Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ജിനീയറിംഗ് കോളജില്‍ നിന്നും 37 ലക്ഷം രൂപ കവര്‍ന്നു: അറസ്റ്റിലായത് ക്ലാര്‍ക്കും സഹോദരങ്ങളും!

തൃശൂര്‍: ഗവ. എന്‍ജിനീയറിങ് കോളേജില്‍നിന്ന് 37 ലക്ഷം കവര്‍ന്ന സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. കോളേജിലെ കാഷ്യര്‍ പുല്ലഴി തട്ടില്‍ ഉമ്പാവു വീട്ടില്‍ റിജോ(30), ഇയാളുടെ ഇരട്ട സഹോദരങ്ങളായ ലിജോ(33), സിജോ(33)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റിജോ രണ്ടുവര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. പെരുമ്പിള്ളിശ്ശേരിയില്‍ ചെരുപ്പ് കട നടത്തുകയാണ് ഇരട്ടസഹോദരങ്ങള്‍.

കഴിഞ്ഞ 14ന് ഹെല്‍മറ്റും കോട്ടുമിട്ട് മുഖം മറച്ച് സിനിമാസ്‌റ്റെലില്‍ തട്ടിപ്പു നടത്തി മുങ്ങിയ മോഷ്ടാവാണ് കുടുങ്ങിയത്. ക്യാമറയില്‍ മുഖം വ്യക്തമാകാതിരിക്കാന്‍ കറുത്ത റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ചുവന്ന സിജോയാണ് കവര്‍ച്ച നടത്തിയത്. ഇയാള്‍ക്കു സഹായം നല്‍കിയത് മറ്റു രണ്ടുപേരും ചേര്‍ന്നാണ്. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് മാരത്തോണ്‍ അന്വേഷണത്തിനൊടുവിലാണ് സംഘത്തെ കുടുക്കിയത്.

lijojohn

കോളജിലെ കുട്ടികളുടെ പ്രവേശനഫീസിനത്തില്‍ ലഭിച്ച തുകയില്‍ നിന്നാണ് 35 ലക്ഷം കവര്‍ന്നത്. ഇതില്‍ 30 ലക്ഷവും കണ്ടെടുത്തു. പ്രിന്‍സിപ്പലിന്റെ ഓഫീസിലെ അലമാരയില്‍നിന്നു നിഷ്പ്രയാസം തുക കൈക്കലാക്കി സ്ഥലംവിടുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ബൈക്കിലാണ് വന്നതെന്ന നിഗമനമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍നിന്നു സേഫിന്റെ പൂട്ടുകള്‍ തകര്‍ക്കാതെ എങ്ങനെ ഇത്രയധികം പണം കവര്‍ന്നുവെന്നതും അതിശയമായി. അതിനാല്‍ ജീവനക്കാരുടെ പങ്ക് തുടക്കം മുതലേ സംശയിച്ചു. ശനിയാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പ്രിന്‍സിപ്പലിന്റെ മുറിയുടെ അലമാരയില്‍ സൂക്ഷിച്ചുവച്ചിരുന്ന രൂപ കാണാതായ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രവേശനഫീസിനത്തില്‍ ശേഖരിച്ച തുകയായിരുന്നു അലമാരയില്‍ സൂക്ഷിച്ചിരുന്നത്.

ലോക്കറിന് സമാനമായ ഇരുമ്പ് പെട്ടിയിലാണ് പണം സൂക്ഷിച്ചിരുന്നത്. താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് പണമെടുത്തത്. അതുകൊണ്ടുതന്നെ ഓഫീസുമായി ബന്ധപ്പെട്ട ആരെങ്കിലുമാകും മോഷണം നടത്തിയതെന്ന് ഉറപ്പായിരുന്നു. അതിനാല്‍ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് തുടക്കം മുതല്‍ അന്വേഷണം നടന്നത്. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെ എ.സി.സി രാജുവിന്റെ കീഴിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്തു. സി.സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ ഗേറ്റ് കടന്നുവരുന്നതും ഓഫീസ് മുറിക്കകത്തു കടക്കുന്നതും മടങ്ങുന്നതും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

sijojohn


കോളജ് കവാടത്തില്‍ നമ്പര്‍ വ്യക്തമാകാത്ത ബൈക്കും കണ്ടെത്തിയിരുന്നു. അതേസമയം ഇത് ആരുടേതെന്ന അന്വേഷണം വഴിമുട്ടി. ക്യാമറദൃശ്യത്തിലെ ബൈക്കിന്റെ നമ്പറിനു സമാനമായ നമ്പറുകളുടെ പുറകേയായി പിന്നീട് അന്വേഷണം. 15 നമ്പറുകളുടെ വിവരം തേടി. അതിനുമുമ്പ് കോളജ് ജീവനക്കാരുടെ വീട്ടുവിലാസവും ശേഖരിച്ചു. ഒടുവില്‍ ഒരു നമ്പറില്‍ ജീവനക്കാരന്റെ സമാന വിലാസമാണെന്നു കണ്ടെത്തി. ഉടനെ അയാളെ വിളിച്ചുവരുത്തിയതോടെ കള്ളി പൊളിഞ്ഞു. സാമ്പത്തികബുദ്ധിമുട്ടു മറികടക്കാനാണ് മോഷണം നടത്തിയതെന്ന് സംഘം മൊഴിനല്‍കി.

കളവു നടത്തിയതിനുശേഷം കളവു പണത്തില്‍ 24 ലക്ഷം ലാലൂരില്‍ പണമിടപാട് സ്ഥാപനം നടത്തുന്ന ജെയിംസ് എന്നയാളുടെ വീട്ടിലും ബാക്കി തുക ഭാര്യവീട്ടിലുമാണ് സൂക്ഷിച്ചിരുന്നത്. 24 ലക്ഷം രൂപ ജെയിംസിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു. ബാക്കിയുള്ള തുക കണ്ടെടുക്കുന്നതിനായി നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കടംവീട്ടാന്‍ കവര്‍ച്ച


പോളിടെക്‌നിക് ജീവനക്കാരിയായിരുന്ന അമ്മ അര്‍ബുദരോഗം വന്നു മരിച്ചതോടെയുണ്ടായ സാമ്പത്തികദുരിതമാണ് മോഷണത്തിനിറങ്ങാന്‍ സംഘത്തെ പ്രേരിപ്പിച്ചത്. അമ്മ മരിച്ചതോടെയാണ് ആശ്രിതനിയമന വ്യവസ്ഥയനുസരിച്ച് റിജോയ്ക്ക് എന്‍ജിനീയറിങ് കോളജില്‍ ജോലി ലഭിച്ചത്. സഹോദരങ്ങള്‍ക്കു ചെരിപ്പ്, തുകല്‍ നിര്‍മാണ യൂണിറ്റായിരുന്നു.

rijojohn-

ഇവര്‍ വന്‍പലിശയ്ക്കാണ് ആദ്യം തുകയെടുത്തത്. അതു പെട്ടെന്നു പെരുകി. വീട്ടാവശ്യത്തിനും കച്ചവടത്തിനും ചികിത്സയ്ക്കും കടമെടുത്ത തുക വിനിയോഗിച്ചു. കടം പെരുകിയതോടെ എങ്ങനെ വീട്ടുമെന്ന ചിന്തയായി. അതിനിടെ നടന്ന ആലോചനയിലാണ് തുക കോളജില്‍ നിന്നു തട്ടിയെടുക്കാമെന്ന ആശയമുദിച്ചതെന്ന് പോലീസ് പറഞ്ഞു. കോളജിലെ അലമാരയില്‍ വന്‍തുക സ്ഥിരമായി ഉണ്ടാകാറുണ്ടെന്നു റിജോ വ്യക്തമാക്കിയിരുന്നു. പ്രിന്‍സിപ്പല്‍ ഇല്ലാത്ത സമയം നോക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തത്.

കടബാധ്യതയ്ക്കു പുറമേ വീടിന്റെ ജപ്തി നോട്ടീസും ലഭിച്ചു. അതോടെ സഹോദരങ്ങള്‍ കുടിയാലോചിച്ചാണ് മോഷണത്തിനു പദ്ധതിയിട്ടത്. മുന്‍വര്‍ഷങ്ങളില്‍ കുട്ടികളുടെ പ്രവേശനവേളയില്‍ പണം ഓഫീസില്‍ സൂക്ഷിക്കുമെന്ന് റിജോയ്ക്ക് അറിവുണ്ടായിരുന്നു. പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ മുമ്പു ചെയ്തിരുന്നതിനാല്‍ താക്കോലുകള്‍ കൈകാര്യം ചെയ്യാനുള്ള പരിചയവുമുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് സേഫിന്റെ താക്കോലുകള്‍ റിജോ ജ്യേഷ്ഠന്‍ സിജോയ്ക്ക് കൈമാറി. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോലുകള്‍ തയാറാക്കി.

കോളജിന്റെ പ്ലാന്‍ വരച്ച് പണം സൂക്ഷിച്ച സേഫിന്റെ അടുത്തേക്ക് കോളജില്‍ സ്ഥാപിച്ച ക്യാമറയില്‍ പെടാതെ എത്താനുള്ള വഴികള്‍ വിശദീകരിച്ചു കൊടുത്തു. അതിനുശേഷം ഒരുദിവസം ആരുടെയും ശ്രദ്ധയില്‍ പെടാതെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ എത്തുന്നതിനുള്ള പരിശീലനം സിജോയും റിജോയും ചേര്‍ന്നു നടത്തിയിരുന്നു. കോളജില്‍ റഗുലര്‍ ക്ലാസുകള്‍ ഇല്ലാത്ത ദിവസവും പണം കൂടുതലുള്ള ദിവസവും മനസിലാക്കി അന്നു കൃത്യം നടപ്പാക്കാനും തീരുമാനിച്ചു. മോഷണം നടന്നദിവസം റിജോ പ്രവേശനഡ്യൂട്ടിയില്‍ ഓഡിറ്റോറിയത്തിലായിരുന്നു. ഈ സമയം പ്രിന്‍സിപ്പലിന്റെ മുറിയില്‍ ആരുമില്ലെന്നും ഉറപ്പുവരുത്തി.

ക്യാമറകളെ ഒഴിവാക്കി മുമ്പു തയാറാക്കിയ പദ്ധതിയനുസരിച്ച് ഡ്യൂപ്ലിക്കേറ്റ് താക്കോലുകള്‍ ഉപയോഗിച്ച് സേഫ് തുറന്നു പണമെടുത്തു. കോളജില്‍ നിരവധി ജീവനക്കാര്‍ ഉള്ളതിനാലും പണം സംബന്ധിച്ച ജോലികളില്‍ പലരും ഏര്‍പ്പെടുന്നതിനാലും തന്നെ സംശയിക്കില്ലെന്ന് റിജോ വിശ്വസിച്ചു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരുന്നൂറോളം മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു. പരിസരത്തെ പത്തോളം സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയുടെ ക്യാമറദൃശ്യങ്ങളും പരിശോധിച്ചു. ശനിയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ മണിക്കൂറുകളോളമാണ് ചോദ്യംചെയ്തത്. സ്ഥലംമാറിപ്പോയവരുടെ വിവരം ശേഖരിച്ചു. അവരില്‍ പലരേയും വിളിച്ചുവരുത്തി. സേഫിന്റെ താക്കോല്‍ കൈകാര്യം ചെയ്തിരുന്നവരുടെയും മൊഴിയെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+