രണ്ട് ഭാര്യമാരുള്ള നൂറുദ്ദീന്‍ അവിവാഹിതയായ യുവതിയെ കൊലപ്പെടുത്തി; കൊലയ്ക്ക് പിന്നിലെ കാരണം

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ചചെയ്ത കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. കേസിലെ പ്രതിയായ പുന്നയൂര്‍ അകലാട് സ്വദേശിയായ കണ്ടാണത്ത് വീട്ടില്‍ നൂറു എന്നു വിളിക്കുന്ന നൂറുദ്ധീനെയാണ് (48) ജില്ലാ കോടതി ജഡ്ജ് പി എന്‍ വിനോദ് ജീവപര്യന്തം തടവും പിഴയും ശിക്ഷവിധിച്ചത്. കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ആഭരണങ്ങള്‍ കവര്‍ച്ച് ചെയ്തതില്‍ മൂന്നു വര്‍ഷം കഠിനതടവും ശിക്ഷവിധിച്ചു. പിഴയൊടുക്കാത്ത പക്ഷം ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം. കണ്ടെടുത്ത ആഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കാനും ഉത്തരവായി.
2013 ജനുവരി 29 നാണ് സംഭവം നടന്നത്. മൂന്നു കുട്ടികളുടെ പിതാവും രണ്ട് സ്ത്രീകളുടെ ഭര്‍ത്താവുമായ പ്രതി അവിവാഹിതയായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിനുശേഷം യുവതിയെ ശ്വാസം മുട്ടിച്ചുകൊലപെടുത്തുകയുമായിരുന്നു. പിന്നീട് യുവതിയുടെ ആഭരണങ്ങള്‍ കവര്‍ച്ചചെയ്ത് മൃതദേഹം കുഴിച്ചിടുകയും ചെയ്തു.
ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു കൊപതാകവും അന്വേഷണവും. അന്ന് യുവതിയെ കാണാതായെന്ന് പരാതി നല്‍കിയെങ്കിലും പൊലീസ് യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. പരിസരവാസിയായ ഒരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നൂറുദ്ദീനെതിരെ ബന്ധുക്കള്‍ അന്ന് പരാതി നല്‍കി. ഇയാളുടെ തറവാട് വീടിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടത്.
അന്ന് പ്രതിയായ നൂറുദ്ദീനെ ചില നേതാക്കള്‍ ഭരണസ്വാധീനം ഉപയോഗപ്പെടുത്തി ഇറക്കിക്കൊണ്ടുപോയതും വിവാദമായിരുന്നു. പിന്നീട് പ്രതി ഒളിവില്‍ പോയി. എസ് ഐയെ ശിക്ഷാനടപടിയായി സ്ഥലം മാറ്റി. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തതിനെ തുടര്‍ന്ന് തൃശൂര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി നൂറുദ്ദീനേയും തെളിവ് നശിപ്പിക്കാന്‍ സഹായിച്ച അകലാട് ഒറ്റയിനി തെറാലത്തു വീട്ടില്‍ കല്ലയില്‍ മുസ്തഫ എന്ന മുത്തുവിനെ രണ്ടാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു.
വടക്കേകാട് പോലീസ് റെജിസ്റ്റര്‍ ചെയ്ത കേസ് ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ് സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. പിന്നീട് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. ഇന്‍സ്‌പെക്ടര്‍ കെ.എസ് സുദര്‍ശനൊപ്പം ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെകടര്‍മാരായ വി.കെ രാജു, ബാബു കെ തോമസ് എന്നിവര്‍ അന്വേഷണം പൂര്‍ത്തിയാക്കി.
ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.എന്‍ ഉണ്ണികൃഷ്ണന്‍ കുറ്റപത്രം സമര്‍പ്പിച്ചു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നൂറുദ്ധീന്റെ സുഹൃത്ത് മുത്തു എന്നു വിളിക്കുന്ന മുസ്തഫ കുറ്റകൃത്യം അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിക്കാതെ പ്രതിയെ രക്ഷിക്കുന്നതിന് സഹായിച്ചതായി മനസ്സിലാക്കി. ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ രണ്ടാം പ്രതിയായ മുസ്തഫയെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു. ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ.ബി സുനില്‍കുമാര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.












Click it and Unblock the Notifications