'മർദിച്ച് ഗർഭം അലസിപ്പിച്ചു, വിവാഹ വാർഷിക ദിനത്തിൽ കൊലപ്പെടുത്താൻ ശ്രമം' ; കേസ് സിബിഐക്ക്
തൃശൂർ: കാനഡയിൽ വച്ച് ചേറ്റാനിക്കര സ്വദേശിയായ യുവതിയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ച കേസ് സിബിഐ അന്വേഷിക്കും. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് കേസ് സിബിഐക്ക് കൈമാറുന്നത്. കേരള പൊലീസാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. കൊടുങ്ങല്ലൂർ സ്വദേശിയായ ഭർത്താവ് കാനഡയിൽ വച്ച് മൃഗീയമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 2020ലാണ് സംഭവം നടന്നതെന്നും യുവതി പരാതിയിൽ പറയുന്നു.
വിവാഹത്തിന് ശേഷം ഭാര്യയെയും യുവാവ് കാനഡയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആഢംബര വാഹനങ്ങളുടെ ഇൻഷൂറൻസ് അടക്കാനാണ് എന്ന് പറഞ്ഞ് യുവതിയുടെ കൈവശമുള്ള 75 പവൻ വാങ്ങിയെന്നും അതിന് ശേഷം നിരവധി തവണ യുവതിയെ ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയിൽ യുവതി ചൂണ്ടിക്കാണിക്കുന്നു.

ഇതിനിടെ ഗർഭിണിയായ യുവതിയെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിപ്പിക്കുകയും ക്രൂരമായി മർദിച്ച് ഗർഭം അലസിപ്പിക്കുകയുമായിരുന്നുവെന്ന് പരാതി യുവതി പറയുന്നു. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചു. കാറപടകം സൃഷ്‌ടിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും ശരീരത്തിലേക്ക് ലഹരി മരുന്നുകൾ കുത്തിവെച്ചെന്നും പരാതിയിൽ പറയുന്നു.

ക്ലീനിങ് ലോഷൻ കുടിപ്പിച്ചുവെന്നും തുടർന്ന് ആന്തരിക അവയവങ്ങൾക്ക് പൊള്ളലേറ്റിരുന്നുവെന്നും സംസാരശേഷി തന്നെ നഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടായെന്നും പരാതിയിൽ പറയുന്നു. യുവതിക്ക് സംസാരശേഷി വീണ്ടെടുക്കാൻ ഇനിയും സാധിച്ചിട്ടില്ല. വളരെ പ്രയാസങ്ങൾക്കൊടുവിലാണ് യുവതി കാനഡയിൽ നിന്ന് തിരികെയെത്തിയത്. നാട്ടിലെത്തിയതിന് ശേഷമാണ് പൊലീസിൽ പരാതി നൽകുന്നത്.

നിലവിൽ ഭർത്താവ് വിദേശത്താണ്. അതുകൊണ്ടു തന്നെ അന്വേഷണത്തിന് പരിമിതികളുണ്ടെന്ന് നിരീക്ഷിച്ചാണ് കേസ് കോടതി സിബിഐക്ക് കൈമാറിയത്. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications