വസന്തകുമാറിന് ജന്മാനാടിന്റെ അന്ത്യാജ്ഞലി;ഭൗതിക ശരീരം വീട്ടിലെത്തിച്ചു, യാത്രാമോഴി നേരാൻ ആയിരങ്ങൾ
Recommended Video

വൈത്തിരി(വയനാട്): കശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ ഹവീല്‍ദാര്‍ വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാജ്ഞലി. ഉച്ചക്ക് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം വൈകിട്ട് ആറ് മണിയോടെയാണ് വസന്തകുമാറിന്റെ പൂക്കോടുള്ള വീട്ടിലെത്തിച്ചത്.
ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളുമടക്കം നൂറുകണക്കിന് പേരാണ് വസന്തകുമാറിന് അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി കാത്തുനിന്നത്. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എ കെ ശശീന്ദ്രന്‍, എം കെ രാഘവന്‍ എം പി തുടങ്ങിയവര്‍ നേരത്തെ തന്നെ വസന്തകുമാറിന്റെ വീട്ടിലെത്തിയിരുന്നു. സി ആര്‍ പി എഫ് പ്രിന്‍സിപ്പല്‍ ഡി ഐ ജി എം ജെ വിജയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഏറ്റുവാങ്ങി വയനാടെത്തിച്ചത്.

കണ്ണൂര്‍ പെരിങ്ങളം ട്രെയിനിംഗ് സെന്ററില്‍ നിന്നും സി ആര്‍ പി എഫ് ജവാന്മാരും വസന്തകുമാറിന്റെ വീട്ടിലെത്തിയിരുന്നു. ആറ് മണിയോടെ മൃതദേഹം വീട്ടിലെത്തിയപ്പോള്‍ അമര്‍ജവാന്‍ വസന്തകുമാര്‍ കി ജയ് എന്ന് ഉയര്‍ന്നുകേട്ട ആരവത്തിനിടയിലൂടെ ആദ്യം വീടിനുള്ളിലേക്ക്. ആദ്യം വസന്തകുമാറിനെ കാണാനെത്തിയത് അമ്മ ശാന്തയായിരുന്നു. നൊമ്പരം താങ്ങാനാവാതെ അലറിക്കരഞ്ഞ അമ്മ ശാന്തയെ താങ്ങിപ്പിടിച്ച് മാറ്റിയ ശേഷമാണ് മക്കളായ അനാമികയും അമര്‍ദീപും പിതാവിനെ കാണാനെത്തിയത്.
എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും പൂര്‍ണമായി നിശ്ചയമില്ലാത്ത എട്ടുവയസുകാരിയും ആറ് വയസുകാരനും വീട്ടിലെത്തിയവരുടെ കണ്ണ് നിറച്ചു. പിന്നീടായിരുന്നു വസന്തകുമാറിന്റെ ഭാര്യ ഷീന പ്രിയതമനെ ഒരുനോക്ക് കാണാനെത്തിയത്. കരഞ്ഞുതളര്‍ന്ന് ഷീനയുടെ മുഖം കാണാനാവാതെ പലരും വിങ്ങിപ്പൊട്ടി. പിന്നീട് വസന്തകുമാറിന്റെ മൃതദേഹം വീടിന്റെ ഉമ്മറത്ത് പൊതുദര്‍ശനത്തിന് വെച്ചു.

ഒരാഴ്ച മുമ്പ് യാത്ര പറഞ്ഞ് പോയ വസന്തകുമാറിന്റെ ഭൗതികശരീരം കാണാന്‍ അയല്‍വാസികളും ബന്ധുക്കളും ഏറെ നൊമ്പരത്തോടെയാണെത്തിയത്. അരമണിക്കൂറിന് ശേഷം ഏഴ് മണിയോടെയാണ് ലക്കിടി എല്‍ പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. ആയിരക്കണക്കിനാളുകളാണ് വസന്തകുമാറിനെ ഒരു നോക്ക് കാണാന്‍ ലക്കിടിയില്‍ നേരത്തെ മുതല്‍ തന്നെ കാത്തുനിന്നിരുന്നത്.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമടക്കം ലക്കിടിയിലെത്തിയിരുന്നു. 7.20-ഓടെ വൈത്തിരിയിലെ പൊതുദര്‍ശനം അവസാനിപ്പിച്ച് തൃക്കൈപ്പറ്റയിലേക്ക് കൊണ്ടുപോയി. രാത്രി 9.30-ഓടെ സംസ്‌ക്കാരച്ചടങ്ങുകള്‍ നടത്താനുള്ള തയ്യാറെടുപ്പുകളാണ് തറവാട്ട് വീട്ടില്‍ നടക്കുന്നത്. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ തറവാട്ട് ശ്മശാനത്തില്‍ രാജ്യത്തിന് മകന് അന്ത്യവിശ്രമമൊരുക്കും.












Click it and Unblock the Notifications