മാവിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് വിദ്യാർത്ഥികൾക്ക് മർദ്ദനം; യുവാവിനെതിരെ പരാതി
തൃശൂര്‍: വീട്ടിലെ മാവിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് യുവാവ് വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. പെരിഞ്ഞനം ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഞായറാഴ്ച
ഉച്ചയ്ക്ക് ഒന്നരയോടെ മര്‍ദനമേറ്റത്. സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തിയിരുന്നു. ഇതിനിടെ ഏതോ കുട്ടി മാവിലേക്ക് കല്ലെറിഞ്ഞു. മതില്‍ ചാടിക്കടന്ന് വന്ന യുവാവ് വിദ്യാര്‍ഥികളെ പട്ടിക കൊണ്ട് മര്‍ദിക്കുകയായിരുന്നു.
വിദ്യാര്‍ഥികളുടെ കരച്ചില്‍ കേട്ട് രക്ഷിതാക്കള്‍ എത്തിയപ്പോഴെക്കും യുവാവ് രക്ഷപ്പെട്ടു. കൈക്കും കാലിനും പരുക്കേറ്റവരില്‍ ചിലര്‍ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. ഒരാളുടെ കാലിന് വേദനയുള്ളതുകൊണ്ട് വിദഗ്ധ ചികിത്സക്കായി കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിനെ തിരിച്ചറിഞ്ഞ് രക്ഷിതാക്കളും വിദ്യാര്‍ഥികളും വീട്ടില്‍ പോയിരുന്നു. അല്‍പ്പസമയം കഴിഞ്ഞ് ബൈക്കിലെത്തിയ യുവാവ് രക്ഷിതാക്കളോട് തെറ്റ് സമ്മതിച്ചു. ഇതിനിടയില്‍ വന്ന ഹൈവേ പോലീസ് പെരിഞ്ഞനം സ്വദേശി പുന്നിലത്ത് മുഹമ്മദ് ഫാസിലി (25)നെ കൈയോടെ പിടികൂടി. രക്ഷിതാവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് കയ്പമംഗലം പോലീസ് പറഞ്ഞു. അതെ സമയം കേസൊതുക്കാന്‍ ചില കേന്ദ്രങ്ങള്‍ സമ്മര്‍ദം ചെലുത്തുന്നതായും സൂചനയുണ്ട്. സ്‌റ്റേഷന്‍ ജാമ്യം നല്‍കാന്‍ വേണ്ടിയാണ് ചരട് വലികള്‍ നടക്കുന്നത്.












Click it and Unblock the Notifications