പ്രളയക്കെടുതി: തൃശൂര്‍ ജില്ലയില്‍നിന്ന് നീക്കിയത് 294 ടണ്‍ പാഴ്‌വസ്തുക്കള്‍
തൃശൂര്‍: പ്രളയത്തെതുടര്‍ന്ന് നാട്ടുകാര്‍ ഉപേക്ഷിക്കുന്ന ഗൃഹോപകരണങ്ങളടക്കമുളള അജൈവ പാഴ്‌വസ്തുക്കളുടെ ശേഖരണവും സംഭരണവും തുടരുന്നു. വിവിധ താലൂക്കുകളില്‍ നിന്നും ക്ലീന്‍ കേരള മിഷന്‍ ഇതു വരെ നീക്കിയത് 294 ടണ്‍ അജൈവ മാലിന്യം. ഇലക്‌ട്രോണിക്‌സ്-ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മെത്ത, തലയിണ, സോഫ, ഫര്‍ണിച്ചര്‍ ഭാഗങ്ങള്‍, തുടങ്ങി അഴുകാത്ത പാഴ്‌വസ്തുക്കളാണ് ഇത്തരത്തില്‍ ശേഖരിക്കുന്നത്. ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് അജൈവ മാലിന്യ ശേഖരണവും സംഭരണവും നടക്കുന്നത്.
കൊടുങ്ങല്ലൂര്‍ താലൂക്കില്‍ നിന്ന് 170 ടണ്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് 66 ടണ്‍ ചാലക്കുടിയില്‍ നിന്ന് 26 ടണ്‍ മുണ്ടൂരില്‍ നിന്ന് 32 ടണ്‍ എന്നിങ്ങിനെയാണ് മാലിന്യശേഖരം നീക്കം ചെയ്തത്. സംഭരിച്ച മാലിന്യങ്ങള്‍ മൂന്ന് മാസത്തിനുളളില്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോയി സംസ്‌കരിക്കാന്‍ അപ്പോളോ ടയേഴ്‌സ് സന്നദ്ധത പ്രകടിപ്പിച്ചതായി ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയകുമാര്‍ പറഞ്ഞു.

ഇപ്പോള്‍ മൂന്ന് കേന്ദ്രങ്ങളിലാണ് വിപുലായ തോതില്‍ അജൈവ മാലിന്യസംഭരണം നടക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കീഴിലെ മാലിന്യശേഖരണം ഏറെക്കുറെ പൂര്‍ത്തിയായി. കൊടുങ്ങല്ലൂര്‍ നഗരസഭാ പരിധിയിലെ ശേഖരണം രണ്ട് ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. അന്നമനട, അരിമ്പൂര്‍, മേലൂര്‍, പാവറട്ടി, മണലൂര്‍, മുല്ലശ്ശേരി, ചൊവ്വന്നൂര്‍, മുണ്ടൂര്‍ മേഖലകളിലെ അജൈവമാലിന്യങ്ങളാണ് മുണ്ടൂരില്‍ സംഭരിക്കുന്നത്. അജൈവമാലിന്യ സംഭരണ കേന്ദ്രങ്ങള്‍ താല്‍ക്കാലിക സംവിധാനം മാത്രമാണെന്നും വെളളപ്പൊക്കത്തില്‍ നാശമായ അഴുകാത്ത വസ്തുക്കള്‍ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളില്‍ സംഭരിക്കുകയുളളൂവെന്നും ജില്ലാ കലക്ടര്‍ ടി.വി. അനുപമ പറഞ്ഞു. ഇവ സമയബന്ധിതമായി സംസ്‌കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്ലീന്‍ കേരള കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയത് അതിനാണ്. അതിനാല്‍ താല്‍ക്കാലിക സംഭരണകേന്ദ്രങ്ങളെ കുറിച്ചുളള തെറ്റിദ്ധാരണകള്‍ അടിസ്ഥാനരഹിതമാണെന്നും പൊതുജനങ്ങള്‍ ഇത്തരം അജൈവമാലിന്യ കേന്ദ്രങ്ങളോട് സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications