തൃശൂര്‍ കോര്‍പ്പറേഷന്‍: മേയറുടെ ചേംബര്‍ പൊളിച്ചതില്‍ അമര്‍ഷം: സി.പി.എം. ജില്ലാനേതൃത്വം ഇടപെടുന്നു

തൃശൂര്‍: മേയറുടെ ചേംബര്‍ പൊളിച്ചും പിടിച്ചെടുത്തും നാടകീയ സംഭവങ്ങളുണ്ടായതില്‍ സി.പി.എമ്മിനു നിരാശ. ഇടതുമുന്നണിയില്‍ അസ്വസ്ഥത എന്ന നിലയില്‍ സാധാരണക്കാര്‍ സംഭവത്തെ വിലയിരുത്തുന്നത് കോര്‍പ്പറേഷന്‍ ഭരണപക്ഷത്തെ സിപിഎം നേതാക്കള്‍ക്ക് തിരിച്ചടിയായി. ബാലിശമായ നടപടിയായാണ് മേയറുടെ ചേംബര്‍ പൊളിച്ചതിനെ സി.പി.എം. ജില്ലാനേതൃത്വത്തിലെ ഒരുവിഭാഗം വിലയിരുത്തുന്നത്.

ചേംബര്‍ പൊളിച്ചത് എലിശല്യം മൂലമാണെന്ന വാദം പരിഹാസ്യമായെന്നും അവര്‍ നിലപാടെടുക്കുന്നു. അതേസമയം ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാനും നീക്കം തുടങ്ങി. താന്‍ മേയറുടെ കസേരയില്‍ ഇരിക്കുന്നതിനെ എതിര്‍ക്കുന്നവരാണ് ഏകപക്ഷീയമായി ചേംബര്‍ പൊളിച്ചടുക്കിയതെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നുമാണ് മേയര്‍ ഇന്‍ചാര്‍ജ് ബീനമുരളിയുടെ നിലപാട്. ഇത്തരമൊരു അവസ്ഥയുണ്ടായാല്‍ സി.പി.എം. നേതൃത്വത്തിനു മുഖംരക്ഷിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും.

cpim-23

മേയര്‍ അജിത ജയരാജന്‍ രാജിവച്ചതിനെ തുടര്‍ന്ന് ഭരണഘടനാപരമായി മേയറുടെ ചുമതല ഡെപ്യൂട്ടിമേയര്‍ ബീന മുരളി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. മേയറുടെ ചുമതലയുള്ള ഡെപ്യൂട്ടിമേയറെ അറിയിക്കാതെ ചേംബര്‍ എലിശല്യം പറഞ്ഞ് പൊളിച്ചിടുകയും കാറ് വര്‍ക്‌ഷോപ്പില്‍ കൊണ്ടിടുകയും ചെയ്ത നടപടി മോശമായെന്ന വിലയിരുത്തലിലാണ് സി.പി.എം. ജില്ലാനേതൃത്വം. ചേംബര്‍ പിടിച്ചെടുക്കുകയും മാലിന്യത്തിന് നടുവിലിരുന്ന് കൃത്യനിര്‍വഹണം നടത്തി വാര്‍ത്ത സൃഷ്ടിക്കുകയും ചെയ്ത നടപടിയും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.

ഇനിയും വിഷയം ആളിക്കത്തിക്കരുതെന്ന നിര്‍ദേശം സി.പി.ഐ. നേതൃത്വവും നല്‍കിയിട്ടുണ്ട്. അടുത്ത മേയര്‍സ്ഥാനം സി.പി.ഐക്കാണ്. തെരഞ്ഞെടുപ്പും തുടര്‍ഭരണവും സുഗമമായി നടക്കേണ്ടതുണ്ട്. മൂന്നുവര്‍ഷമായി തങ്ങളുടെ എം.പിക്കും എം.എല്‍.എക്കും നഗരവികസന പങ്കാളിത്തം നല്‍കാതെ കോര്‍പ്പറേഷന്‍ നേതൃത്വം അവഗണിച്ചെന്ന പരാതിയുമുണ്ട്.
ഡെപ്യൂട്ടി മേയര്‍ ബീന മുരളി ഇന്നലെയും രാവിലെ 10ന് ഓഫീസിലെത്തി, ചേംബറിലെ മാലിന്യക്കൂമ്പാരം നീക്കിയിരുന്നു. അവിടെത്തന്നെ അവര്‍ തുടര്‍ന്നു.

അനുമതിയില്ലാതെ അവധിയില്‍പോയ സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ ഇന്നലെയും ഓഫീസിലുണ്ടായിരുന്നില്ല. അടുത്ത മൂന്നുദിവസം അവധിക്കുള്ള അപേക്ഷ മേയര്‍ക്ക് നല്‍കാന്‍ സെക്രട്ടറി ഓഫീസില്‍ ഏല്പിച്ചാണ് സ്ഥലംവിട്ടത്. കോര്‍പ്പറേഷന്‍ എന്‍ജിനീയറും അവധിയിലാണ്. ഡെപ്യൂട്ടി സെക്രട്ടറിയാകട്ടെ തനിക്കൊന്നുമറിയില്ലെന്ന നിലപാടിലാണ്. അനുമതിയില്ലാതെ തന്റെ ഓഫീസ് ആരാണ് പൊളിച്ചതെന്ന ബീന മുരളിയുടെ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. മേയറുടെ ലെറ്റര്‍പാഡും സീലുമെല്ലാം നീക്കം ചെയ്തിരുന്നു. അവ തിരികെ കിട്ടിയിട്ടില്ല. എ.സിയുടെ റിമോട്ടും അപ്രത്യക്ഷമായി.

ഭരണഘടനയനുസരിച്ച് മേയറുടെ പൂര്‍ണ അധികാരാവകാശങ്ങള്‍ തനിക്കുണ്ടെന്നാണ് ബീന മുരളിയുടെ നിലപാട്. പഴയ നഗരസഭയിലും കോര്‍പ്പറേഷനിലും ഈ കീഴ്‌വഴക്കമാണുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്തില്‍ സി.പി.ഐക്കാരിയായ ഷീല വിജയകുമാര്‍ മുന്നണി ധാരണയനുസരിച്ച് സ്ഥാനമൊഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണനു ചേംബറിലെ ഇരിപ്പിടവും കാറിന്റെ താക്കോലും കൈമാറിയിരുന്നു. ഓഫീസും കാറും വൈസ് പ്രസിഡന്റ് ഉപയോഗിക്കുകയും ചെയ്തു. അതിന് വിരുദ്ധമായ നാടകങ്ങളാണ് കോര്‍പ്പറേഷനില്‍ അരങ്ങേറിയത്.

അവസാനം ഡെപ്യൂട്ടി മേയര്‍ ഇരുന്നു

'മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍'

മേയറുടെ ചേംബറിലെ പൊളിച്ചിട്ട മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ ഇരിപ്പിടമൊരുക്കി ഔദ്യോഗിക നടപടികളുമായി മേയറുടെ ചുമതല നിര്‍വഹിച്ച് ബീന മുരളി. ഭരണഘടനയനുസരിച്ച് കോര്‍പ്പറേഷന്‍ മേയറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ താനറിയാതെ തന്റെ ഔദ്യോഗിക മുറി പൊളിച്ചിട്ട നടപടിക്കെതിരേ ശക്തമായ പ്രതിഷേധത്തിലാണ് സി.പി.ഐ. കൗണ്‍സിലറും ഡെപ്യൂട്ടി മേയറുമായ ബീന മുരളി. തിങ്കളാഴ്ച മുറി പൂട്ടി ഓഫീസ് പൊളിച്ചിട്ട സെക്രട്ടറിയുടെ നടപടി വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്നലെ ഓഫീസിലെത്തിയ ബീന മുരളിക്ക് അവഗണനയുടെ ദിനമായിരുന്നു. സെക്രട്ടറി അവധിയിലായിരുന്നു. മേയറെ അറിയിച്ച് അനുമതിയോടെ വേണം സെക്രട്ടറി സ്‌റ്റേഷന്‍ വിടാന്‍ എന്നിരിക്കേ കഴിഞ്ഞ നാല് ദിവസമായി സെക്രട്ടറി സ്ഥലത്തില്ല. തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും ബിന മുരളി പറഞ്ഞു. നാളേയും സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ അവധിയാണ്.

മേയറുടെ ചേംബറിലിരുന്നിരുന്ന മേയറുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫിനേയും സ്ഥലം മാറ്റിയിരുന്നു. ഡി.പി.സി. മെമ്പറുടെ മുറിയിലേക്കാണ് സ്ഥലംമാറ്റം. മേയര്‍ ഓഫീസിലെത്തി സെക്രട്ടറിയെ അന്വേഷിച്ച് കാണാത്തതിനെ തുടര്‍ന്ന് സ്റ്റാഫിനെ വിളിച്ച് മുറി തുറപ്പിച്ച് മേയറുടെ ചേംബറില്‍ നേരത്തെ സ്റ്റാഫ് ഉപയോഗിച്ചിരുന്ന കസേരയിലായിരുന്നാണ് ബീന മുരളി ഇരിപ്പിടം ഒരുക്കിയത്. തന്റെ ഓഫീസ് ഇനി ഈ മുറി തന്നെയാണെന്നും തന്റെ സ്റ്റാഫ് ഇവിടെതന്നെ ഇരിക്കണമെന്നും അവര്‍ സ്റ്റാഫിനെ വിളിച്ച് നിര്‍ദേശം നല്‍കി. പിന്തുണയുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് ചാലിശ്ശേരിയും പ്രിന്‍സി രാജുവും എത്തിയിരുന്നു.

എന്‍ജിനീയറെ വിളിച്ച് മാലിന്യങ്ങള്‍ നീക്കി മുറി വൃത്തിയാക്കണമെന്ന് അവര്‍ നിര്‍ദേശിച്ചെങ്കിലും 12 മണിവരെയും ക്ലീനിങ് നടന്നിട്ടില്ല. നിലവിലെ മേയറുടെ ഇരിപ്പിടമുള്‍പ്പെടെ ഭാഗങ്ങള്‍ പൊളിച്ചുനീക്കിയെങ്കിലും പുതിയ നവീകരണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയിട്ടില്ലെന്നും അതിനുശേഷമേ പണി നടത്താനാകൂ എന്നുമായിരുന്നു എന്‍ജിനീയര്‍മാരുടെ വിശദീകരണം. തന്റെ മുറി താനറിയാതെ പൊളിച്ചിട്ടതില്‍ അവര്‍ എന്‍ജിനീയര്‍മാരെ അതൃപ്തി അറിയിച്ചു.

മേയര്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ താന്‍ പൂര്‍ണ അധികാരാവകാശങ്ങളും ചുമതലകളുമുള്ള മേയറാണെന്നും അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ബീന മുരളി ഉദ്യോഗസ്ഥരോടും വ്യക്തമാക്കി. മേയര്‍ എന്നെഴുതിയ ബോര്‍ഡ് തന്റെ കാറില്‍ വെക്കണമെന്നും അവര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മുക്കാല്‍ മണിക്കൂറോളം ചേംബറില്‍ ചെലവഴിച്ചശേഷം നേരത്തെ ഡെപ്യൂട്ടി മേയര്‍ എന്ന നിലയില്‍ വിളിച്ചുകൂട്ടിയിട്ടുള്ള ധനകാര്യസ്റ്റാന്റിങ് കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ അവര്‍ ഡെപ്യൂട്ടി മേയറുടെ ചേംബറിലേക്ക് പോയി. താനറിയാതെ തന്റെ ഓഫീസ്മുറി പൊളിച്ചിട്ടതിനെതിരെ പോലീസില്‍ പരാതി നല്‍കുന്നതിനും തന്റെ അധികാരത്തെ ചോദ്യം ചെയ്ത കോര്‍പ്പറേഷന്‍ സെക്രട്ടറിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനും ആലോചിക്കുന്നതായി ബീന മുരളി സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+