നാട്ടിടവഴികളെയും നഗരവീഥികളെയും ഇളക്കിമറിച്ച് സ്ഥാനാര്‍ഥികള്‍; ആവേശക്കുട ചൂടിച്ച് ടിഎന്‍ പ്രതാപന്‍, തീരദേശത്ത് ആവേശത്തിരയിളക്കി സുരേഷ് ഗോപി
തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ പ്രചാരണ പ്രയാണം ആവേശകരമായി തുടരുന്നു. ചൊവ്വാഴ്ച രാജാജിയുടെ പര്യടനം തൃശൂര്‍ അസംബ്ലി മണ്ഡലത്തിലായിരുന്നു. രാജാജി 2006 ല്‍ എംഎല്‍എയായിരുന്ന പഴയ ഒല്ലൂര്‍ മണ്ഡലത്തിലെ നെല്ലിക്കുന്ന് ദിന്‍ഹയില്‍ നിന്ന് രാവിലെ ഏഴിന് പര്യടനം ആരംഭിച്ചു.
ഒല്ലൂക്കര മേഖലയിലെ പ്രദേശങ്ങളില്‍ എം.എല്‍.എയായിരുന്നപ്പോള്‍ സുപരിചിതനായിരുന്ന രാജാജിയോട് വോട്ടര്‍മാര്‍ കുശലംപറഞ്ഞ് സൗഹൃദം പങ്കിട്ടു. ഓരോ സ്വീകരണ കേന്ദ്രത്തിലും ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുള്ള ചെറു പ്രസംഗത്തോടെയാണ് പര്യടനം മുന്നേറിയത്. കിഴക്കേക്കോട്ടയിലും മാര്‍ത്തോമ സ്‌കൂള്‍ പരിസരത്തും ചുമട്ടുതൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.

നിശ്ചയിച്ചതിലും രണ്ടുമണിക്കൂര്‍ വൈകിയാണ് രാജാജി വിയ്യൂര്‍ മേഖലയിലെ പാടൂക്കാടെത്തിയത്. കത്തുന്ന ചൂടിനെ വകവയ്ക്കാതെ ഉച്ചയായിട്ടും രാജാജിയെ സ്വീകരിക്കാന്‍ ജനക്കൂട്ടം കാത്തുനിന്നു. മീനച്ചൂടില്‍നിന്ന് അല്പം ആശ്വാസമേകാന്‍ പ്രവര്‍ത്തകര്‍ നല്‍കിയ തണ്ണിമത്തന്‍ കഴിച്ചാണ് പാടൂക്കാടുനിന്ന് മടങ്ങിയത്. വൃന്ദാവന്‍ സ്വീകരണ കേന്ദ്രത്തില്‍ പട്ടുകുടയും കാവടിയും വാദ്യഘോഷത്തിന്റെ അകമ്പടിയോടെയുമാണ് വരവേറ്റത്.
പകല്‍ ഒന്നരയോടെ പെരിങ്ങാവില്‍ രാവിലത്തെ പര്യടനം സമാപിച്ചു. വൈകിട്ട് നാലിന് പാട്ടുരായ്ക്കല്‍ മേഖലാ കമ്മിറ്റിയിലെ വാരിയം ലെയ്‌നില്‍നിന്നാരംഭിച്ച് രാത്രി കുരിയച്ചിറ തുരുത്തില്‍ സമാപിച്ചു. സ്ഥാനാര്‍ഥിയോടൊപ്പം മന്ത്രി വി.എസ്. സുനില്‍കുമാര്‍, പി.കെ. ഷാജന്‍, കെ.വി. ഹരിദാസ്, അഡ്വ. കെ.ബി. സുമേഷ്, എം.ജി. നാരായണന്‍, പി. ബാലചന്ദ്രന്‍, പ്രൊഫ. ആര്‍. ബിന്ദു, കെ. രവീന്ദ്രന്‍, എ.എന്‍. രാജന്‍, എം.ആര്‍. ഭൂപേഷ്, സാറാമ്മ റോബ്‌സന്‍, സി. ആര്‍. വത്സന്‍, ഫ്രെഡി കെ. താഴത്ത്, പോള്‍ എം. ചാക്കോ എന്നിവരും ഉണ്ടായിരുന്നു.
ഇരിങ്ങാലക്കുടയെ ആവേശക്കുട ചൂടിച്ച് ടി.എന്‍. പ്രതാപന്‍
മുരിയാട് കൂരിയില്‍ ലീല മണിക്കൂറുകളോളം കാത്തുനില്‍പ്പായിരുന്നു. ഒടുവില്‍ ടി.എന്‍. പ്രതാപന്‍ എത്തി. കണ്ടപാടെ കെട്ടിപ്പിടിച്ച് നെറുകയില്‍ ഒരു മുത്തം നല്‍കി. അവര്‍ പറഞ്ഞു: ഞങ്ങളെപ്പോലുള്ള പാവങ്ങള്‍ക്ക് മോന്‍ ജയിച്ചാലല്ലേ കാര്യങ്ങളുള്ളൂ. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ജീവനോളം സ്‌നേഹിക്കുന്ന ലീല പണ്ട് ഇന്ദിരാഗാന്ധി തൃശൂരില്‍ വന്നപ്പോള്‍ മൂരിയാടുനിന്നു തൃശൂരിലേക്ക് നടന്നുപോയത് ഇപ്പോഴും ഓര്‍ക്കുന്നു. അസുഖബാധിതയായ മകളെ വീട്ടില്‍ നിര്‍ത്തിയാണ് പ്രതാപനെ ഒരുനോക്ക് കാണാന്‍ കാത്തുനിന്നത്. കൈയില്‍ കരുതിയ പൂമാല അണിയിച്ചു പിന്തുണയും ഉണ്ടാവുമെന്നറിയിച്ചാണ് യാത്രയാക്കിയത്.
ഇരിങ്ങാലക്കുടയുടെ ഗ്രാമവഴികളെ ഇളക്കിമറിച്ചായിരുന്നു ടി.എന്‍. പ്രതാപന്റെ ഇന്നലത്തെ പര്യടനം. തുറന്ന വാഹനത്തില്‍ കൈവീശി വോട്ടഭ്യര്‍ഥിച്ചുകൊണ്ട് നാല് പഞ്ചായത്തുകളിലൂടെയായിരുന്നു പര്യടനം. ബൈക്കുകളുടെ അകമ്പടിയോടെ പ്രയാണം തുടര്‍ന്ന ജാഥയെ ഷോളയാറില്‍ കൊന്നപ്പൂക്കള്‍ നല്‍കി സ്വീകരിച്ചു. താണിപ്പാറയില്‍ കാത്തുനിന്ന സ്ത്രീകളടക്കമുള്ളവര്‍ കൈകൊട്ടിപ്പാടിയാണ് സ്വീകരിച്ചത്. മുല്ലപ്പൂമാലയണിയിച്ചു പ്രിയ നേതാവിനെ അവര്‍ സ്വീകരിച്ചു.
ആളൂര്‍ പഞ്ചായത്തിലെ അവസാന സ്വീകരണകേന്ദ്രമായ കല്ലേറ്റുംകരയിലെത്തിയപ്പോള്‍ വാഴക്കുല നല്‍കിയാണ് സ്‌നേഹവായ്പുകള്‍ പങ്കുവച്ചത്. കൊഴിഞ്ഞാമ്പാറയില്‍ മധുരവെള്ളം നല്‍കി സ്വീകരിച്ചു. ആനന്ദപുരത്ത് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വരച്ച പ്രതാപന്റെ ഛായാചിത്രം നല്‍കി സ്വീകരിച്ചു. പുല്ലൂര്‍ വിഷ്ണുക്ഷേത്രത്തിനു മുന്നില്‍ കൈക്കുഞ്ഞുങ്ങളെ എടുത്തുകൊണ്ടാണ് അമ്മമാര്‍ എത്തിയത്. കരുവന്നൂരില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകരുടെ ആവേശത്തിനൊപ്പം ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
തീരദേശത്ത് ആവേശത്തിരയിളക്കി സുരേഷ് ഗോപി
തീരദേശ പ്രദേശങ്ങളില്‍ മാറ്റത്തിന്റെ ആവേശത്തിരയിളക്കി സുരേഷ് ഗോപി. കേരളക്കരയെ പ്രളയത്തില്‍നിന്നു കൈപിടിച്ച് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മത്സ്യത്തൊഴിലാളികളുടെ നാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വന്‍ വരവേല്‍പ്പ് ലഭിച്ചു. നാട്ടിക നിയോജക മണ്ഡലത്തിലെ പര്യടനത്തോടനുബന്ധിച്ച് തൃപ്രയാറില്‍ നിന്ന് പര്യടനം ആരംഭിച്ചു. തൃപ്രയാറില്‍ വരവേല്‍പ്പാണ് ലഭിച്ചത്. എടമുട്ടം കുളത്ത് എത്തിയപ്പോള്‍ സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളുമടക്കം നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
വികസനത്തിനും ആചാര സംരക്ഷണത്തിനും വോട്ടഭ്യര്‍ഥിച്ചാണ് സുരേഷ് ഗോപി പ്രസംഗം തുടങ്ങുന്നത്. അടുത്ത സ്വീകരണ സ്ഥലമായ പ്രിയ സെന്ററിലെത്തുമ്പോഴേക്കും സൂര്യന്റെ ചൂട് 35 ഡിഗ്രിയില്‍ അധികമായിട്ടുണ്ടായിരുന്നു. അവിടെയും വന്‍ ജനാവലി തങ്ങളുടെ പ്രിയ സ്ഥാനാര്‍ഥിയെ കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാനും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
മത്സ്യമേഖലയ്ക്കായി നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി പദ്ധതികളെക്കുറിച്ചും മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമായ കേന്ദ്ര ഫിഷറീസ് വകുപ്പ് യാഥാര്‍ഥ്യമാക്കിയതും സുരേഷ്‌ഗോപി നിരത്തിയപ്പോള്‍ കടലിന്റെ മക്കള്‍ കരഘോഷം മുഴക്കി. സുരേഷ് ഗോപിയുടെ ഓരോ വാക്കുകള്‍ക്കും ആവേശത്തോടെ കൈയടി ഉയര്‍ന്നു. നാട്ടിക പോസ്‌റ്റോഫീസ് ജങ്ഷനില്‍ മണിക്കൂറുകള്‍ വൈകിയെത്തിയിട്ടും തിങ്ങിനിറഞ്ഞ സദസിനോട് വൈകിയതില്‍ ക്ഷമ ചോദിച്ചു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.
പിന്നീട് സ്‌നേഹതീരം ബീച്ച്, എടശ്ശേരി, ത്രിവേണി ബീച്ച്, തളിക്കുളം, അന്തിക്കാട്, ആനേശ്വരം ക്ഷേത്രം, പെരിങ്ങോട്ടുകര തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഗുണഭോക്താക്കളായ നിരവധിപേര്‍ സുരേഷ് ഗോപിക്ക് ഹാരമണിയിച്ചു. ചെമ്മാപ്പിള്ളിയില്‍ ഉച്ച ഭക്ഷണം, വിശ്രമത്തിനുശേഷം പഴുവില്‍, എട്ടുമുന, ഊരകം ചേര്‍പ്പ്, ആറാട്ടുപുഴ, ആനക്കല്ല് എന്നിവിടങ്ങളില്‍ വന്‍ വരവേല്‍പ്പോടെ അവിണിശേരിയില്‍ വന്‍ സമ്മേളനത്തോടെ സമാപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications