മഴക്കെടുതി: കാര്‍ഷികമേഖലയില്‍ 50 കോടി രൂപയുടെ നഷ്ടം; ടൂറിസം മേഖലയിലേത് നാലരക്കോടി
കല്‍പ്പറ്റ: വയനാട്ടില്‍ മഴക്കെടുതിയില്‍ കാര്‍ഷികമേഖലയില്‍ 50 കോടി രൂപ നഷ്ടമുണ്ടായതായി കണക്ക്. 35 കോടി രൂപ വാഴകൃഷിയില്‍ മാത്രം നഷ്ടമുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. വയനാട്ടിലെ ഹെക്ടര്‍ കണക്കിന് വാഴകൃഷിയായിരുന്നു മഴക്കെടുതിയില്‍ നശിച്ചത്. കൃഷിവകുപ്പിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 17.5 ലക്ഷം വാഴകള്‍ നശിച്ചതായാണ് കണക്ക്. നാളെ ഔദ്യോഗികമായി കണക്ക് ജില്ലാകലക്ടര്‍ക്ക് നല്‍കാനിരിക്കെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിട്ടുള്ളത്.
14,49,600 കുലച്ച വാഴകളും, 2,94,825 കുലക്കാത്ത വാഴകളും നശിച്ചതായി കണക്ക് വ്യക്തമാക്കുന്നു. ഈ കണക്ക് പ്രകാരം 34.84 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. താലൂക്ക് തലത്തിലുള്ള നഷ്ടം പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് ഏറ്റവും കൂടുതല്‍ കൃഷി നശിച്ചത്. പണം കടം വാങ്ങിയും, സ്വര്‍ണം പണയം വെച്ചും, സ്ഥലം പാട്ടത്തിനെടുത്തുമാണ് ജില്ലയില്‍ ഭൂരിഭാഗം കര്‍ഷകരും വാഴ കൃഷി നടത്തിവരുന്നത്. കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവുമധികം വാഴകൃഷി നശിച്ചത്. തവിഞ്ഞാല്‍, പനമരം, മണിയങ്കോട്, പൊഴുതന തുടങ്ങിയ സ്ഥലങ്ങളിലും ഹെക്ടര്‍ കണക്കിന് വാഴകൃഷി വെള്ളത്തിനടിയിലായിരുന്നു.
പിടിച്ചുനില്‍ക്കണമെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരവും പുനകൃഷിക്കുള്ള വിത്തും ധനസഹായവും നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കാര്‍ഷികമേഖലയില്‍ നിന്നും ടൂറിസം മേഖലയിലെത്തിയാലും സ്ഥിതി വിഭിന്നമല്ല. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില് മാത്രമുണ്ടായ നഷ്ടം 3.26 കോടി രൂപയാണ്. ജില്ലയിലെ ആകെ നഷ്ടം കണക്കിലെടുത്താല്‍ 4.58 കോടി രൂപയോളം വരും. ഇതില്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കാരാപ്പുഴ അണക്കെട്ടില്‍ മാത്രം 1.36 കോടി രൂപയുടെ നഷ്ടമുണ്ടായി. കാരാപ്പുഴയുടെ ഇടതുകര കനാല്‍ തകര്‍ന്നാണ് ഇത്രയും നാശം സംഭവിച്ചത്. ടൂറിസം മേഖലയില്‍ ആളുകളെത്താത്തതിനാലുണ്ടായ നഷ്ടം ഇനിയും കണക്കാനായിട്ടില്ല. ഓരോ ടൂറിസ്റ്റ് കേന്ദ്രത്തിലും ഒരു മാസത്തെ കണക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമുണ്ടായിട്ടുണ്ട്. സന്ദര്‍ശകര്‍ തീരെയില്ലാത്തതിനാല്‍ ടൂറിസുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും പെരുവഴിയിലായി.
Recommended Video
ജില്ലയിലെ ഹോംസ്റ്റേകളും, റിസോര്‍ട്ടുകളും, വ്യാപാരികളുമെല്ലാം സന്ദര്‍ശകരില്ലാത്തതിനാല്‍ ദുരിതത്തിലായി. നിലവില്‍ ജില്ലയിലേക്ക് തീരെ സന്ദര്‍ശകരെത്തുന്നില്ലെന്നതാണ് വസ്തുത്. അങ്ങനെ നോക്കിയാല്‍ കോടിക്കണക്കിന് രൂപ ടൂറിസം മേഖലക്ക് നഷ്ടമായതായി മനസിലാക്കാം. ഓരോ വകുപ്പുകളും അവരവരുടെ മേഖലകളിലെ നഷ്ടം കണക്കാക്കി വരുകയാണ്. ജില്ലയില്‍ ആകെയുണ്ടായ നഷ്ടം കണക്കാക്കുന്നതിനായി 29ന് വിവരം നല്‍കാനാണ് ജില്ലാകലക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. 30നാണ് ഈ കണക്കുകള്‍ ക്രോഡീകരിച്ച് ജില്ലകലക്ടറുടെ മുന്നിലെത്തുക. ഇതിന് ശേഷമായിരിക്കും ആകെയുള്ള നാശനഷ്ടത്തിന്റെ കണക്ക് ഔദ്യോഗികമായി പുറത്തുവിടുക.