അന്തര്‍സംസ്ഥാന കഞ്ചാവു കടത്തു സംഘത്തിലെ പ്രധാനി പിടിയില്‍: ഹൈദരാബാദ്- എറണാകുളം ബസിൽ!
തൃശൂര്‍: ഹൈദരാബാദില്‍നിന്നു കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ലഹരി വില്പന സംഘത്തിലെ പ്രധാനി ഊരകം സ്വദേശി കോലുകുളങ്ങര വീട്ടില്‍ ദീപാങ്കുരന്‍ (28) എന്നയാളെ കൊരട്ടി സബ് ഇന്‍സ്‌പെക്ടര്‍മാരായ സിദ്ദിഖ് അബ്ദുള്‍ഖാദര്‍, രാമു ബാലചന്ദ്രബോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
ഹൈദരാബാദില്‍നിന്ന് എറണാകുളത്തേക്ക് വരുന്ന സ്വകാര്യ അന്തര്‍സംസ്ഥാന എയര്‍ ബസില്‍ കഞ്ചാവുമായി ഒരാള്‍ യാത്ര ചെയ്യുന്നുണ്ടെന്ന രഹസ്യവിവരം ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നുച്ചയ്ക്ക് കൊരട്ടി ദേശീയപാതയില്‍ പോലീസ്‌സ്റ്റേഷനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഒന്നേകാല്‍ കിലോ കഞ്ചാവും പ്രതിയുടെ ബാഗില്‍നിന്നു പിടികൂടിയിട്ടുണ്ട്. പോലീസ് പിടികൂടുന്നതിനു മുമ്പ് യാത്രാമധ്യേ ആര്‍ക്കെല്ലാം പ്രതി കഞ്ചാവ് കൈമാറ്റം ചെയ്തിട്ടുണ്ടെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നുവര്‍ഷമായി സിനിമാ മേഖലയില്‍ അസിസ്റ്റന്റ് കാമറാമാനായി പ്രവര്‍ത്തിക്കുകയാണെന്നും നിരവധി മലയാളം, തമിഴ് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഹൈദരാബാദിലെ പ്രമുഖ ഫിലിം സിറ്റിയില്‍ ജോലികഴിഞ്ഞ് നാട്ടിലേക്ക് വരുമ്പോള്‍ തുച്ഛവിലയ്ക്ക് കഞ്ചാവ് വാങ്ങി എറണാകുളത്തെ മയക്കുമരുന്ന് വില്പന സംഘങ്ങള്‍ക്ക് വന്‍വിലയ്ക്ക് നല്‍കാറുണ്ടെന്നും തീവണ്ടിമാര്‍ഗം കഞ്ചാവ് കൊണ്ടുവരാറുണ്ടെന്നും തീവണ്ടിയില്‍ പരിശോധന ശക്തമാക്കിയതിനാലാണ് എയര്‍ ബസുകളില്‍ യാത്ര ചെയ്യുന്നതെന്നും പ്രതി പറഞ്ഞു.

കഞ്ചാവിന്റെ രൂക്ഷഗന്ധം സഹ യാത്രക്കാര്‍ക്കുംമറ്റും അറിയാതിരിക്കാന്‍ ബാഗിനകത്ത് നിരവധി സുഗന്ധദ്രവ്യ കുപ്പികളാണ് ബാഗില്‍ നിറച്ചിരുന്നത്. ഇയാളെ ചോദ്യംചെയ്തതില്‍നിന്ന് അന്തര്‍ സംസ്ഥാന ബസുകള്‍വഴി ലഹരി കടത്തുന്ന മറ്റ് സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും പോലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മുരുകേഷ് കടവത്ത്, ഷിബു സി.പി., തമ്പി കെ.വി., ദിനേശന്‍ പി.എം. എന്നിവരാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications