പുന്നയൂര്‍ക്കുളം വടക്കേക്കാട് കല്ലിങ്ങലിലെ റേഷൻ കടയിൽ വിജിലൻസ് പരിശോധന; ബോർഡ് ഇല്ല, സ്റ്റോക്ക് നിലവാരമില്ല, റേഷൻ വിഹിതം നൽകാതിരിക്കൽ, കണ്ടെത്തിയത് വൻ ക്രമക്കേട്!
തൃശൂര്‍: പുന്നയൂര്‍ക്കുളം വടക്കേക്കാട് കല്ലിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഡി. നമ്പര്‍ 194, 196 റേഷന്‍കടയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. തൃശൂര്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നിര്‍ദേശപ്രകാരം റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ പി.പി. പ്രദീപന്‍, സി.കെ. ഗിരിജ, ശ്രുതി എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 26 ചാക്ക് പച്ചരി, 72 ചാക്ക് പുഴുക്കലരി, മൂന്നുചാക്ക് ഗോതമ്പ്, 44 കിലോ പഞ്ചസാര, 128 ലിറ്റര്‍ മണ്ണെണ്ണ എന്നിവയുടെ കുറവ് കണ്ടെത്തി.
റേഷന്‍ കടയുടെ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതിരിക്കുക, സ്റ്റോക്ക് നിലവാരം, പരാതി പുസ്തകം എന്നിവ പ്രദര്‍ശിപ്പിക്കാതിരിക്കുക, കാര്‍ഡില്‍ രേഖപ്പെടുത്തിയ ശേഷം ഉപഭോക്താക്കള്‍ക്ക് റേഷന്‍വിഹിതം നല്‍കാതിരിക്കുക എന്നീ കുറ്റകൃത്യങ്ങള്‍ കൂടി റേഷന്‍ ലൈസന്‍സി ചെയ്തതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയുണ്ടായി.

മാസങ്ങള്‍ക്കുമുമ്പ് എ.ആര്‍.ഡി. 194ാം നമ്പറായി പ്രവര്‍ത്തിച്ചിരുന്ന സൈനബ എന്നിവരുടെ പേരിലുള്ള റേഷന്‍കട കൃത്രിമമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എ.ആര്‍.ഡി. 196ാം നമ്പര്‍ റേഷന്‍കടയിലേക്ക് അറ്റാച്ച് ചെയ്യുകയായിരുന്നു. ഇങ്ങനെ പ്രവര്‍ത്തിച്ചുവരുന്നതിനിടയില്‍ നിരവധിതവണ ഉപഭോക്താക്കള്‍ ഇവിടെ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് പരാതി പറയാറുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവാറില്ലെന്ന് പരാതിയുണ്ട്.
നൂറിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് ഈമാസം വിതരണം ചെയ്യേണ്ട അരലിറ്റര്‍ വീതം മണ്ണെണ്ണ റേഷന്‍കാര്‍ഡുകളില്‍ വാങ്ങിച്ചതായി രേഖപ്പെടുത്തി പണം നല്‍കിക്കഴിഞ്ഞതിനുശേഷം അടുത്ത ദിവസം മണ്ണെണ്ണ നല്‍കാമെന്നുപറഞ്ഞ് മടക്കി അയയ്ക്കാറാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ശനിയാഴ്ച പരിശോധനയ്‌ക്കെത്തിയ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിന് അടച്ചിട്ട റേഷന്‍കട കണ്ട് തിരിച്ചുപോകേണ്ടിവന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച സംഘം വീണ്ടും പരിശോധനയ്‌ക്കെത്തുകയായിരുന്നു.
റേഷന്‍കടയ്ക്കുള്ളില്‍ത്തന്നെയുള്ള ഗോഡൗണില്‍ 156 ചാക്ക് അരിയുണ്ടെന്നു പറഞ്ഞ് പരിശോധനയ്‌ക്കെത്തിയവരെ കബളിപ്പിക്കാന്‍ നോക്കിയെങ്കിലും ചുമട്ടു തൊഴിലാളികളെ വിളിച്ചുവരുത്തി ചാക്കുകള്‍ മുഴുവന്‍ പരിശോധിച്ച് എണ്ണി തിട്ടപ്പെടുത്തുകയും സംഭവസ്ഥലത്തുവച്ചുതന്നെ മഹസര്‍ തയാറാക്കി റേഷന്‍കട പൂട്ടി താക്കോലുമായാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഇത്രയും ധാന്യങ്ങള്‍ കുറവു കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈസന്‍സിയുടെ പേരില്‍ നിയമ നടപടിയുണ്ടാകുമെന്നും മറ്റൊരു കടയിലേക്ക് അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചാവക്കാട് താലൂക്കിലെ മറ്റ് ചില കടകളിലും ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപണമുണ്ട്.












Click it and Unblock the Notifications