മഴക്കെടുതി: തൃശൂരില്‍ 277 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു
തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ 80 കുടുംബങ്ങളില്‍ നിന്നായി 277 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പുതിയതായി 8 ക്യാമ്പുകള്‍ തുറന്നു. ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ ഇരുപതിയഞ്ചായി. കുളിമൂട്ടം വില്ലേജ് ക്യാമ്പില്‍ നിന്ന് 3 കുടുംബങ്ങളെ കളരിപ്പറമ്പ് സ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റി. 50.39 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശം സംഭവിച്ചു. 1.68 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് വില്ലേജില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്ന് 5 ലക്ഷം രൂപയുടെ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട്്് തുടരുകയാണ്.

വെള്ളക്കെട്ട് രൂക്ഷമായി നില്‍ക്കുന്ന പൂങ്കുന്നം ഉദയനഗര്‍, ജയനഗര്‍, ചെമ്പുക്കാവ്, ഗാന്ധിനഗര്‍, കണ്ണംകുളങ്ങര, ചേറ്റുപുഴ, പുഴയ്ക്കല്‍ പ്രദേശങ്ങളിലെ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്തതിനാല്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. മഴയ്ക്ക് ഇടവേള ലഭിക്കുന്നതിനാല്‍ ജലനിരപ്പ് ഉയരാതെ നില്‍ക്കുന്നതാണ് കുറച്ചെങ്കിലും ആശ്വാസമാകുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ മഴയില്‍ കണിമംഗലം തുരുത്ത് നിവാസികള്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു. വീടുകളില്‍ വെള്ളം കയറിയ 12 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

തൃശൂര്‍ കോര്‍പ്പറേഷന്റെ പനമുക്ക് ഡിവിഷനില്‍പ്പെട്ട തുരുത്ത് നിവാസികള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ ദുരിതം വിതച്ചത്. കണിമംഗലം കോള്‍ പാടത്തോട് ചേര്‍ന്ന തുരുത്തിലെ നിരവധി വീടുകളില്‍ ഇതിനോടകം വെള്ളം കയറി. ഇതില്‍ 12 വീടുകള്‍ തീര്‍ത്തും താമസയോഗ്യമല്ലാതെയുമായി. വെള്ളക്കെട്ട് രൂക്ഷമായതോടെ മലിനജലത്താല്‍ കിണര്‍ കവിഞ്ഞൊഴുകി. ഇത് കുടുംബങ്ങളുടെ കുടിവെള്ളവും മുട്ടിച്ചു. കൂടാതെ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ പറ്റാത്ത അവസ്ഥയും. ഇഴജന്തുക്കളെയും രോഗങ്ങളെയും ഭയന്ന് ഒടുവില്‍ കുടുംബങ്ങള്‍ അധികൃതരുടെ നിര്‍ദേശപ്രകാരം സ്വന്തം കിടപ്പാടം വിട്ട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. നെടുപുഴ ജൂനിയര്‍ ബേസിക് സ്‌കൂളിലാണ് ഇവര്‍ക്കായി താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന 30 ഓളം പേരാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയത്.

ശക്തമായ മഴ സൃഷ്ടിച്ച വെള്ളക്കെട്ടില്‍ മറ്റത്തൂര്‍, വരന്തരപ്പിള്ളി , കോടശേരി, കൊടകര, പറപ്പൂക്കര പഞ്ചായത്തുകളിലായി ലക്ഷങ്ങളുടെ നഷ്ടമാണ് നേന്ത്രവാഴ കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്. രണ്ടു ദിവസത്തിലധികം വാഴകള്‍ക്കു ചുവട്ടില്‍ വെള്ളം കെട്ടിനിന്നാല്‍ വേരുകള്‍ ചീഞ്ഞഴുകും. പിന്നീട് വെള്ളം ഇറങ്ങി വെയില്‍ തെളിഞ്ഞാലും വാഴത്തണ്ട് വാടി ഒടിഞ്ഞുവീണ് നശിക്കും. കഴിഞ്ഞ ഒരാഴ്ചയോളം തോരാതെ പെയ്ത മഴയില്‍ നിരവധി നേന്ത്രവാഴ തോട്ടങ്ങളാണ് ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നത്.
വെള്ളക്കെട്ടുണ്ടായ തോട്ടങ്ങളിലെ വാഴകളെല്ലാം നശിക്കുന്ന ആശങ്കയിലാണ് കര്‍ഷകര്‍. വെള്ളക്കെട്ടുമൂലം നശിക്കുന്നതില്‍ മിക്കതും കുലച്ച വാഴകളാണ്. മാസങ്ങളോളം അധ്വാനിച്ച് വളര്‍ത്തിയെടുത്ത വാഴകള്‍ വിളവെടുപ്പിനു പാകമാകേണ്ട സമയത്ത് നശിച്ചുപോകുന്നത് കര്‍ഷകരെ കണ്ണീരിലാക്കിയിട്ടുണ്ട്. കാട്ടൂര്‍ തേക്കുമൂലയില്‍ നാലായിരത്തോളം വാഴകളാണ് വെള്ളക്കെട്ട് മൂലം നശിച്ചു കൊണ്ടിരിക്കുന്നത്. മൂര്‍ക്കനാട് സ്വദേശിയും സിവില്‍ പോലിസ് ഓഫീസറുമായ ഷാജുവും സുഹൃത്ത് അസിയും പാട്ടത്തിനെടുത്തു കൃഷി ചെയ്ത ആയിരത്തി അഞ്ഞൂറ് കുലച്ച നേന്ത്രവാഴകള്‍ പൂര്‍ണമായി നശിച്ചു. കൂടാതെ ഇവര്‍ തന്നെ കൃഷി ചെയ്ത നാലു മാസം പ്രായമുള്ള പൂവന്‍, നേന്ത്രവാഴകളും സമീപത്തു ഇടവിളയായി ചെയ്ത മത്സ്യ കൃഷിയും നശിച്ചിട്ടുണ്ട്.












Click it and Unblock the Notifications