന്ന നിലപാടിലായിരുന്നു അണികള്‍.

തൃശൂർ നഗരത്തിലും പാർട്ടി ചിഹ്നം
തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നതിനെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളാപ്പള്ളി നടേശന്‍ നിലപാട് സ്വീകരിച്ചതോടെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയില്ലെന്ന് സുരേന്ദ്രനും അനുയായികളും ഉറപ്പിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ സുരേന്ദ്രന്റെ പേരു എഴുതിയില്ലെങ്കിലും പാര്‍ട്ടിചിഹ്നം വരച്ച ചുവരെഴുത്തുകള്‍ തൃശൂര്‍ നഗരത്തിലും മണലൂര്‍ നിയോജകമണ്ഡലത്തിലും വ്യാപകമായി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

അണികളുടെ പ്രതീക്ഷ
ശബരിമല സമരത്തിലടക്കം ബിജെപിയുടെ ജനകീയ മുഖമായി മാറിയ കെ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി അണികളില്‍ ഭൂരിഭാഗത്തിനും. അതിനിടെയാണ് എന്‍ഡിഎയിലെ ധാരണയനുസരിച്ച് ബിഡിജെഎസിന് തൃശൂര്‍ സീറ്റ് വിട്ടുനല്‍കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്.

മൂന്നരലക്ഷമായി വോട്ട് വര്‍ധിപ്പിക്കും
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ നിയോജകമണ്ഡലങ്ങളില്‍ നിന്നായി രണ്ടരലക്ഷത്തോളം വോട്ട് നേടിയ പാര്‍ട്ടി ഇത്തവണ മൂന്നരലക്ഷമായി വോട്ട് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പറഞ്ഞു. ബി.ജെ.പി. ദേശീയ നേതൃത്വം അംഗീകരിക്കുന്ന സ്ഥാനാര്‍ഥി ആരായാലും പാര്‍ട്ടി അണികള്‍ സകലതും മറന്ന് പോരാടുമെന്ന് അദ്ദേഹമറിയിച്ചു. പത്തനംതിട്ടയോ തൃശൂരോ സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കുകയില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്.

സുരേന്ദ്രനെ തുരത്തിയതിൽ ആശ്വസിക്കുന്നവരുമുണ്ട്
അതേ സമയം തുഷാറിന്റെ പേരില്‍ സുരേന്ദ്രനെ തൃശൂരില്‍നിന്നു തുരത്താന്‍ കഴിഞ്ഞതില്‍ ആശ്വസിക്കുന്നവരും ബിജെപിയില്‍ ഉണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെപി ശ്രീശനായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി. ഇരുമുന്നണികളെയും ഞെട്ടിച്ച് കെപി ശ്രീശന്‍ 1,02,681 വോട്ടുകള്‍ നേടി. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നില്ലെങ്കിലും ബി.ഡി.ജെ.എസിന്റെ പിന്തുണ ലഭിച്ച ബി.ജെ.പി. വോട്ടുബലം ഇരട്ടിയായി വര്‍ധിപ്പിക്കുകയും ചെയ്തു. ബിഡിജെഎസിന്റെ പിന്തുണക്കൊപ്പം ബിജെപിക്ക് മണ്ഡലത്തില്‍ വളര്‍ന്നുവന്ന സ്വാധീനവുമാണ് വോട്ട് ശതമാനം ഇരട്ടിയായി വര്‍ധിക്കാനിടയാക്കിയത്. അതിന്റെ പ്രതിഫലനമെന്ന നിലക്ക് കഴിഞ്ഞ തൃശൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണി സ്ഥാനാര്‍ഥികളെയും തോല്പിച്ച് ആറുസീറ്റുകള്‍ ബി.ജെ.പി. നേടുകയും ചെയ്തു. അതിനാല്‍ മൂന്ന് മുന്നണികളും തമ്മില്‍ ഇക്കുറി തൃശൂരില്‍ ശക്തമായ അങ്കം നടക്കുമെന്നാണ് പ്രതീക്ഷ.

തുഷാര്‍ ഉഷാറാകുമോ?
കെ. സുരേന്ദ്രനായി പാര്‍ട്ടി അണികള്‍ രഹസ്യമായി പ്രവര്‍ത്തനം തുടങ്ങിയ മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പിള്ളി സ്ഥാനാര്‍ഥിയായാല്‍ മണ്ഡലത്തില്‍ അത് എങ്ങിനെ പ്രതിഫലിപ്പിക്കുമെന്ന് പറയാറായിട്ടില്ല. വെള്ളാപ്പള്ളി നടേശന്‍ തുഷാറിന് മുഴുവന്‍ പിന്തുണയും ഉറപ്പിക്കാന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കാനിടയുണ്ട്. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശത്തിനു വഴങ്ങി തുഷാറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രത്യക്ഷപ്പെടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. അതിനിടെ ബി.ജെ.പി. കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ തുഷാറിന് മന്ത്രിസ്ഥാനം നല്‍കുമെന്ന് ബി.ജെ.പി. കേന്ദ്ര നേതൃത്വം വെള്ളാപ്പള്ളി നടേശന് ഉറപ്പ് നല്‍കയതായും സൂചനയുണ്ട്.

എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണ
കെ. സുരേന്ദ്രന്റെ സ്ഥാനത്ത് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ പോരിനിറങ്ങുകയാണെങ്കില്‍ ബി.ജെ.പിയുടെ സാമുദായിക കണക്കില്‍ മാറ്റമില്ല. എന്നാല്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ പിന്തുണ കൂടുതല്‍ ലഭിക്കുക തുഷാറിനാകും. അതേസമയം സുരേന്ദ്രനായി സകലതും മറന്ന് തെരഞ്ഞെടുപ്പില്‍ നിറയുന്ന ബി.ജെ.പി. അണികളുടെ പിന്തുണ മുഴുവന്‍ തുഷാറിന് ലഭിക്കുമോ എന്നത് കണ്ടറിയണം. തുഷാറില്ലെങ്കില്‍ ബി.ജെ.പി സീറ്റ് തിരിച്ചെടുത്ത് സുരേന്ദ്രനെ തൃശൂരില്‍ നിറുത്താന്‍ പോകുന്നുവെന്ന വ്യാഖ്യാനവുമുണ്ടായി. ഇതോടെ അണികള്‍ കുഴഞ്ഞു. മറ്റു മുന്നണികള്‍ സ്ഥാനാര്‍ഥി പര്യടനവുമായി രംഗം കൊഴുപ്പിക്കുമ്പോള്‍ എന്‍.ഡി.എ. പ്രവര്‍ത്തകര്‍ കാഴ്ച്ചക്കാരുടെ റോളിലാണ്.