രാത്രിയാത്രാ നിരോധനം: അന്തിമപോരാട്ടത്തിന് ആക്ഷന്‍കമ്മിറ്റി; സുപ്രീംകോടതി റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ നടത്തി
സുല്‍ത്താന്‍ബത്തേരി: കോഴിക്കോട്-മൈസൂര്‍ ദേശീയപാതയിലെ ബന്ദിപ്പൂര്‍ മേഖലയില്‍ തുടരുന്ന രാത്രിയാത്രാ നിരോധനം നീക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നും പദ്ധതി അട്ടിമറിനീക്കാനുള്ള ചിലരുടെ നീക്കങ്ങളെ പ്രതിരോധിക്കണമെന്നും ആവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍കമ്മറ്റി സായാഹ്നധര്‍ണ നടത്തി. രാത്രിയാത്രാ നിരോ ധനപ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി സുപ്രീംകോടതി ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു.
അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 25 കി.മി യോളം കേരളത്തിലും കര്‍ണ്ണാടകയിലുമായി വരുന്ന വനമേഖലയില്‍ ഒരു കിലോമീറ്റര്‍ വീതം നീളമുള്ള അഞ്ച് മേല്‍പ്പാലങ്ങളും പൈപ്പ് തുരങ്കങ്ങളും കനോപ്പി പാലങ്ങളും റോഡിന് ഇരുവശവും സ്റ്റീല്‍/ജൈവ വേലിയുമടങ്ങുന്ന ഒരു സംവിധാനമാണ് ശുപാര്‍ശ ചെയ്തത്. ഇത് വന്യജീവി സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുള്ള പദ്ധതി കൂടിയാണ്.

പദ്ധതിക്ക് ആകെ വരുന്ന ചിലവ് 458 കോടി രൂപയാണ്. ഇതിന്റെ പകുതി കേന്ദ്ര സര്‍ക്കാര്‍ നല്‍കാമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കി പകുതി തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കിയാല്‍ മാത്രമെ പദ്ധതി പ്രാവര്‍ത്തികമാവൂ. എന്നാല്‍ ഈ പദ്ധതിക്കെതിരെ ചിലര്‍ ചരടുവലികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരെ മുന്‍നിര്‍ത്തി ബദല്‍പാതക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കച്ചവട ഭൂമാഫിയയാണ് ഇതിന് പിന്നിലുള്ളത്.
ഈ ലോബിക്ക് പ്രത്യേക അജണ്ടയുണ്ട്. നാഗര്‍ഹോള ദേശീ യോദ്യാനത്തിലും വയനാട് വന്യജീവി സങ്കേതത്തിലുമായി 26 കി.മി ദൂരം കടന്നുപോകുന്ന ബദല്‍പാത വനത്തിലൂടെയല്ലെന്ന് ഇവര്‍ കര്‍ണാടക ഹൈ ക്കോടതിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. 12 വര്‍ഷത്തിനുള്ളില്‍ വെറും 14 മൃഗങ്ങള്‍ക്കു മാത്രം ജിവഹാനി സംഭവിച്ച ദേശീയപാത 766ല്‍ നൂറു കണക്കിന് മൃഗങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ വാഹനമിടിച്ച് ചത്തെന്ന് ഇവര്‍ കള്ളക്കഥയുണ്ടാക്കി കോടതിയെ വിശ്വസിപ്പിക്കുക വരെ ചെയ്തിട്ടുണ്ട്.
ബദല്‍പ്പാതയുടെ വശങ്ങളില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയ ഇവര്‍ കോടതിവിധിയുടെ മറവില്‍ ദേശീയപാത 766 വഴിതിരിപ്പിച്ചുവിട്ട് ലാഭമുണ്ടാക്കാനുള്ള കുതന്ത്രങ്ങള്‍ക്കാണ് ശ്രമിക്കുന്നത്. ബദല്‍പ്പാതയും വന്യജീവി സങ്കേതത്തിലൂടെയാണെന്ന് സുപ്രീംകോടതി കമ്മറ്റി കണ്ടെത്തിയതോടെ വിറളിപൂണ്ട ഇവര്‍ വാടകസമരങ്ങള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കര്‍ണാടകയില്‍ നടക്കുന്ന സമരങ്ങളുടെ വാര്‍ത്തകള്‍ വയനാട്ടിലെ ഒരു നഗരത്തില്‍ നിന്നും നല്‍കുന്നതിന്റെ അജണ്ടയും ഇതാണ്. ചിലരുടെ ലാഭക്കൊതി നിലവിലുള്ള ദേശീയപാതയെത്തന്നെ ഇല്ലാതാക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.
ഇവരെ നിലക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും ധര്‍ണയില്‍ അഭിപ്രായമുയര്‍ന്നു. സംസ്ഥാന സുപ്രീംകോടതിയിലെ കേസ്സ് നടത്തിപ്പില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും സീനിയര്‍ അഭിഭാഷകനെ നിയോഗിക്കണമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സുപ്രീം കോടതി സമിതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള തുക നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം. അട്ടിമറിക്കാര്‍ക്കെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് അധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ ടി.എല്‍.സാബു ആവശ്യപ്പെട്ടു.
നീല ഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, അഡ്വ:പി.സി.ഗോപിനാഥ്, അബ്ദുള്ള മാടക്കര, ബാബു പഴുപ്പത്തൂര്‍, പ്രഭാകരന്‍ നായര്‍, എം.എ.അസൈനാര്‍, വി.മോഹനന്‍, കെ.ഷെറീഫ്, വിനയകുമാര്‍ അഴിപ്പുറത്ത്, പി.എം.തോമസ്, ജോണ്‍ തയ്യില്‍, സി.കെ.ഹാരിഫ്, പി.വൈ.മത്തായി, അഡ്വ: പി.വേണുഗോപാല്‍, ജേക്കബ് ബത്തേരി തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications