പുരുഷന്മാരുമായി സൗഹൃദമുണ്ടാക്കും; പിന്നീട് ഫോൺ വിളി, വീട്ടിലേക്ക് വരുത്തി കുരുക്കിലാക്കും....
തൃശൂര്‍: പുരുഷന്മാരുമായി സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദമുണ്ടാക്കി വിളിച്ചു വരുത്തി വലയില്‍ കുടുക്കുന്ന സംഘത്തിലെ യുവതിയടക്കം നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍. സുന്ദരികളെ ഇറക്കിയാണ് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരെ തട്ടിപ്പിനിരയാക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ക്കാരിയായ നസീമ എന്ന വനിതയെ പരിചയപ്പെട്ട കണ്ണൂരിലെ യുവ എന്‍ജിനീയര്‍ക്കാണ് അബദ്ധം പിണഞ്ഞത്.
നസീമയുടെ വനിതാസുഹൃത്തുക്കളെ അടക്കം പരിചയപ്പെട്ടു മുമ്പു എന്‍ജിനീയര്‍ ചുറ്റിക്കറങ്ങിയിരുന്നു. സിനിമയ്ക്കും ബീച്ചിലുമൊക്കെയായിരുന്നു യാത്ര. അതിനുശേഷം നസീമ കുറേകാലത്തേക്ക് 'അപ്രത്യക്ഷ'യായി.
പിന്നീട് വാട്‌സ് ആപില്‍ വേറൊരു യുവതിയുമൊത്തു നസീമ നില്‍ക്കുന്ന പ്രൊഫൈല്‍ ചിത്രമിട്ടു. ഇതു കണ്ട എന്‍ജിനീയര്‍ സന്ദേശമയച്ചു പുതിയ ആളെ കുറിച്ചു തിരക്കിയപ്പോള്‍ നേരെ കൊടുങ്ങല്ലൂരിലേക്കു വരാന്‍ നിര്‍ദേശിച്ചു. അവിടെ ഫ്‌ളാറ്റില്‍ കൂടാമെന്നും വാഗ്ദാനം നല്‍കി. അതില്‍ മയങ്ങി എന്‍ജിനീയര്‍ കാറുമെടുത്തു സ്ഥലത്തെത്തി. വഴിയരുകില്‍ കാത്തുനിന്ന് നസീമയും സുഹൃത്ത് ഷെമീനയും എഞ്ചിനീയര്‍ക്കൊപ്പം കാറില്‍ കയറി. ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചശേഷം ഫ്‌ളാറ്റിലേക്കു വണ്ടി വിട്ടു.
ഫ്‌ളാറ്റില്‍ ജ്യൂസ് കുടിക്കുന്നതിനിടെ ചിലര്‍ വാതിലില്‍ തട്ടി ആക്രോശിക്കുകയും അകത്തുകടന്ന് എന്‍ജിനീയറെ മര്‍ദിക്കുകയും ചെയ്തു. യുവതികളെ ഇരുവശത്തും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയും വീഡിയോയുമെടുത്തു. അതിനിടെ ഇരുയുവതികളും വാവിട്ടുകരഞ്ഞ് എന്‍ജിനീയറോടു എങ്ങനെയെങ്കിലും പൈസ കൊടുത്തു ശല്യം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന 35,000 രൂപ എഞ്ചിനീയര്‍ നല്‍കി.
അതു പോരെന്നു പറഞ്ഞായി പിന്നെ മര്‍ദനം. രണ്ടുലക്ഷം രൂപയാണ് ചോദിച്ചത്. എ.ടി.എം. കാര്‍ഡ് എടുത്തു പോയി തുക പരിശോധിച്ചപ്പോള്‍ ആവശ്യത്തിനു പണമില്ലെന്നു പറഞ്ഞും ചീത്തവിളിച്ചു. മര്‍ദനവും തുടര്‍ന്നു. പിന്നീടു തുക കൈമാറാമെന്ന ഉറപ്പിലാണ് എഞ്ചിനീയറെ വിട്ടത്. പുറത്തു വിവരം പറഞ്ഞാല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഈ സമയമത്രയും യുവതികള്‍ പൈസ നല്‍കാന്‍ നിരന്തരം ആവശ്യപ്പെട്ടു കരഞ്ഞപേക്ഷിക്കുകയായിരുന്നു. പുറത്തുവന്ന എന്‍ജിനീയര്‍ക്ക് സംശയംതോന്നിയതോടെ നേരെ പോലീസ് സ്‌റ്റേഷനിലേക്കു പോയി. പരാതിയും നല്‍കി. ഫോണ്‍ നമ്പറുകളും കൈമാറി. തുടര്‍ന്നു നടത്തിയ വിശദാന്വേഷണത്തില്‍ ഇതുനാടകമായിരുന്നുവെന്നു വ്യക്തമായി. ആസൂത്രണം ചെയ്തത് നസീമയുടെ ആണ്‍സുഹൃത്തുക്കളുമായി ആലോചിച്ചാണെന്നും ബോധ്യമായി.
സദാചാര പോലീസ് ആയി അഭിനയിച്ചവരില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലാണ്. തൃശൂര്‍ അരണാട്ടുകരയിലെ ഫ്‌ളാറ്റിലായിരുന്നു ഷെമീന താമസിച്ചിരുന്നത്. തൃശൂര്‍ സ്വദേശികളായ ശ്യാംബാബു, അനീഷ്, സംഗീത് എന്നിവരാണ് കസ്റ്റഡിയില്‍. നസീമയും രണ്ടാംഭര്‍ത്താവ് അക്ബറും ഒളിവിലാണ്. ഇയാള്‍ വയനാട്ടിലാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി.
എഞ്ചിനീയര്‍ മാനഹാനി ഭയന്ന് തട്ടിപ്പുവിവരം പോലീസിനു കൈമാറുകയില്ലെന്ന ധാരണയിലാണ് സംഘം തന്ത്രം മെനഞ്ഞത്. എന്നാല്‍ സംശയം തോന്നിയാണ് എന്‍ജിനീയര്‍ പോലീസിനെ സമീപിച്ചത്. അതോടെ കള്ളി പൊളിഞ്ഞു. എന്‍ജിനീയറെ ഏറെ സമയം മര്‍ദിച്ചതും പോലീസിനെ ഇടപെടുവിക്കാന്‍ കാരണമായി.