Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യത്യസ്ത വാഹനാപകടങ്ങളില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ആറു മരണം!!

തൃശൂര്‍/പാലക്കാട്: വ്യത്യസ്ത വാഹനാപകടങ്ങളില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ആറു മരണം. വാളയാര്‍-വടക്കഞ്ചേരി ദേശീയപാതയില്‍ ആഡംബര ബസ് ലോറിയിലിടിച്ചു ബസ് ക്ലീനറും തമിഴ്‌നാട് കടലൂര്‍ സ്വദേശിയുമായ കറുപ്പുദുരൈ (22), പത്തിരിപ്പാല അതിര്‍ക്കാടില്‍ ട്രെയിന്‍ തട്ടി ദമ്പതിമാരായ ലക്കിടി പേരൂര്‍ പഞ്ചായത്തില്‍ നെല്ലിക്കുറിശ്ശി ആലിക്കല്‍ കാട്ടില്‍ ചാമിയുടെ മകന്‍ സോമശേഖരന്‍ (51), ഭാര്യ മിനിത (42), പട്ടാമ്പി പള്ളിപ്പുറം റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഞാങ്ങാട്ടിരി സ്വദേശി യാറത്തിങ്കല്‍ മുത്തുകോയ തങ്ങള്‍ (കുഞ്ഞിമുത്തു, 58), പത്തിരിപ്പാലയില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികനും കോളജ് വിദ്യാര്‍ഥിയുമായ മണ്ണൂര്‍ ചോലക്കുന്നില്‍ ഹൈദ്രലിയുടെ മകന്‍ കാജാഹുസൈന്‍ (17), വടക്കാഞ്ചേരിയില്‍ വാഴക്കോട് ബി.ആര്‍.ഡിക്ക് സമീപം സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് ഹോട്ടല്‍ ജീവനക്കാരനായ കാളിയാ റോഡ് പങ്ങാരപ്പിള്ളി പുത്തന്‍ പീടികയില്‍ കോയുണ്ണിയുടെ മകന്‍ അബ്ദുള്‍ റഹ്മാനു (56)മാണു മരിച്ചത്.

വാളയാര്‍-വടക്കഞ്ചേരി ദേശീയപാതയില്‍ കണ്ണാടി വടക്കുമുറിയില്‍ ഇന്നലെ രാവിലെ 6.45നാണ് കറുപ്പുദുരൈയുടെ മരണത്തിനിടയാക്കിയ അപകടം. ബസ് യാത്രക്കാരായ എറണാകുളം സ്വദേശി ബിജു(45), കോയമ്പത്തൂര്‍ ഗണപതിയിലെ പത്മകുമാര്‍ (53), ചെന്നൈ സ്വദേശി പിച്ചൈ (59) എന്നിവര്‍ക്കു പരുക്ക്. ഇവരെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Accident

ചെന്നൈയില്‍നിന്നും എറണാകുളത്തേക്കു പോയ ആഡംബര ബസാണ് അപകടത്തില്‍പെട്ടത്. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ലോറി വടക്കഞ്ചേരി ഭാഗത്തേക്കുളള റോഡരികിലെ പമ്പില്‍നിന്നും ഡീസല്‍ അടിച്ചതിനുശേഷം കോയമ്പത്തൂര്‍ ഭാഗത്തേക്കു പോകാന്‍ അശ്രദ്ധമായി 'യു ടേണി'നു ശ്രമിച്ചപ്പോള്‍ പിന്നില്‍നിന്നെത്തിയ ബസ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. 38 യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ക്ലീനര്‍ ഇരുന്ന ഭാഗമാണു ലോറിയുടെ മധ്യഭാഗത്തിടിച്ചത്. ക്ലീനര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തു.

ഇന്നലെ രാവിലെ എട്ടിനാണു ഒറ്റപ്പാലം-പാലക്കാട് പാതയില്‍ പത്തിരിപ്പാലയില്‍ ദമ്പതികളായ സോമശേഖരനെയും മിനിതയെയും ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂരിലെ ആശുപത്രിയിലേക്ക് ഇന്നലെ രാവിലെ അഞ്ചരയ്ക്ക് ഇറങ്ങിയതാണ് ഇരുവരുമെന്നു ബന്ധുക്കള്‍ പറഞ്ഞു. ട്രാക്കിനു സമീപം നിര്‍ത്തിയിട്ട ബൈക്ക് കണ്ടാണു മരിച്ചവരെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. വിശദമായി അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു. മിനിതയ്ക്കു വയറ്റില്‍ മുഴയുണ്ടെന്നും ചികിത്സയ്ക്കായാണു ദമ്പതികള്‍ തൃശൂരിലേക്കു പോയതെന്നുമാണു പറയുന്നത്. ഒറ്റപ്പാലം കണ്ണിയംപുറത്ത് ടയര്‍ റീസോള്‍ കടയിലെ ജോലിക്കാരനാണു സോമശേഖരന്‍. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മകള്‍: സ്‌നേഹ (ഷൊര്‍ണൂര്‍ എസ്.എന്‍. കോളജ് വിദ്യാര്‍ഥിനി).

പട്ടാമ്പി പള്ളിപ്പുറം റോഡില്‍ സിതാര ഓഡിറ്റോറിയത്തിനു സമീപം ഇന്നലെ രാവിലെ പത്തരയോടെയാണു ബൈക്കുകള്‍ കൂട്ടിയിടിച്ചു മുത്തുക്കോയ തങ്ങള്‍ മരിച്ചത്. മൂന്നു വിദ്യാര്‍ഥികള്‍ക്കു പരുക്കുണ്ട്. പിതാവ്: പരേതനായ കോട്ടപ്പുറത്ത് സീതി കോയ തങ്ങള്‍. മാതാവ്: പരേതയായ കുഞ്ഞാറ്റ ബീവി. ഭാര്യ: ഫസീല ബീവി. മക്കള്‍: മഷൂറത്ത്, മിസില, ഷാമില. ഖബറടക്കം കഴിഞ്ഞു.

പത്തിരിപ്പാല മാങ്കുറിശിയില്‍ ഇന്നലെ രാവിലെ ആറരയോടെയാണു കോളജ് വിദ്യാര്‍ഥിയായ കാജാഹുസൈന്റ മരണത്തിനിടയാക്കിയ ബൈക്കപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷമമാസ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ തലക്ക് സാരമായി പരുക്കേറ്റ കാജാ ഹുസൈനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ ഞായറാഴ്ച പത്തിരിപ്പാലയിലെ സ്വകാര്യ കോളജില്‍നിന്നു കൊടൈക്കനാലിലേക്കു വിനോദയാത്ര പോയ സംഘത്തില്‍ ഇരുവരുമുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ടൂര്‍ കഴിഞ്ഞ് കോളജില്‍ തിരിച്ചെത്തി. രാവിലെ ആറോടെ വാടകയ്‌ക്കെടുത്ത കാമറ തിരികെ നല്‍കാന്‍ കൂട്ടുകാരന്‍ ഷമമാസിനേയും കൂട്ടി പാലക്കാട്ടേക്ക് പോകുമ്പോഴാണ് അപകടം. പത്തിരിപ്പാലയിലെ സ്വകാര്യ കോളജിലെ പ്ലസ് ടു വിദ്യാര്‍ഥിയാണു കാജാഹുസൈന്‍. മാതാവ്: സല്‍മ. സഹോദരിമാര്‍: ഹസീന, ആരിഫ.

വടക്കാഞ്ചേരിയില്‍ ഇന്നലെ രാവിലെ ആറോടെയാണു അബ്ദുള്‍ റഹ്മാന്റെ മരണത്തിനിടയാക്കിയ അപകടം. ജോലി ചെയ്യുന്ന വരവൂരിലെ ഹോട്ടലിലേക്കു പോകുന്നതിനിടെ തിരുവില്വാമല -തൃശൂര്‍ റൂട്ടിലോടുന്ന ഉണ്ണിക്കൃഷ്ണ ബസ് നിയന്ത്രണംവിട്ട് അബ്ദുള്‍ റഹ്മാന്‍ ഓടിച്ച ബൈക്കിലിടിച്ചു. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങിയെന്നും പറയുന്നു. അബ്ദുള്‍ റഹ്മാന്‍ സംഭവ സ്ഥലത്തുവച്ചു മരിച്ചു. വടക്കാഞ്ചേരി പോലീസ് കേസെടുത്തു. ഭാര്യ: സുഹറ. മക്കള്‍: റജീന, റസീന, സബൂറ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+