നാടിനെ വിറപ്പിച്ച കല്ലൂര്‍ കൊമ്പന് മുത്തങ്ങ ആനപ്പന്തിയില്‍ നിന്ന് മോചനം; രണ്ട് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ആന ഇനി അര്‍ധവനാവസ്ഥയില്‍ കഴിയും
സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ കല്ലൂര്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് മയക്കുവെടി വെച്ച് പിടികൂടി ആനപ്പന്തിയിലാക്കിയ കൊമ്പന് ഒടുവില്‍ മോചനം. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് കല്ലൂര്‍ കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പനെ മുത്തങ്ങ ആനപ്പന്തിയിലെ കൂട്ടില്‍ നിന്നും പുറത്തിറക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ആന മുത്തങ്ങയിലെ ആനപ്പന്തിയിലാണ് കഴിഞ്ഞിരുന്നത്. ഭരതന്‍ എന്നാണ് ആനപ്പന്തിയിലെ കൊമ്പന്റെ പേര്. രാവിലെ ഒന്‍പതു മണിയോടെ ആനയെ പുറത്തിറക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിരുന്നു.
തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് രാഖി സാവന്ത്; തന്നെ പീഡിപ്പിച്ചിട്ടുണ്ട്, തെളിവുണ്ടെന്നും താരം
പാപ്പാന്‍മാരായ ചന്ദ്രന്‍, ബാബു, സന്ദീപ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗജപൂജ നടത്തി കൊമ്പന്റെ നെറ്റിയില്‍ കളഭം ചാര്‍ത്തി. പത്തു മണിയോടെ ആനയെ കൂട്ടില്‍ നിന്നും പുറത്തിറക്കി. കൊമ്പനെ പുറത്തിറക്കിയപ്പോള്‍ ആനയിലുണ്ടായ മാറ്റം കാഴ്ചക്കാരില്‍ ഭീതി പടര്‍ത്തി. കൂട്ടില്‍ നിന്നും ശാന്തസ്വഭാവത്തില്‍ ഇറങ്ങിയ ശേഷം അല്‍പ്പം മുന്നോട്ട് നീങ്ങിയ ആന പെട്ടെന്ന് ഛിന്നം വിളിച്ചു ഓടാന്‍ ശ്രമിച്ചത് പരിഭ്രാന്തി പടര്‍ത്തി. ഛിന്നം വിളിയോടെ ആന മുന്നോട്ട് കുതിച്ചതോടെ ചുറ്റും നിന്നവര്‍ ചിതറിയോടി.
ഇതിനിടെ കൊമ്പന്റെ കാലില്‍ കെട്ടിയിരുന്ന വടവും ചങ്ങലയും പൊട്ടിയത് പരഭ്രാന്തി ഇരട്ടിയാക്കി. എന്നാല്‍ മുന്നോട്ടുപോകുന്നതിനിടെ കൊമ്പന്‍ അടി തെറ്റി നിലത്ത് വീണു. പിന്നീട് ആനയെ മയക്കു വെടി വെച്ച് സമീപത്തെ മരത്തില്‍ തളക്കുകയായിരുന്നു. രണ്ട് വര്‍ഷം കൂട്ടില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങുമ്പോള്‍ ഇത്തരം ഭാവമാറ്റങ്ങള്‍ സാധാരണമാണെന്നാണ് വനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്റ് ഫീല്‍ഡ് ഡയറക്ടര്‍ എന്‍ അഞ്ജന്‍കുമാറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കല്ലൂര്‍ കൊമ്പനെ രണ്ട് വര്‍ഷത്തിന് ശേഷം മോചിപ്പിക്കുന്നത്.
കല്ലൂര്‍ കൊമ്പനെ മോചിപ്പിച്ചെങ്കിലും കാട്ടിലേക്ക് വിടില്ല. മറിച്ച് അര്‍ദ്ധ വനാവസ്ഥയില്‍ മുത്തങ്ങ പന്തിയോട് ചേര്‍ന്ന വനപ്രദേശത്ത് വനംവകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും വിടുക. സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്കു തന്നെ തിരികെ വിടാനുള്ള നീക്കമായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ ഇത് പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചെങ്കിലും വീണ്ടും കാട്ടില്‍ തുറന്നു വിടുന്നത് ഉചിതമല്ലെന്നും, അര്‍ധവന്യമായ ആവാസവ്യവസ്ഥയില്‍ തുറന്നു വിടുകയോ, കുങ്കിയാനയാക്കി മാറ്റിയെടുക്കുകയോ ചെയ്യണമെന്നായിരുന്നു അന്നത്തെ നിര്‍ദേശം.
രണ്ട് വര്‍ഷമായി കൂട്ടില്‍ കഴിയുന്ന കൊമ്പന്‍ പുറത്തിറങ്ങിയാല്‍ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് മുന്‍ കരുതലിനായി ആനക്ക് മൈക്രോചിപ്പ് ഘടിപ്പിക്കുകയും, പാപ്പാന്മാര്‍ക്ക് ഇന്‍ഷൂര്‍ പരിരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം മൂന്നാഴ്ചക്കാലം ആനയെ നിരീക്ഷിച്ച ശേഷം മുത്തങ്ങ പന്തിയിലുള്ള മറ്റ് ആനകള്‍ക്കൊപ്പം ചേര്‍ക്കുമെന്നും അഞ്ജന്‍കുമാര്‍ വ്യക്തമാക്കി. ആനയെ പുറത്തിറ ക്കുന്നതിനു സി സി എഫിന് പുറമെ വന്യജീവി സങ്കേതം മേധാവി എന്‍ ടി സാജന്‍, ഫ്‌ളയിങ് സ്‌ക്വാഡ് ഡി എഫ് ഒ പി ധനേഷ് കുമാര്‍, ആര്‍ ആര്‍ ടി റേഞ്ച് ഓഫീസര്‍ പി സുനില്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സക്കറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സുല്‍ത്താന്‍ബത്തേരി താലൂക്കിലെ കല്ലൂര്‍ പ്രദേശത്ത് ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി വിതക്കുകയും, കര്‍ഷകനെ ആക്രമിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ 2016 നവംബര്‍ 22നാണ് കല്ലൂര്‍ 67 ലെ വനമേഖലയില്‍ നിന്ന് കല്ലൂര്‍ കൊമ്പനെ മയക്കു വെടി വെച്ച് പിടികൂടി കൂട്ടിലടിച്ചത്. കൊമ്പനെ പറമ്പിക്കുളം കടുവ സങ്കേതതില്‍ തുറന്നുവിടാന്‍ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ മുതലമട, പറമ്പിക്കുളം, ആനമല എന്നിവിടങ്ങളില്‍ പ്രദേശവാസികളും, ജനപ്രതിനിധികളും ശക്തമായ എതിര്‍പ്പുണ്ടാക്കി, അതോടെ 2017 ഫെബ്രവരി 12ന് കൊമ്പനെ തുറന്നു വിടാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് മുത്തങ്ങ പന്തിയില്‍ തന്നെ ആനയെ സംരക്ഷിക്കുന്നതിനുള്ള തീരുമാനത്തിലെത്തിച്ചത്.