Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് മെഡിക്കല്‍ കോളജ് വരുമെന്ന പ്രതീക്ഷ നഷ്ടമായെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാവുന്ന പ്രതീക്ഷ നഷ്ടമായെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍. മെഡിക്കല്‍ കോളജിനായുള്ള നിര്‍ദ്ദിഷ്ട സ്ഥലത്ത് പ്രകൃതിദുരന്ത സാധ്യതയുണ്ടെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ജില്ലയില്‍ കുന്നിന്‍ചെരുവുകളിലടക്കം നിര്‍മ്മാണപ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്. ഭൂകമ്പസാധ്യതയുള്ള ജില്ലയിലെ സ്ഥലങ്ങളെല്ലാം തന്നെ പ്രളയകാലത്ത് വിവിധ നാശനഷ്ടങ്ങളുണ്ടായി നശിച്ചു. ഈ ഘട്ടത്തിലൊന്നും മെഡിക്കല്‍ കോളജിനായി നിര്‍ദേശിച്ച ഭൂമിയില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

wayanadgovtmedicalcollege-

അതേസമയം, കഴിഞ്ഞ ഏതാനം ആഴ്ചകളായി വയനാട്ടില്‍ മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിച്ചുവെന്ന തരത്തില്‍ പ്രചരണം നടന്നുവരുന്നുണ്ട്. മെഡിക്കല്‍ കോളജിനായി ഏറ്റെടുത്ത കല്‍പ്പറ്റയിലെ പുളിയാര്‍മലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ 50 ഏക്കര്‍ ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചാരണമാണ് നടന്നുവരുന്നത്.

എന്നാല്‍ സ്ഥലത്തെ സംബന്ധിച്ച് ആധികാരിക പഠനം ഇനിയും നടന്നിട്ടില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്. കാലവര്‍ഷത്തിനിടെ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമി വിണ്ടുകീറല്‍ തുടങ്ങിയവയെക്കുറിച്ചു പഠിക്കുന്നതിനു ജി.എസ്.ഐ ഉദ്യോഗസ്ഥര്‍ ജില്ലയിലെത്തിയിരുന്നു. ഒരു മാസത്തോളം ജില്ലയില്‍ ചെലവഴിച്ച ഇവര്‍ മെഡിക്കല്‍ കോളേജ് നിര്‍മാണം നടക്കേണ്ട ഭൂമിയില്‍ പ്രത്യേക പരിശോധന നടത്തിയിരുന്നില്ല. എന്നാല്‍ സ്ഥലത്തു നിര്‍മാണം നടത്തുന്നതിനു മുമ്പ് പഠനം ആവശ്യമാണെന്നു നീരീക്ഷണം നടത്തിയിരുന്നു.

മെഡിക്കല്‍ കോളേജിനായി ഉപയോഗപ്പെടുത്തുന്ന ഭൂമിയിലെ പ്രകൃതിദുരന്ത സാധ്യത സംബന്ധിച്ചു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അഭിപ്രായം തേടാന്‍ കഴിഞ്ഞ ഒക്ടോബറില്‍ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗവും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഉദ്യോഗസ്ഥര്‍ സമീപിച്ചപ്പോള്‍ നേരിട്ടുള്ള പഠനത്തിനു സാങ്കേതിക തടസങ്ങളുണ്ടെന്നും യോഗ്യതയുള്ള ഏജന്‍സി മുഖേന പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പരിശോധിച്ചു അഭിപ്രായം വ്യക്തമാക്കാമെന്നുമാണ് ജി.എസ്.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പിന്നീട് പ്രകൃതി ദുരന്ത സാധ്യത പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ഏജന്‍സിയെ കണ്ടെത്താന്‍ മെഡിക്കല്‍ കോളേജ് നിര്‍മാണച്ചുമതലയുള്ള ഇന്‍ഫ്രാസ്ട്രക്ചകര്‍ കേരള ലിമിറ്റഡിനെ (ഇന്‍കെല്‍) സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇന്‍കെല്‍ ഇതുവരെ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ലഭ്യമായ ഫണ്ട് ഉപയോഗപ്പെടുത്തി കെട്ടിടം പണി തുടങ്ങാന്‍ നീക്കം നടക്കുന്നതിനിടെയാണ് വയനാട്ടില്‍ പ്രകൃതിദുരന്തം ഉണ്ടായത്. പ്രളയനാന്തരം ഏര്‍പ്പെടുത്തിയ നിര്‍മാണ നിയന്ത്രണങ്ങള്‍ മെഡിക്കല്‍ കോളേജ് ഭൂമിയില്‍ മൂന്നു നിലയില്‍ കൂടുതല്‍ ഉയരത്തില്‍ കെട്ടിടം പണിയാന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കി. ഇന്‍കെല്‍ പ്ലാന്‍ അനുസരിച്ച് നിര്‍മാണം നടത്തുന്നതിനെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍ ഉപസമിതിക്കും രൂപം നല്‍കിയിരുന്നു. മെഡിക്കല്‍കോളജ് സംബന്ധിച്ചുള്ള വസ്തുതകള്‍ ഇതായിരിക്കെ പദ്ധതി പ്രാവര്‍ത്തികമാകുമെന്ന് പ്രതീക്ഷയില്ലെന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വിലയിരുത്തല്‍ വരുംദിവസങ്ങളില്‍ ചര്‍ച്ചയാവുമെന്നതില്‍ തര്‍ക്കമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+