ശബരിമല സ്ത്രീ പ്രവേശനം: വയനാട്ടിലും പ്രതിഷേധം ശക്തമാവുന്നു, നൂറ് കണക്കിന് പേർ പങ്കെടുത്തു!!
കല്‍പ്പറ്റ: ശബരിമലയില്‍ പത്തിനും അമ്പതിനും പ്രായത്തിനിടയിലുള്ള സ്ത്രീകള്‍ക്ക് കൂടി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് വയനാട്ടിലും പ്രതിഷേധം ശക്തമായി. സ്ത്രീകളടക്കം നൂറ് കണക്കിന് പേരാണ് പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നത്.
ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?
ശബരിമലയിലേക്ക് ഋതുമതികളായ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ വിധി നിര്‍ഭാഗ്യകരമാണെന്നും, ഈ വിധി നിയമം മൂലമോ, കോടതി വഴിയോ തിരുത്തപ്പെടുന്നത് വരെയും പ്രതിഷേധം ശക്തമാക്കുമെന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കിയത്.

ഹൈന്ദവ ആചാരങ്ങള്‍ക്കും ആരാധനാകേന്ദ്രങ്ങള്‍ക്കുമെതിരെ നിരന്തരമായുണ്ടാകുന്ന അപകീര്‍ത്തിപരമായ നടപടികള്‍ സമൂഹത്തിന് മുമ്പില്‍ തുറന്നുകാട്ടിക്കൊണ്ട് ശക്തമായി ചെറുത്തുതോല്‍പ്പിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ആഹ്വാനം ചെയ്തു. കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവി ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധജാഥ കല്‍പ്പറ്റ നഗരം ചുറ്റി ട്രാഫിക് ജംങ്ഷനിലെ അയ്യപ്പക്ഷേത്രത്തില്‍ സമാപിച്ചു.
തുടര്‍പ്രതിഷേധത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ ഏഴിന് ഞായറാഴ്ച ആയിരക്കണക്കിന് ഭക്തജനങ്ങളെ അണിനിരത്തിക്കൊണ്ട് ശരണമന്ത്ര ഘോഷയാത്ര നടത്തും. ശ്രീ മാരിയമ്മന്‍ ദേവി ക്ഷേത്ര പരിസരത്ത് നിന്നും രാവിലെ 10.30നാണ് ഘോഷയാത്ര ആരംഭിക്കുക. സംസ്ഥാന വ്യാപകമായി ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് വയനാട്ടിലും പ്രതിഷേധം സംഘടിപ്പിച്ചത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ഭക്തജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രതിഷേധത്തിനാണ് ഹൈന്ദവസംഘടനകള്‍ ഒരുങ്ങുന്നത്.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എ.കെ. ഗ്രീഷിത്ത്, മാതൃശക്തി സംയോജിക യശോദ ചുള്ളിയോട്, അജിത രാജന്‍, ഗുരുസ്വാമിമാരായ വിജയന്‍ പട്ടിക്കര, എന്‍.എ. ബാലന്‍, സുബ്രമഹ്ണ്യന്‍, രവീന്ദ്രന്‍ മേപ്പാടി, രാജു ഗുരുസ്വാമി കല്ലുപാടി, പി.കെ.മുരളി, പി.കെ.സുരേഷ്, ശശിധരന്‍ ചുഴലി, കെ.പി.രഞ്ജിത്ത്, അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും വരുംദിവസങ്ങളില്‍ പ്രതിഷേധയോഗങ്ങളും ജാഥകളും നടക്കും.












Click it and Unblock the Notifications