തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് വയനാട്ടിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ; ജാഗ്രത
കല്‍പ്പറ്റ: വയനാട്ടില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ വീണ്ടും മാവോയിസ്റ്റ് ആഹ്വാനം. മേപ്പാടി മുണ്ടൈക്കയിലെത്തിയ ഏഴംഗമാവോയിസ്റ്റ് സംഘം ടൗണിലും പരിസരപ്രദേശങ്ങളിലും പോസ്റ്റുകള്‍ പതിച്ചു. ഒരിടത്ത് ബാനറും സ്ഥാപിച്ചിട്ടുണ്ട്. യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്, മുണ്ടൈക്കൈയില്‍ വിവരങ്ങള്‍ അറിയിക്കുന്നതിനായി പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡ് എന്നിവിടങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥലത്ത് പൊലീസും, തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് തിരച്ചില്‍ നടത്തി. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നും, വിപ്ലവ ജനകീയാധികാരം സ്ഥാപിക്കാന്‍ മാവോയിസ്റ്റ് ജനകീയ യുദ്ധപാതയില്‍ അണിനിരക്കണമെന്നും മാവോയിസ്റ്റുകള്‍ പോസ്റ്ററിലൂടെ ആഹ്വാനം ചെയ്യുന്നു. സി പി ഐ മാവോയിസ്റ്റ് നാടുകാണി ഏരിയാസമിതിയുടെ പേരിലാണ് പോസ്റ്റുകള്‍ പതിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ ലാത്തിയുടോയും തോക്കിന്റെയും നടുവില്‍ നിന്ന് വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം സാമ്രാജ്യത്വ ദല്ലാളന്മാരും ജനശത്രുക്കളുമായ ഭരണക്കാരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ്, ഇന്ത്യന്‍ഭരണകൂടം പറയുന്ന വോട്ടുമാര്‍ഗം ജനങ്ങള്‍ക്ക് നാശത്തിന്റെ പാതയാണ്, നമുക്ക് മാറ്റേണ്ടത് പിന്തിരിപ്പന്‍ വ്യക്തികളെ മാത്രമല്ല, നിലവിലുള്ള പിന്തിരിപ്പന്‍ വസ്തുതകളെ മുഴുവനുമാണ് എന്ന രീതിയിലുള്ള ആഹ്വാനങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
കേരളത്തിൽ ബിജെപി നേട്ടം കൊയ്യുമെന്ന് സർവേ ഫലം; കുമ്മനത്തിന് പ്രതീക്ഷ, കേന്ദ്രത്തിൽ മോദി
പുത്തന്‍ ജനാധിപത്യ ഇന്ത്യക്കായി കാര്‍ഷികവിപ്ലവത്തിന്റെ ചെങ്കൊടിക്ക് കീഴില്‍ അണിനിരക്കണമെന്നും പോസ്റ്ററിലൂടെ ആഹ്വാനം ചെയ്യുന്നു. പഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലടക്കം പോസ്റ്ററുകള്‍ പതിച്ചതിനാല്‍ പൊലീസ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയെത്തിയ മാവോയിസ്റ്റുകള്‍ എസ്‌റ്റേറ്റ്പാടിയില്‍ നിന്നും അരിയും സാധനങ്ങളും വാങ്ങിയതായും നാട്ടുകാര്‍ പറയുന്നു.
പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ പതിച്ച പോസ്റ്ററുകളില്‍ വിവരങ്ങള്‍ അറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ നമ്പറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈത്തിരിയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായിട്ടുണ്ട്.