ലഹരിക്കെതിരെ എക്‌സൈസ് വകുപ്പ്; വയനാട്ടിൽ ഒക്ടോബറില്‍ നടത്തിയത് 256 റെയ്ഡുകള്‍; സ്‌പെഷ്യല്‍ഡ്രൈവിലൂടെ പരിശോധന കൂടുതല്‍ കര്‍ശനമാക്കും
കല്‍പ്പറ്റ: കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ ലഹരിക്കെതിരെയുള്ള എക്‌സൈസ് വകുപ്പിന്റെ കര്‍ശനനടപടികള്‍ തുടരുന്നു. ലഹരിക്കെതിരെയുള്ള നടപടികളുടെ ഏറ്റവും പുതിയ കണക്കുകള്‍ എക്‌സൈസ് വകുപ്പ് പുറത്തുവിട്ടു. ഒക്‌ടോബര്‍മാസത്തെ കണക്കുകളാണ് വകുപ്പ് പുറത്തുവിട്ടത്. കണക്കുകള്‍ പ്രകാരം ഒക്‌ടോബറില്‍ നടത്തിയത് 256 റെയിഡുകളാണ്.
പരിശോധനക്കൊടുവില്‍ 42 അബ്കാരി കേസുകളും 37 എന്‍ഡിപിഎസ് കേസുകളും 234 കോട്പാ കേസുകളും രജിസ്റ്റര്‍ ചെയ്തു. 38 ലിറ്റര്‍ കേരള നിര്‍മ്മിത വിദേശ മദ്യവും 35 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവും 11 ലിറ്റര്‍ തമിഴ്‌നാട് നിര്‍മ്മിത വിദേശ മദ്യവും 2.716 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും 7.25 കിലോഗ്രാം പാന്‍മസാലയും 168 സ്പാസ്‌മോ പ്രോക്‌സിവോണ്‍ ഗുളികകളും പരിശോധനയില്‍ പിടിച്ചെടുക്കാന്‍ സാധിച്ചു. ലഹരികടത്തുമായി ബന്ധപ്പെട്ട് രണ്ടു വീതം ഓട്ടോറിക്ഷകളും സ്‌കൂട്ടറും ഒരു ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
വിവിധ ചെക്കു പോസ്റ്റുകളില്‍ പതിമൂവായിരത്തോളം വാഹനങ്ങളും പരിശോധിച്ചു. കോട്പാ കേസില്‍ 42,700 രൂപ പിഴയിടാക്കി. നാല് മെഡിക്കല്‍ ഷോപ്പുകളും 44 വിദേശ മദ്യശാലകളും 369 കളളുഷാപ്പുകളും പരിശോധിച്ചു. ക്രിസ്മസും പുതുവത്സരാഘോഷവും മുന്നില്‍ക്കണ്ട് ലഹരിക്കെതിരെയുള്ള നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനാണ് എക്‌സൈസ് തീരുമാനിച്ചിട്ടുള്ളത്.ഇതിനായി വിവിധ വകുപ്പുകളുടെയും അതിര്‍ത്തികളില്‍ അയല്‍സംസ്ഥാനങ്ങളിലെ എക്‌സൈസ് വകുപ്പിന്റെയും സഹകരണം തേടും.
പൊതുജനങ്ങള്‍ക്ക് സംശയകരമായി തോന്നുന്ന ഏതു സാഹചര്യവും വകുപ്പിനെ അറിയിക്കാന്‍ മുഴുവന്‍ സമയ ടോള്‍ഫ്രീ നമ്പര്‍ സൗകര്യവും ഏര്‍പ്പെടുത്തി. ജില്ലയിലെ പ്രധാന അതിര്‍ത്തിപ്രദേശങ്ങളായ തോല്‍പ്പട്ടി, മുത്തങ്ങ, ബാവലി എന്നിവിടങ്ങളിള്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടങ്ങളില്‍ സ്ഥിരമായി ചെക്ക് പോസ്റ്റുകളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും സ്‌ക്വാഡുകള്‍ ശക്തമാണ്. ലഹരിക്കെതിരെയുള്ള പരാതികള്‍ സ്വീകരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പൊതുജന പരാതിപെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. രൂപം മാറിവരുന്ന ലഹരി വസ്തുകള്‍ക്കെതിരെ ജാഗ്രത വേണം.
അനധികൃത ലഹരി വസ്തുകള്‍ വാങ്ങി ഉപയോഗിക്കരുതെന്നും എക്‌സൈസ് വകുപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടു. എഡിഎം കെ. അജീഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒക്ടോബര്‍ മാസത്തെ എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ലഹരിക്കെതിരെ സ്‌കൂളുകളില്‍ ബോധവത്കരണം ശക്തമാക്കാന്‍ ജനപ്രതിനിധികളുടെ ഇടപ്പെടല്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാത്യൂസ് ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, വിമുക്തി മിഷന്റെ ഭാഗമായി ജില്ലയില്‍ ലഹരിമോചന ചികിത്സാ കേന്ദ്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കല്‍പ്പറ്റ ജനറല്‍ ആശുപത്രി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പഴയകെട്ടിടത്തിന്റെ രണ്ടു ബ്ലോക്കുകള്‍ നവീകരിച്ച് സജ്ജികരണങ്ങള്‍ ഒരുക്കാനാണ് 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ഒന്നരമാസം കൊണ്ട് ലഹരിമോചന ചികിത്സാ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യം. ഇതിനായി നിര്‍മ്മിതി കേന്ദ്രയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 14.50 ലക്ഷം രൂപയുടെ പ്രവര്‍ത്തികളാണ് നടത്തുക.