അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു: പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
തൃശ്ശൂർ: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപയും പിഴയുമാണ് ശിക്ഷ. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
47 - കാരനായ ചാവക്കാട് സ്വദേശി സെയ്ദ് മുഹമ്മദാണ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ചത്. പ്രതിക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ ശരിവെച്ച ജഡ്ജ് എം പി ഷിബു ശിക്ഷ വിധിക്കുകയായിരുന്നു.
2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടുകാർക്കൊപ്പം വീട്ടിൽ കളിക്കാൻ വന്ന അയൽക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്.

ഇതിന് പിന്നാലെ പോലീസിന്റെ അന്വേഷണത്തിൽ പ്രതി വീടിനുള്ളിലും വീടിന്റെ ടെറസിലും വച്ച് കുട്ടിയെ ലൈംഗികമായി നിരവധി തവണ പീഡിപ്പിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞു. പീഡന വിവരം പുറത്ത് പറയാതിരിക്കാൻ പ്രതി ബാലികയെ ഭീഷണിപ്പെടുത്തി.
പീഡനത്തിന് ഇരയായ അഞ്ച് വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ വേദന അനുഭവപ്പെട്ടു. ഇതിനെ തുടർന്നാണ് പീഡന വിവരം പുറത്തായത്. പെൺകുട്ടി ആദ്യം വിവരം പറഞ്ഞത് അമ്മയോട് ആയിരുന്നു. ഇതിന് പിന്നാലെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകി. പരാതി ലഭിച്ച സാഹചര്യത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ എസ് ബിനോയ് കോടതിയിൽ ഹാജരായി. 13 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകൾ ഹാജരാക്കി. ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.












Click it and Unblock the Notifications