Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിരാനില്‍ ടാറിങ് നിലച്ചു: ദേശീയപാത അതോറിറ്റിയുടെ ചാലക്കുടിയിലെ പ്ലാന്റ് തകരാറില്‍

തൃശൂര്‍: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കുതിരാനില്‍ ടാറിങ് നിലച്ചു. ദേശീയപാത കുതിരാനില്‍ കഴിഞ്ഞ ഒരാഴ്ചയോളമായി നടന്നു വന്നിരുന്ന ടാറിംഗ് ജോലികള്‍ തിങ്കളാഴ്ച പൂര്‍ണ്ണമായി നിലച്ചു. ദേശീയപാത അതോറിറ്റിയുടെ ചാലക്കുടിയിലെ പ്ലാന്റ് തകരാറായിലായതാണ് നിര്‍മ്മാണം നിലയ്ക്കാന്‍ കാരണമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. പ്ലാന്റ് നന്നാക്കിയാല്‍ ചൊവ്വാഴ്ച മുതല്‍ ടാറിംഗ് പുനരാരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.


തകര്‍ന്ന് കിടക്കുന്ന വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച മുമ്പാണ് കുതിരാനില്‍ ടാറിംഗ് ജോലികള്‍ ആരംഭിച്ചത്. കൊമ്പഴ മുതല്‍ വഴുക്കുംപാറ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഇപ്പോള്‍ ടാറിംഗ് ചെയ്യുന്നത്. ഇതില്‍ രണ്ടര കിലോമീറ്ററോളം ദൂരം ടാറിംഗ് പൂര്‍ത്തിയാക്കി. ബാക്കി അര കിലോമീറ്റര്‍ ദൂരം തിങ്കളാഴ്ചയോടു കൂടി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ടാറിംഗ് നടന്നില്ല.

kuthiraanroadconstruction

പ്ലാന്റ് പ്രവര്‍ത്തന ക്ഷമമായാല്‍ രണ്ട് ദിവസത്തിനകം കുതിരാനിലെ ടാറിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കഞ്ചേരി മുതല്‍ മണ്ണുത്തിവരെ പൂര്‍ണമായി തകര്‍ന്ന അഞ്ചര കിലോമീറ്ററോളം ദൂരം ഈ മാസം 10നകം ടാറിംഗ് പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നില തുടരുകയാണെങ്കില്‍ 10നകം പൂര്‍ത്തിയാകാന്‍ സാധ്യതയില്ല.


മാത്രമല്ല കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് ഒരു ദിവസം ടാറിംഗ് ജോലികള്‍ തടസപ്പെട്ടിരുന്നു. ഇനിയും മഴ പെയ്താല്‍ ടാറിംഗ് തടസപെടാന്‍ സാധ്യതയുണ്ട്. കൂടാതെ കരാര്‍ കമ്പനിയുടെ ചാലക്കുടിയിലുള്ള പ്ലാന്റില്‍ നിന്നാണ് ഇപ്പോള്‍ ടാര്‍ മിശ്രിതം കൊണ്ട് വരുന്നത്. ഇത്രയും ദൂരത്ത് നിന്ന് മിശ്രിതം കൊണ്ട് വന്ന് ടാറിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ ദിവസങ്ങളെടുക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.


വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത കുതിരാനില്‍ ടാറിംഗ് നടക്കുന്നതിനാല്‍ കുരുക്കും മുറുകുന്നു. ഇന്നലെ അഞ്ചു മണിക്കൂറാണ് ഇരു ദിശയിലേക്കും പോകാന്‍ കഴിയാതെ വാഹനങ്ങള്‍ കുരുക്കില്‍ കുടുങ്ങിയത്. ടാറിംഗ് നടത്തുന്നതും വാഹനങ്ങളുടെ തളളിക്കയറ്റവുമാണ് കുരുക്ക് മുറുകുന്നതിന് കാരണം. മന്ദഗതിയിലാണ് ടാറിംഗ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. മഴ തുടര്‍ന്നാല്‍ നിര്‍മ്മാണ ജോലികള്‍ പൂര്‍ണമായി നില്‍ക്കാനും സാധ്യതയുണ്ട്. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി കൊമ്പഴ മുതല്‍ വഴക്കുംപാറ വരെയാണ് ആദ്യം ടാറിംഗ് ആരംഭിച്ചത്.


കുതിരാന്‍ ക്ഷേത്രത്തിന് സമീപത്താണ് ഇപ്പോള്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്നത്. ഏറ്റവും അധികം ഗതാഗത സ്തംഭനമുണ്ടാവാന്‍ സാധ്യതയുള്ള പ്രദേശമെന്ന നിലയില്‍ ഒരു വരിയായാണ് ടാറിംഗ് നടക്കുന്നത്. മറുവശത്തു കൂടെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ദേശീയപാത അഥോറിറ്റിയുടെ ചാലക്കുടിയിലുള്ള പ്ലാന്റില്‍ നിന്നാണ് ടാര്‍ മിക്‌സിംഗ് കൊണ്ടുവരുന്നത് മൂലമാണ് ടാറിംഗ് ജോലികള്‍ ഇഴഞ്ഞ് നീങ്ങുന്നതെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നത്. നാല് ലോറികളാണ് മിക്‌സിംഗ് കൊണ്ടുവരാന്‍ ഉപയോഗിക്കുന്നത്. ഒരു തവണ രണ്ട് പ്രാവശ്യം മാത്രമേ മിക്‌സിംഗുമായി ലോറികള്‍ക്ക് എത്താന്‍ കഴിയൂ.

ഈ നില തുടര്‍ന്നാല്‍ വഴുക്കുംപാറയില്‍ എത്താന്‍ നാലു ദിവസമെങ്കിലും എടുക്കും. കുതിരാനിലെ ടാറിംഗ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ ദേശീയപാതയിലെ മറ്റു പ്രദേശങ്ങളിലെ ടാറിങ് നടക്കൂ. മഴ തുടര്‍ന്നാല്‍ ദേശീയ പാതയിലൂടെയുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമാകും. കുതിരാനിലെ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് ഇരുമ്പ്പാലത്ത് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹ സമരം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+