തുണി സഞ്ചിയിലും അഴിമതി; തളിക്കുളം പഞ്ചായത്ത് സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം?
തൃശൂര്‍: തളിക്കുളം പഞ്ചായത്തില്‍ നടത്തിയ തുണിസഞ്ചി വിതരണ പദ്ധതിയില്‍ അഴിമതിയും ക്രമക്കേടും. സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ഥലം മാറ്റത്തിനും വകുപ്പതല നടപടിക്കും ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം. തൃശൂര്‍ ജില്ലാ ധനകാര്യ പരിശോധനാ സ്‌ക്വാഡ് പഞ്ചായത്ത് ഓഫീസില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിക്ക് നിര്‍ദ്ദേശിച്ചത്. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഹരിതകേരളം തുണിസഞ്ചി വിതരണ പദ്ധതി തളിക്കുളത്ത് നടപ്പിലാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഓരോ വീടുകളിലും ഒരു തുണിസഞ്ചി വീതം വിതരണം ചെയ്യാനും തീരുമാനിച്ചു.ഇതിനായി ക്വട്ടേഷന്‍ ക്ഷണിച്ച് തുണിസഞ്ചി വാങ്ങാന്‍ അന്ന് സെക്രട്ടറിയായിരുന്ന സെക്രട്ടറി ബെനഡിക്ട് ആന്റണിയെ കമ്മിറ്റി ചുമതലപ്പെടുത്തി.പിന്നീട് പത്തുരൂപ അമ്പത് പൈസ നിരക്കില്‍ എണ്ണായിരം തുണിസഞ്ചികള്‍ തമിഴ്‌നാട് ഭവാനിയിലെ അണ്ണാ ട്രേഡിംഗ് കമ്പനിയില്‍ നിന്ന് വാങ്ങിയതോടെ സംഭവത്തിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ ടി.വി വിനയന്‍ വിവരാവകാശ നിയമപ്രകാരം വാങ്ങിയ രേഖകള്‍ കാണിച്ച് പ്രതിപക്ഷം പദ്ധതിയില്‍ അഴിമതി ആരോപിച്ച് രംഗത്തെത്തുകയായിരുന്നു.

കേരളത്തില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ ഉണ്ടെന്നിരിക്കെ തമിഴ്‌നാട്ടിലെ കൃത്രിമ സ്ഥാപനങ്ങളില്‍ നിന്ന് ഒരാള്‍ തന്നെ ഒപ്പിട്ട് വ്യാജരേഖയുണ്ടാക്കി ക്വട്ടേഷന്‍ വാങ്ങിയെന്നാണ് പ്രധാന ആരോപണം.ശ്മശാന നിര്‍മ്മാണത്തിനുള്ള ഫണ്ട് ലഭ്യമാക്കാന്‍ തിരുവനന്തപുരത്ത് പോയ അതേദിവസം പഞ്ചായത്തില്‍ പര്‍ച്ചെയിസിംഗ് കമ്മിറ്റി ചേര്‍ന്നുവെന്നതും,അനുമതിയില്ലാതെ മൂന്നുതവണ തമിഴ്‌നാട്ടിലേക്ക് ഔദ്യോഗിക വാഹനത്തില്‍ പോയതും ആരോപണത്തിന് മൂര്‍ച്ചക്കൂട്ടി.
തുണിസഞ്ചി വിതരണ പദ്ധതിയില്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്തംഗങ്ങളായ താന്‍ ഉള്‍പ്പെടെയുള്ള ആറു അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നതായി യു.ഡി.എഫ് അംഗങ്ങളായ ഹാറൂണ്‍ റഷീദ്,പി.ഐ ഷൌക്കത്തലി എന്നിവര്‍ പറഞ്ഞു.പരാതിയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25,26 തിയ്യതികളിലായി പഞ്ചായത്ത് ഓഫീസില്‍ ധനകാര്യ പരിശോധനാ സ്‌ക്വാഡ് പരിശോധന നടത്തി.
പരാതിയില്‍ അടിസ്ഥാനമുണ്ടെന്നാണ് ധനകാര്യ പരിശോധനാ സ്‌ക്വാഡിന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് പരിഗണിച്ച ധനകാര്യ അഡീഷണല്‍ സെക്രട്ടറി വി.കെ രാജന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.വിരമിച്ച മുന്‍ സെക്രട്ടറി ബെനഡിക്ട് ആന്റണിക്കെതിരെ പ്രത്യേക നടപടി,മുന്‍ ജൂനിയര്‍ സൂപ്രണ്ടും ഇപ്പോള്‍ സെക്രട്ടറിയുമായ എ.ആര്‍ ഉന്മേഷിനെതിരെ സ്ഥലംമാറ്റം,വകുപ്പതല നടപടിയെടുക്കാനുമാണ് നിര്‍ദ്ദേശം.കൂടാതെ സെക്രട്ടറി ഉന്മേഷ്,അസിസ്റ്റന്റ് സെക്രട്ടറി എന്‍.ജി ദിനേശന്‍ എന്നിവരില്‍ നിന്ന് ഇന്ധനതുക,യാത്രാബത്ത എന്നിവ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. അതേസമയം ഓഡിറ്റിങ്ങില്‍ ഉണ്ടായ പിഴവാണ് ആരോപണത്തിന് കാരണമെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കുകയും ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുവാനുമാണ് അധികൃതരുടെ തീരുമാനം.












Click it and Unblock the Notifications