കേരള സംസ്‌കാരത്തെ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചുവെന്ന് പ്രധാനമന്ത്രി മോദി
തൃശൂര്‍: കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തെ ഇടതു സര്‍ക്കാര്‍ അപമാനിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശബരിമല ക്ഷേത്ര വിഷയം രാജ്യത്താകെ ശ്രദ്ധയാകര്‍ഷിച്ചെന്നും എന്തുകൊണ്ടാണ് കമ്യൂണിസ്റ്റുകാര്‍ നൂറ്റാണ്ടുകളായുള്ള സംസ്‌കാരത്തെ തകര്‍ക്കാന്‍ നോക്കുന്നതെന്ന് തനിക്കു മനസിലാകുന്നില്ലെന്നും തേക്കിന്‍കാട് മൈതാനിയിലെ യുവമോര്‍ച്ച സംസ്ഥാനറാലിയെ അഭിസംബോധന ചെയ്യവെ മോഡി വിമര്‍ശിച്ചു. യു.ഡി.എഫിനും ഇരട്ടത്താപ്പാണ്. ഡല്‍ഹിയില്‍ ഒന്നു പറയും. ഇവിടെ മറ്റൊന്നു പറയും. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തിലും ഇരുകൂട്ടര്‍ക്കും താല്‍പര്യമില്ല.
ശബരിമല വിഷയത്തില്‍ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതൃത്വങ്ങളെ കണക്കറ്റു പ്രഹരിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി ബി.ജെ.പി പ്രവര്‍ത്തകരുടെ ആഹ്‌ളാദം വാനോളമുയര്‍ത്തി. ഇതോടെ ശബരിമല സംസ്ഥാനത്ത് ബി.ജെ.പിയുടെ മുഖ്യ അജന്‍ഡയാകുമെന്നു വ്യക്തമായ സൂചനയായി. ശബരിമലയിലെ ഭാവി പരിപാടികള്‍ സംബന്ധിച്ചു പരാമര്‍ശമുണ്ടായില്ല. നൂറ്റാണ്ടുകളായുള്ള സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമമായി കമ്യൂണിസ്റ്റു നീക്കത്തെ പ്രധാനമന്ത്രിഅവതരിപ്പിച്ചു. ജനക്കൂട്ടം ആരവത്തോടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളെ വരവേറ്റത്.

രണ്ടാം കേരള സന്ദര്‍ശനം
ഈ മാസത്തിലെ കേരളത്തിലെ രണ്ടാമത്തെ സന്ദര്‍ശനമാണിതെന്നു പറഞ്ഞായിരുന്നു പ്രധാനമന്ത്രി യുവമോര്‍ച്ച റാലിയില്‍ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. സാംസ്‌കാരിക തലസ്ഥാനമാണ് തൃശൂര്‍. പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തെയും ലോകപ്രശസ്തമായ തൃശൂര്‍ പൂരത്തെയും കുറിച്ച് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മഹാന്മാരായ സാഹിത്യകാരന്മാരുടെ നാടെന്ന നിലയിലും തൃശൂരിനു പ്രാധാന്യമുണ്ട്. ബാലാമണിയമ്മ, കമല സുരയ്യ, എന്‍.വി.കൃഷ്ണവാര്യര്‍, വി.കെ.എന്‍, സുകുമാര്‍ അഴിക്കോട്, ഡോ.എം.ലീലാവതി, ബഹദൂര്‍, കലാഭവന്‍ മണി എന്നിവരുടെ പേരുകള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. മുതലാഖ് ബില്ലിനെ ഇരുകൂട്ടരും എതിര്‍ക്കുന്നതിനു എന്തു ന്യായീകരണമുണ്ടെന്നും ചോദിച്ചു. ഒരു കമ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രിയെങ്കിലുമുണ്ടോ എന്നും മോഡി ചോദിച്ചു. ഭാരതത്തിന്റെ സംസ്‌കാരത്തെ എതിര്‍ക്കുന്നതിലും അഴിമതി കാട്ടുന്നതിലും ഇരുമുന്നണികള്‍ക്കും ഒരേ നയമാണ്. ആക്ഷേപത്തില്‍ കുടുങ്ങി ഇടതു മന്ത്രിസഭയില്‍ നിന്നു പലരും രാജിവെച്ചു. സോളാര്‍ തട്ടിപ്പായിരുന്നു കോണ്‍ഗ്രസിന്റെ കാലത്തു നടന്ന അഴിമതി. കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും കടന്നാക്രമിച്ചാണ് മോഡി പ്രസംഗിച്ചത്.

പ്രതിസ്ഥാനത്ത് യുപിഎ!
രണ്ടു ദശാബ്ദം മുമ്പ് മികച്ച ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കിയത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പര്യത്തിനനുസിച്ചായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പദ്മഭൂഷന്‍ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഡല്‍ഹിയില്‍ താന്‍ കാവല്‍ക്കാരനായി ഉള്ളേടത്തോളം ഒരു വിധ അഴിമതിയും അനുവദിക്കില്ല. രാജ്യത്തിന്റെ സംസ്‌കാരവും ഏകതയും തകര്‍ക്കാന്‍ ഈ കാവല്‍ക്കാരന്‍ ഒരിക്കലും സമ്മതിക്കില്ല. പ്രതിപക്ഷത്തിന് ഒട്ടാകെ ആശയപാപ്പരത്തമാണ്. വികസനത്തിനു ക്രിയാത്മക ഇടപെടലില്ല. ദിവസവും മോഡിയെ വിമര്‍ശിക്കുകയാണ് അവരുടെ പണി. തന്നെ വിമര്‍ശിച്ചു കൊള്ളൂ. പക്ഷേ പാവപ്പെട്ടവരെ ഉപദ്രവിക്കരുത്. നാടിന്റെ വികസനം തുരങ്കംവെക്കരുത്. നാടിനെയൊന്നാകെ ആക്ഷേപിക്കരുത്. കര്‍ഷകരെ തെറ്റിധരിപ്പിക്കരുതെന്നും മോഡി പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. ഇന്ത്യയുടെ ശക്തി ജനാധിപത്യ സംസ്‌കാരമാണ്. തെരഞ്ഞെടുപ്പു വരും പോകും. പക്ഷേ നാടു നിലനില്‍ക്കണം.

തെറ്റുകാരെ എണ്ണിപ്പറഞ്ഞ് മോദി
കമ്യൂണിസ്റ്റുകള്‍ക്കും കോണ്‍ഗ്രസിനും ഭരണഘടനാസ്ഥാപനങ്ങളോടു പോലും വിലയില്ല. സായുധസേന, പോലീസ്, സി.ബി.ഐ, സി.എ.ജി ഉള്‍പ്പെടെ എല്ലാവരും തെറ്റുകാരാണെന്ന് പറയുന്നു. അവര്‍ മാത്രം ശരി എന്നാണു പറയുന്നത്. ലണ്ടനില്‍ ചെന്നു കോണ്‍ഗ്രസ് നേതാവ് ഇന്ത്യന്‍ ജനാധിപത്യത്തെ വിമര്‍ശിക്കുന്നതു കണ്ടു. ഇതിനു കോണ്‍ഗ്രസ് ജനങ്ങളോടു മറുപടി പറയേണ്ടിവരും. കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ജനാധിപത്യത്തെ കുറിച്ചു സംസാരിക്കുന്നത് തമാശയാണ്. കേരളത്തില്‍ രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യുന്നതാണ് ശീലം. മധ്യപ്രദേശിലേക്കും ഇതു വ്യാപിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്തെ മാനസികാവസ്ഥയാണ് കോണ്‍ഗ്രസിനെന്നും ആക്ഷേപിച്ചു. യു.ഡി.എഫും എല്‍.ഡി.എഫും ആത്മവിശകലനം നടത്തണമെന്നും ഉപദേശിച്ചു.

അസംസ്കൃത എണ്ണ ഇറക്കമതി കുറക്കും
2021 ല്‍ രാജ്യത്ത് അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി 10 ശതമാനം കുറയ്ക്കും. നിലവില്‍ 10 ശതമാനമുള്ള ജൈവ-ഇന്ധന മിശ്രിതത്തിന്റെ ഉപയോഗം 25 ശതമാനമായി വര്‍ധിപ്പിക്കും. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇന്നു ചൈനയേക്കാള്‍ മുന്നിലാണ്. അഞ്ചുവര്‍ഷം മുമ്പു ലോകം ഇന്ത്യയെ ഉപേക്ഷിച്ചതാണ്. ഇന്നു സ്ഥിതിമാറി. ലോകം ഇവിടേക്കു വരുന്നു. വ്യാവസായിക സംരഭകത്വത്തില്‍ മുമ്പ് 142 -ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇപ്പോള്‍ 77 -ാം സ്ഥാനമായി. മൊബൈല്‍ നിര്‍മാണമേഖലയില്‍ മുമ്പ് രണ്ടു കമ്പനികളായിരുന്നുവെങ്കില്‍ ഇപ്പോള്‍ 120 എണ്ണമായി. പുതിയ ഭരണനിര്‍വഹണ സംസ്‌കാരമാണ് കേന്ദ്രസര്‍ക്കാരിന്റേത്. വൈദ്യുതീകരണത്തിന്റെ കാര്യത്തിലും പുരോഗതി നേടി. എല്ലാവീടുകളും വൈദ്യുതീകരിക്കും. നാലരവര്‍ഷം മുമ്പ് പാചകവാതകം രാജ്യത്തെ 55 ശതമാനം വീടുകളിലാണ് ലഭിച്ചിരുന്നത്. ഇന്ന് അതിന്റെ തോത് 90 ശതമാനമായി. എല്ലാവീടുകള്‍ക്കും പാചകവാതകം എന്നതാണ് ലക്ഷ്യം. കൊച്ചി-മാംഗ്ലൂര്‍ വാതക പൈപ്പ്‌ലൈന്‍ നിര്‍മിക്കാന്‍ 5000 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.ശുചിത്വത്തിന്റെ കാര്യത്തില്‍ ആരാണ് ശ്രദ്ധിച്ചിരുന്നത്. കേന്ദ്രം ഇതിന് അടിസ്ഥാനപരമായ ഊന്നല്‍ നല്‍കി. 2014 ല്‍ രാജ്യത്ത് 38 ശതമാനം സ്ഥലങ്ങളില്‍ മാത്രമാണ് ശൗചാലയങ്ങള്‍ ഉണ്ടായിരുന്നത്. ഇന്ന് 98 ശതമാനം സ്ഥലത്തും അതുണ്ടെന്നും മോഡി ചൂണ്ടിക്കാട്ടി.
യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് പ്രകാശ് ബാബു അധ്യക്ഷനായി. ഹിന്ദുത്വത്തെ തകര്‍ക്കാന്‍ നിരീശ്വരവാദിയായ മുഖ്യമന്ത്രിക്കു സാധിക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രധാനമന്ത്രിക്ക് അയ്യപ്പസ്വാമിയുടെ അനുഗ്രഹമുണ്ടെന്നും അദ്ദേഹത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍ എം.പി., വി.എല്‍. സന്തോഷ്, പി.കെ.കൃഷ്ണദാസ് എന്നിവരും കൂടെയുണ്ടായി.ദില്ലി ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാനുള്ള കേന്ദ്ര ഗവണ്‍മെന്‍റ് തീരുമാനം വിലക്കി കൊളീജിയം: സ്ഥലംമാറ്റത്തിനുള്ള തീരുമാനം റദ്ദാക്കിയത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, തിരിച്ചടിയായത് മുരളീധറിന്റെ തീരുമാനം!!












Click it and Unblock the Notifications