കല്‍പ്പറ്റയില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: തൃശൂർ വനമേഖലയില്‍ പോലീസ് പരിശോധന ശക്തമാക്കി
തൃശുര്‍: വയനാട്ടില്‍ മാവോയിസ്റ്റ് സംഘവും പോലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് തൃശൂരിലും ജാഗ്രത. ഏറ്റുമുട്ടലിനു ശേഷം ഒരുസംഘം മാവോയിസ്റ്റുകള്‍ വനത്തിലേക്കു കടന്നുവെന്നാണ് വിവരം. ജില്ലയിലെ വനാതിര്‍ത്തികളില്‍ പോലീസ് തെരച്ചില്‍ തുടങ്ങി. ആവശ്യമെങ്കില്‍ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ആദിവാസി കോളനികളില്‍ മഫ്തി പോലീസിനെ നിരീക്ഷണത്തിനു നിയോഗിച്ചു. ഏതുസമയവും മാവോവാദികള്‍ ഇത്തരം മേഖലകളിലേക്കു കടന്നു വരാനിടയുണ്ടെന്നാണ് സംശയിക്കുന്നത്. വനാതിര്‍ത്തികളോടു ചേര്‍ന്നു കിടക്കുന്ന പോലീസ്‌സ്‌റ്റേഷന്‍ പരിധികളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. മലക്കപ്പാറ, അതിരപ്പിള്ളി പോലീസ് സ്‌റ്റേഷനുകളിലേക്ക് ആഭ്യന്തരവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി.

ആറുവര്‍ഷം മുമ്പ് ഷോളയാര്‍ ആനക്കയം കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്നു പോലീസിനു സന്ദേശം ലഭിച്ചിരുന്നു. ആനക്കയം കാടര്‍ കോളനിയിലെ വീടുകള്‍ ഇപ്പോള്‍ ആള്‍താമസമില്ലാതെ കിടക്കുന്നുണ്ട്. മഹാപ്രളയമുണ്ടായ വേളയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ആദിവാസികളെ ഇവിടെ നിന്നു മാറ്റിയതാണ്. വരന്തരപ്പിള്ളി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലും തെരച്ചില്‍ നടത്തും.
ഇവിടെ വനാതിര്‍ത്തികളില്‍ വനപാലകരെയും തെരച്ചിലിനു നിയോഗിക്കും. സംസ്ഥാനത്തിന്റെ മറ്റു മേഖലയിലേക്കു മാവോയിസ്റ്റുകള്‍ നീങ്ങിയിട്ടില്ല എന്നുറപ്പു വരുത്താനാണ് പോലീസ് നീക്കം. അതേസമയം ആദിവാസി കോളനികളില്‍ അജ്ഞാതരെ കണ്ടാലുടനെ വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് പ്രത്യേക സന്ദേശം നല്‍കി. ചിമ്മിനി ഉള്‍ക്കാടുകളിലും വനംവകുപ്പ് പരിശോധന കര്‍ശനമാക്കി. പാലക്കാട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ഉള്‍ക്കാടുകളിലാണ് വനംവകുപ്പിന്റെ പരിശോധന.
സംശയാസ്പദമായ രീതിയില്‍ ആരെ കണ്ടാലും ചോദ്യംചെയ്യാനും വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമുണ്ട്. ഉള്‍ക്കാടുകളില്‍ ഫയര്‍ ലൈന്‍ നിര്‍മിക്കുന്ന ആദിവാസികള്‍ക്കും വനംവകുപ്പിലെ വാച്ചര്‍മാര്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വനമേഖലയുള്‍പ്പെടുന്ന വരന്തരപ്പിള്ളി പോലീസ് സ്‌റ്റേഷനില്‍ ആഭ്യന്തര വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശമുണ്ട്.
ഇതേത്തുടര്‍ന്ന് പാലപ്പിള്ളി, എച്ചിപ്പാറ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തി. വര്‍ഷങ്ങള്‍ക്കുമുമ്പ് ചിമ്മിനി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു.












Click it and Unblock the Notifications