ചേലക്കര പള്ളി തര്‍ക്കം: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ കയറാനായില്ല
തൃശൂര്‍: ചേലക്കര സെന്റ്‌ജോര്‍ജ് പഴയ പള്ളിയില്‍ കയറി ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ക്ക് ഇന്നലെയും കുര്‍ബ്ബാന നടത്താനായില്ല. യാക്കോബായ വിഭാഗം വിശ്വാസികള്‍ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പള്ളികവാടത്തില്‍ പ്രതിഷേധ പ്രാര്‍ത്ഥനയോടെ നിന്നതിനാലാണ് കുര്‍ബാന നടത്താന്‍ വന്ന വികാരി ഫാദര്‍ കെ.പി. ഐസക്കിന്റെ നേതൃത്വത്തിലുള്ള വിശ്വാസികള്‍ക്ക് മടങ്ങേണ്ടി വന്നത്.
യാക്കോബായ പക്ഷക്കാര്‍ പുലര്‍ച്ചെ മുതലേ സ്ത്രീകളും കുട്ടികളടക്കമുള്ള വിശ്വാസികള്‍ ഗെയ്റ്റില്‍ നിലയുറപ്പിക്കുകയായിരുന്നു. സംസ്ഥാന പാതയില്‍ത്തന്നെ ഇരുന്ന് നടത്തിയ പ്രാര്‍ത്ഥന ഉച്ചയോടെയാണ് അവസാനിപ്പിച്ചത്. അവകാശ തര്‍ക്കത്തെ തുടര്‍ന്ന് 1974 മുതല്‍ പള്ളി റിസീവര്‍ ഭരണത്തിലാണ് എറണാകുളം ജില്ല കോടതിയില്‍നിന്ന് അനുകൂലവിധി നേടിയ ഓര്‍ത്തഡോക്‌സ് വിഭാഗം കഴിഞ്ഞ 14 ന് പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
തങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചു എന്ന നിലപാടില്‍ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ഞായറാഴ്ചയും ഇവര്‍ക്ക് പള്ളിയില്‍ കയറാനായില്ല. സമാന സംഭവം ഇന്നലെയും നടന്നതോടെ രണ്ടാഴ്ച കുര്‍ബ്ബാന മുടങ്ങി അനുകൂല വിധി ഉണ്ടായിട്ടും പോലീസും റവന്യു അധികൃതരും തങ്ങള്‍ക്ക് സംരക്ഷണമൊരുക്കി പള്ളിയില്‍ പ്രവേശിക്കാനുള്ള നടപടി എടുക്കാത്തത് കോടതിവിധിയുടെ ലംഘനമാണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി പറഞ്ഞു.
ശനിയാഴ്ച സന്ധ്യാ നമസ്‌കാരത്തിന് ഓര്‍ത്തഡോക്‌സ് പക്ഷത്തിന് റവന്യു അധികൃതര്‍ പള്ളി തുറന്നുകൊടുത്തിരുന്നു. പ്രതിഷേധക്കാരെ പള്ളിക്കു സമീപം പോലീസ് തടഞ്ഞു നിര്‍ത്തിയാണ് ഇവരെ പള്ളിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ പിരിഞ്ഞ് പോയതിനുശേഷം യാക്കോബായ വിഭാഗം കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളികവാടത്തിലെത്തി നിരാഹാര സമരം പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.
പുത്തന്‍കുരിശില്‍ ഇന്നലെ സംഘടിപ്പിച്ച ബാവയുടെ തൊണ്ണൂറാം ജന്മദിനാഘോഷം ഒഴിവാക്കിയാണ് കാതോലിക്ക ബാവ നിരാഹാരം ഇരിക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ ഉന്നതങ്ങളില്‍ നിന്നും ഇടപെടലുണ്ടായതിനെ തുടര്‍ന്നാണ് നിരാഹാരം പിന്‍വലിച്ചത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് ഇന്നലെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി തുറന്നു കൊടുക്കാതിരുന്നതെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്. പള്ളിയില്‍ പ്രവേശിപ്പിക്കാതിരിക്കാനുള്ള പോലീസ് റവന്യു അധികൃതരുടെ അവസരവാദമാണ് തങ്ങള്‍ക്ക് കോടതിവിധി നടപ്പാക്കിത്തരാന്‍ വിമുഖത കാണിക്കുന്നതെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗവും പറയുന്നത്.