കാലവര്‍ഷം:തൃശൂര്‍ ജില്ലയില്‍ മൂന്നുമരണം, ഫൈബര്‍ വള്ളം മറിഞ്ഞ് മരിച്ചവരുടെ മൃതദേഹം ലഭിച്ചു!
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കനത്തമഴയിലും കാറ്റിലും മൂന്നുമരണം. വ്യാപകമായ നാശനഷ്ടമുണ്ടായി. മേത്തലയില്‍ കാറ്റിനെത്തുടര്‍ന്ന് വീട്ടുപറമ്പിലെ പുളിമരച്ചില്ല തലയില്‍വീണ് മധ്യവയസ്‌കന്‍ മരിച്ചു. മേത്തല പിഎച്ച്എസിക്കു സമീപം താമസിക്കുന്ന താണിയത്ത് സുരേഷാ(55)ണ് മരിച്ചത്.
മത്സ്യബന്ധനത്തിനിടയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് പൊന്നാനി അഴിമുഖത്തുനിന്നു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ചാവക്കാട് കടലില്‍നിന്നു കിട്ടി. താനൂര്‍ അഞ്ചുടി സ്വദേശി കുട്ടിഅഹമുവിന്റെ പുരക്കല്‍ ഹംസ കുട്ടി(59) യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ ചാവക്കാട് ബ്‌ളാങ്ങാട് തീരക്കടലില്‍ കണ്ടെത്തിയത്.

രാവിലെ കടപ്പുറത്തെത്തിയവരാണ് കടലില്‍ പൊങ്ങിക്കിടന്നിരുന്ന മൃതദേഹം ആദ്യം കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുനയ്ക്ക കടവ് കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി ടോട്ടല്‍ കെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കരയ്ക്ക് കയറ്റി ആംബുലന്‍സില്‍ ചാവക്കാട് താലൂക്ക് അശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ബുധനാഴ്ചയാണ് മൂന്നുപേരുമായി മത്സ്യബന്ധനം നടത്തിയിരുന്ന വള്ളം മറിഞ്ഞത്. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഹംസക്കുട്ടിയുടെ മൃതദേഹം പൊന്നാനി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

പുന്നയൂര്‍ക്കുളത്ത് പനന്തറ പാലത്തിനു സമീപം കനോലി കനാലില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. പനന്തറ കോളനിയില്‍ താമസിക്കുന്ന പട്ടത്ത് വീട്ടില്‍ വാസുവി(52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് വാസുവിനെ കാണാതായത്. ഇന്നലെ രാവിലെയാണ് മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്. വടക്കേക്കാട് പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: നളിനി. മക്കള്‍: വിഷ്ണു, അരുണ്‍. പുത്തൂര്‍ കൈനൂര്‍ വില്ലേജിലെ ഏഴാംകല്ലില്‍ മണ്ണിടിഞ്ഞ് രണ്ടുവീടുകള്‍ അപകടാവസ്ഥയിലാണ്. കളപ്പുരയ്ക്കല്‍ മനോജ്, മുട്ടുങ്കല്‍ ജിമ്മി എന്നിവരുടെ വീടുകളാണ് തകര്‍ച്ചാ ഭീഷണി നേരിടുന്നത്.

വീടിന് പുറകുവശത്തെ ഉയര്‍ന്ന ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞ് മണ്ണും പാറക്കല്ലുകളും വീടിനോട് മുട്ടിനില്‍ക്കുന്ന അവസ്ഥയിലാണ്. ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ബാബു സേവ്യര്‍, കൈനൂര്‍ വില്ലേജിന്റെ ചുമതലയുള്ള വില്ലേജ് ഓഫീസര്‍ സി.എന്‍. സിമി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. അതിരപ്പിള്ളി, പരിയാരം, ചാലക്കുടി മുനിസിപ്പാലിറ്റി, മാള, കുഴൂര്‍, മേലൂര്‍, അന്നമനട, കറുകുറ്റി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ പുഴയിലിറങ്ങരുതെന്നും ജാഗ്രതപുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ 2.1 എക്കറില്‍ 16.85 ലക്ഷം രൂപയുടെ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേത്തല വില്ലേജില്‍ കോഴിപ്പറമ്പില്‍ സരസ്വതിയുടെ വീട് പൂര്‍ണമായി തകര്‍ന്നു. തലപ്പിള്ളി താലൂക്കില്‍ തെക്കുംകര കൃഷ്ണകുമാര്‍, പുതുരുത്തി
വില്ലേജ് പെരുന്നെല്ലി വീട്ടില്‍ പാറുക്കുട്ടിയമ്മ, തൃശൂര്‍ താലൂക്ക് വെളുത്തൂര്‍ വില്ലേജില്‍ എടവഴിക്കല്‍ ഗീത, മുകുന്ദപുരം താലൂക്ക് നെല്ലായി വില്ലേജില്‍ ധന്യ, മുല്ലത്തടം ഹരിദാസ്, തകയില്‍ രവി, ലീല എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിലവില്‍ 32000 രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ചാവക്കാട് താലൂക്ക് എളവള്ളി വില്ലേജില്‍ സുധാകരന്റെ കിണര്‍ ഇടിഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കനത്ത മഴയിലും കാറ്റിലും മാന്ദാമംഗലം വെട്ടുകാട് പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം നേരിട്ടു. കനത്ത മഴയെ തുടര്‍ന്ന് പാറയിടിഞ്ഞുവീണ് വീടുകള്‍ തകര്‍ന്നു. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വന്‍ കൃഷിനാശവും ഉണ്ടായി.
വെട്ടുകാട് ഏഴാംകല്ല് കളപ്പുരയ്ക്കല്‍ മനോജിന്റെ വീടിനു പുറകിലെ പാറക്കെട്ട് ബുധനാഴ്ച രാത്രി ഒന്നരയോടെ ഇടിഞ്ഞുവീണു. പാറക്കഷണങ്ങള്‍ വീടിന്റെ ചുമരിലിടിച്ചുനിന്നു. മൂന്നു ജനാലകള്‍ തകര്‍ന്നു. 20 അടിയോളം ഉയരത്തിലുള്ള പാറക്കെട്ടുകള്‍ ഇനിയും ഇടിയാവുന്ന നിലയിലാണ്. അയല്‍വാസിയായ മുട്ടുങ്ങല്‍ ജിമ്മിയുടെ വീടിനു പുറകുവശത്തേക്കും പാറക്കഷണങ്ങള്‍ പതിച്ചു.
മാന്ദാമംഗലം എട്ടാംകല്ലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് മൂന്ന് വീടുകളുടെ പുറകുവശത്തേക്ക് മണ്ണിടിഞ്ഞുവീണു. ചിറക്കുഴി സണ്ണി, ചിറക്കുഴി റെജി, വൈലോപ്പിള്ളി ബാബു എന്നിവരുടെ വീടുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. പീച്ചി ഇറിഗേഷന്‍ കനാലിന്റെ ഭിത്തിയുടെ താഴ്ഭാഗത്തായാണ് ഈ വീടുകള്‍. ഇനിയും ഇവിടെ മണ്ണിടിയാന്‍ സാധ്യതയുണ്ട്. പുത്തൂര്‍ പഞ്ചായത്തധികൃതരും വില്ലേജ് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു.
വല്ലൂര്‍ കുത്തിനു സമീപം മുപ്പതിനായിരത്തിലധികം വാഴകള്‍ വെള്ളിത്തിനടിയിലായി. മുപ്പതോളം കര്‍ഷകര്‍ കൃഷിചെയ്ത് കുലയ്ക്കാറായ നേന്ത്രവാഴകളാണ് വെള്ളത്തിനടിയിലായത്. തണ്ടാശേരി സുകുമാരന്‍, തണ്ടാശേരി ദേവദാസന്‍, തണ്ടാശേരി സുഗുണന്‍, കൊല്ലംപറമ്പില്‍ നന്ദനന്‍, വെള്ളെരിഞ്ഞാപ്പിള്ളി വര്‍ഗീസ്, മൂടയില്‍ ദാമോദരന്‍, മൂഴിയില്‍ ദാമോദരന്‍ എന്നിവരുടെ നേന്ത്രവാഴ, ജാതി മുതലായ കൃഷികളാണ് നശിച്ചത്.
വല്ലൂര്‍ കുത്തിനോട് ചേര്‍ന്ന് അശാസ്ത്രീയമായി നിര്‍മിച്ച തടയണയാണ് വെള്ളം പൊങ്ങാനിടയാക്കിയതെന്ന് കര്‍ഷകര്‍ പറയുന്നു. മഴയില്‍ വലിയ മരങ്ങള്‍ ഒഴുകിവന്ന് തടയണയില്‍ വന്നടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടതിനാല്‍ തടയണയ്ക്കു മുകള്‍ പ്രദേശത്തെ തോടുകള്‍ നിറഞ്ഞു കവിഞ്ഞതായും പറയുന്നു. ഈ തോടുകള്‍ വഴിയുള്ള വെള്ളമാണ് കൃഷിസ്ഥലങ്ങളിലേക്കൊഴുകിയെത്തിയത്.
ശക്തമായ മഴയില്‍ തൃശൂര്‍ നഗരം വെള്ളക്കെട്ടില്‍ മുങ്ങി. ഇതോടെ ഗതാഗതസ്തംഭനം രൂക്ഷമാകുന്നു. സ്വരാജ് റൗണ്ട് അടക്കമുള്ള സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതക്കുരുക്കിനിടയാക്കി. സ്വരാജ് റൗണ്ടിലെ കാനകളിലൂടെ ജലം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ തേക്കിന്‍കാട് മൈതാനിയില്‍ നിന്നുള്ള മഴവെള്ളം മുഴുവന്‍ റോഡിലേക്ക് ഒഴുകിയിറങ്ങുന്നതാണ് വെള്ളം കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നത്. ജില്ലാ ആശുപത്രിക്ക് സമീപവും വെള്ളം റോഡില്‍ തളം കെട്ടിക്കിടക്കുകയാണ്. കാനകളില്‍ മണ്ണ് നിറഞ്ഞ് ജലമൊഴുക്ക് തടസപ്പെട്ട നിലയിലാണ്. ബസ് സ്റ്റാന്‍ഡുകളില്‍ രൂപപ്പെട്ട കുഴികളില്‍ വെള്ളം നിറഞ്ഞ് ബസ് ജീവനക്കാരും യാത്രക്കാരും ഗതികേടിലായി. മണ്ണുത്തി പാലത്തിനടുത്ത് രൂപപ്പെട്ട വെള്ളക്കെട്ടും ഗതാഗത കുരുക്കുണ്ടാക്കി. വടക്കേസ്റ്റാന്‍ഡിലും വെള്ളക്കെട്ടുണ്ടായി. ഇന്നലെ രണ്ടു വീടുകള്‍ കൂടി മഴയില്‍ തകര്‍ന്നു. മഴ ശക്തിപ്പെട്ടതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പീച്ചി ഡാമില്‍ 68 ദശാംശം 3,2 മീറ്ററും ചിമ്മിനി ഡാമില്‍ 53 ദശാംശം 2,3 മീറ്ററും വാഴാനിയില്‍ 50 ദശാംശം 4,1 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു.













Click it and Unblock the Notifications