മണ്ണുത്തി-വടക്കഞ്ചേരി ഹൈവേ നിര്‍മാണം അനന്തമായി നീളുന്നു: കരാര്‍ റദ്ദാക്കാതെ ദേശീയപാതാ അധികൃതര്‍!
തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണം അനന്തമായി നീണ്ടിട്ടും കരാര്‍ റദ്ദുചെയ്യാന്‍ തയാറാകാതെ ദേശീയപാത അധികൃതര്‍. 2009ല്‍ ഒപ്പിട്ട കരാര്‍ 2018 ലും പൂര്‍ത്തിയാക്കാന്‍ കരാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ദേശീയപാത അഥോറിറ്റിയും തൃശൂര്‍ എക്‌സ്‌ചേഞ്ച് ഡവലപ്‌മെന്റ് ലിമിറ്റഡും ചേര്‍ന്ന് ഒപ്പിട്ട കരാര്‍ അനുസരിച്ചു 30 മാസംകൊണ്ടു നാലു ഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തിയാക്കണം. ഒന്നാംഘട്ടത്തില്‍ 253 ദിവസത്തിനകം 10 ശതമാനം പണിയും 513 ദിവസത്തില്‍ 35 ശതമാനം പണിയും 773 ദിവസത്തിനുള്ളില്‍ 70 ശതമാനം പണിയും നടത്താനും 913 ദിവസത്തിനുള്ളില്‍ മുഴുവന്‍ പണിയും പൂര്‍ത്തിയാക്കണം.
617 കോടി രൂപയ്ക്കാണു കരാര്‍ കമ്പനി ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഇതില്‍ 243.99 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റാണ്. കരാര്‍ കമ്പനിയുടെ ഓഡിറ്ററുടെ 2017 ലെ റിപ്പോര്‍ട്ടുപ്രകാരം പദ്ധതിക്കു കമ്പനി 2017 വരെ 1019.01 കോടി രൂപ ചെലവാക്കി. ഇതില്‍ 236.95 കോടിരൂപ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിയതായും 149.80 കോടിരൂപ കമ്പനി പലിശയിനത്തില്‍ കൊടുത്തതായും പദ്ധതിയുടെ ചെലവില്‍ ഉള്‍പ്പെടുത്തിയുമാണ് കണക്ക് തയാറാക്കിയിട്ടുള്ളത്. കരാര്‍ വ്യവസ്ഥയില്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് റോഡ് ഗതാഗതയോഗ്യമാക്കുക, ഗതാഗതക്കുരുക്ക് ഉണ്ടാകാതെ നോക്കുക തുടങ്ങിയ ഉത്തരവാദിത്വവും കരാര്‍ കമ്പനിക്കാണെന്നു കൃത്യമായി സൂചിപ്പിച്ചിരുന്നു. റോഡ് കരാര്‍ ചെയ്യുന്നതിന് മുമ്പുള്ള ഗതാഗതയോഗ്യമായ അവസ്ഥയില്‍ നിലനിര്‍ത്താന്‍ കരാര്‍ കമ്പനിക്കു ബാധ്യതയുമുണ്ട്. ഗതാഗതത്തിന്റെ മുഴുവന്‍ സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതും കരാര്‍ കമ്പനിയുടെ ഉത്തരവാദിത്വമാണ്.

കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നില്ല
ഇന്ത്യ റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നടപ്പിലാക്കേണ്ട ഉത്തരവാദിത്വം കരാര്‍ കമ്പനിക്കാണ്. സുരക്ഷാ മാനദണ്ഡങ്ങളെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കമ്പനിക്കു നല്‍കാനും നടപ്പാക്കാനും കരാര്‍പ്രകാരം സുരക്ഷാ ഉപദേശകനെ നിയമിക്കാനും കമ്പനിക്ക് ഉത്തരവാദിത്വമുണ്ട്. കരാര്‍കമ്പനി കരാറിലെ വ്യവസ്ഥകള്‍ പാലിക്കാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാതെയുമാണ് നിര്‍മാണം. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ട് 2017 ല്‍ ദേശീയപാതയുടെ ടെക്‌നിക്കല്‍ മാനേജര്‍ പി.കെ. സുരേഷ് കരാര്‍കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. കൂടാതെ പീച്ചി സബ് ഇന്‍സ്‌പെക്ടര്‍ ഹൈക്കോടതി നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കിയില്ല.

കമ്പനിക്ക് താക്കീത്
തുടര്‍ന്ന് അപകടങ്ങളും മരണങ്ങളും ഉണ്ടായാല്‍ കരാര്‍ കമ്പനിക്കെതിരേ നരഹത്യക്ക് കേസെടുക്കുമെന്നു കാട്ടി കരാര്‍ കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. കരാര്‍ കമ്പനി അനാസ്ഥമൂലം പതിനഞ്ചോളം അപകടമരണങ്ങള്‍ മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ ഉണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ദേശീയപാതയില്‍ 55 അപകടമരണങ്ങളാണ് ഉണ്ടായത്. ഈ കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ ദേശീയപാത അഥോറിറ്റിയുടെ ചെയര്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്ത് കേസിന്റെ അന്വേഷണം സ്‌റ്റേ ചെയ്തിരിക്കുകയാണ്.

ഹര്‍ജിയില്‍ നടപടിയില്ല
കരാര്‍കമ്പനിക്കും ദേശീയപാത അഥോറിറ്റിക്കുമെതിരേ റോഡുപണി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനും തുരങ്കം അടിയന്തരമായി തുറന്നുതരാനും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജിയിലും നടപടി ഉണ്ടായില്ല. റോഡിലെ പൊടിശല്യവും മണ്ണിടിച്ചിലും പരിഹരിക്കുന്നതിനും മുളയം, മുടിക്കോട്, പീച്ചിറോഡ്, പട്ടിക്കാട് എന്നിവിടങ്ങളിലെ അടിപ്പാതകളുടെ പണി എത്രയുംപെട്ടെന്ന് ആരംഭിച്ച് പൂര്‍ത്തീകരിക്കുവാന്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിലും പരാതി കൊടുത്തിരുന്നു. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് കൊടുക്കാത്തതുകൊണ്ടും നാട്ടുകാര്‍ അനാവശ്യ സമരങ്ങള്‍ നടത്തി റോഡുപണി തടഞ്ഞതു മൂലവുമാണ് ദേശീയപാതയുടെ പണി പൂര്‍ത്തിയാക്കാന്‍ പറ്റാത്തതെന്നാണ് കരാര്‍ കമ്പനിയുടെ ഭാഷ്യം. എന്നാല്‍ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നല്‍കിയ വിവരാവകാശ നിയമപ്രകാരം ദേശീയപാത അഥോറിറ്റിയില്‍നിന്ന് ലഭിച്ച രേഖകളില്‍നിന്ന് മനസിലാകുന്നതു കരാര്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും ഗുരുതരമായ വീഴ്ചകളും മൂലമാണ് റോഡുപണി കരാര്‍ പ്രകാരമുള്ള സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്തതെന്നാണ്. കരാര്‍ കമ്പനിയുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ മൂലമാണ് സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച വന്നിട്ടുള്ളതെന്നും വ്യക്തമാണ്.

കരാര്‍ കമ്പനിയുടെ അനാസ്ഥയും വീഴ്ചയും
2014 ഏപ്രിലില്‍ ദേശീയപാത അഥോറിറ്റി കരാര്‍പ്രകാരം 60 ശതമാനം ഭൂമി മാത്രമാണ് ദേശീയപാത അഥോറിറ്റി കരാര്‍ കമ്പനിക്ക് എടുത്തുകൊടുക്കേണ്ടത്. 2012 ഫെബ്രുവരിക്ക് മുമ്പ് 88.1 ശതമാനം ഭൂമി ദേശീയപാത അഥോറിറ്റി കരാര്‍ കമ്പനിക്ക് നല്‍കിയിരുന്നു. നാല് ഘട്ടങ്ങളിലായി പണിത് പൂര്‍ത്തീകരിക്കേണ്ട റോഡുപണി നടത്തുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. 2013 ല്‍ റോഡുപണി പുനരാരംഭിച്ച് എത്രയുംവേഗം പൂര്‍ത്തീകരിക്കാന്‍ കത്ത് കൊടുത്തിരുന്നു. കരാര്‍ കമ്പനിയുടെ കുറ്റകരമായ അനാസ്ഥയും വീഴ്ചയും മൂലമാണ് നിലവിലുള്ള റോഡിന്റെ അവസ്ഥ ശോചനീയമായതെന്നും കരാര്‍ കമ്പനി പ്രസ്തുത റോഡ് കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമൂലം ദേശീയപാത അഥോറിറ്റിക്ക് നാട്ടുകാരുടെയും തദ്ദേശ ഭരണസമിതികളുടെയും സംസ്ഥാനസര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും വിമര്‍ശനം കേള്‍ക്കേണ്ടിവന്നതെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ കരാര്‍ കമ്പനി റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയാറായിട്ടില്ലെന്ന് നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. റോഡുപണിക്കുവേണ്ടി ആവശ്യമായ 295 കോടി രൂപ കണ്ടെത്താന്‍ കമ്പനിക്ക് സാധിക്കാത്തതുമൂലമാണ് റോഡുപണിയില്‍ വീഴ്ചവരുത്തിയതെന്നാണ് കരാര്‍ റദ്ദാക്കാന്‍ അയച്ച നോട്ടീസില്‍ വ്യക്തമാക്കിയത്.

റോഡ് ഗതാഗത യോഗ്യമല്ലെന്ന്
കഴിഞ്ഞ ഒരുകൊല്ലമായി മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത തകര്‍ന്ന് തരിപ്പണമായി ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നത് എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാസങ്ങളോളം സമരങ്ങള്‍ നടത്തുകയും ഹൈക്കോടതിയില്‍ ദേശീയപാത അഥോറിറ്റിയെയും കരാര്‍ കമ്പനിയെയും വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിട്ടുള്ളതും ആയതില്‍ കരാര്‍ കമ്പനിയും ദേശീയപാത അഥോറിറ്റിയും ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി വിളിച്ച യോഗത്തിലും ഇത് സമ്മതിച്ചിരുന്നു. ഇതുപ്രകാരം താല്‍ക്കാലികമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ കരാര്‍കമ്പനിയും ദേശീയപാത അഥോറിറ്റിയും ജനുവരി ഒന്നിനകം ഒരു ടണല്‍ തുരന്നുകൊടുക്കാമെന്ന് സമ്മതിച്ചിരുന്നതാണ്. തുടര്‍ന്ന് ഹൈക്കോടതിയില്‍ ബോധിപ്പിച്ച സ്‌റ്റേറ്റ്‌മെന്റില്‍ അടുത്തവര്‍ഷം ഡിസംബര്‍ 31 ന് മാത്രമേ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ട്. ടണലിന്റെ സമീപത്ത് മലയില്‍നിന്നു മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ ഫോറസ്റ്റ് ഭൂമി ലഭിച്ചതിനുശേഷം മണ്ണിടിച്ചില്‍ നിര്‍ത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതിനുശേഷം മാത്രമേ ഒരു ടണല്‍ മാത്രമായി തുറന്നുകൊടുക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് കോടതിയെ ബോധിപ്പിച്ചത്.

കമ്പനിയുടെ അനങ്ങാപ്പറ നയം!!
കഴിഞ്ഞ ഒക്‌ടോബറില്‍ നടത്തിയ അറ്റകുറ്റപ്പണികള്‍ക്കുശേഷം രണ്ടുമാസം കഴിഞ്ഞിട്ടും ഇതുവരെ ദേശീയപാതയില്‍ യാതൊരു പണികളും കരാര്‍കമ്പനി ആരംഭിച്ചിട്ടില്ല. കരാര്‍കമ്പനിയുടെ ഓഡിറ്ററുടെ റിപ്പോര്‍ട്ടുപ്രകാരമുള്ള കടങ്ങളും ബാക്കി പണിയാനുള്ള സംഖ്യയും കൂട്ടി ഉദ്ദേശം 200 ഓളം കോടി രൂപ പണി നടത്താന്‍ ആവശ്യമുള്ളതാണ്. എന്നാല്‍ കരാര്‍ കമ്പനിയുടെ ഭാഗത്തുനിന്ന് പണി നടത്താന്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കരാറിലെ വ്യവസ്ഥപ്രകാരം കരാര്‍ കമ്പനിയുടെ ഭാഗത്തുനിന്ന് പണി നടത്തുന്നതിലുള്ള വീഴ്ച, നിലവിലെ റോഡ് അറ്റകുറ്റപ്പണികള്‍ നടത്താത്തത്, കരാര്‍ പ്രകാരം സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാത്തത് എന്നിവ സംബന്ധിച്ചുള്ള വീഴ്ചകളില്‍ ദേശീയപാത അഥോറിറ്റിക്ക് കരാര്‍ റദ്ദാക്കി കമ്പനിയെ കരാറില്‍നിന്ന് ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ ഇതുവരെയും ദേശീയപാത അഥോറിറ്റി തൃശൂര്‍ എക്‌സ്പ്രസ് വേ എന്ന കരാര്‍ കമ്പനിയെ കരാറില്‍നിന്നും ഒഴിവാക്കിയിട്ടില്ല.












Click it and Unblock the Notifications