'സൂചി കുത്തിയ പാട്, ചുവപ്പും കറുപ്പും നിറവും'; വയനാട് ആപ്പിള്‍ കഴിച്ചവര്‍ക്ക് വയറുവേദനയും തലവേദനയും
സുൽത്താൻ ബത്തേരി: വയനാട് പുൽപ്പള്ളിയിൽ ആപ്പിൾ കഴിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതയായി റിപ്പോർട്ട്. അസ്വസ്ഥത അനുഭവപ്പെട്ടവർ ചികിത്സ തേടി. സംഭവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പി ഡി സജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
ഗുഡ്‌സ് വാഹനങ്ങളിൽ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും എത്തിച്ച് വിൽപ്പന നടത്തിയ ആപ്പിൾ കഴിച്ചവരാണ് വയറുവേദന, തലവേദന തുടങ്ങിയവ കാരണം ഇപ്പോൾ ചികിത്സ തേടിയിരിക്കുന്നത്.

ആലത്തൂർ ഭാഗത്ത് വീട്ടമ്മമാരും വിദ്യാർഥികളും കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഹർത്താൻ തലേന്ന് വാങ്ങിയ ആപ്പിൾ മക്കൾക്ക് നൽകാനായി മുറിച്ച് നോക്കിയപ്പോൾ ഉള്ളിൽ സൂചി കുത്തിയ പോലെയുള്ള ചുവന്ന പാടുകൾ ശ്രദ്ധയിൽപ്പെട്ടെന്നും പിന്നീട് ഇത് കഴിച്ചില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഡി സജി പറഞ്ഞു. മുറിച്ച് കുറച്ചു സമയം വെക്കുമ്പോഴേക്കും ആപ്പിളുകളിൽ കറുപ്പും ചുവപ്പും നിറങ്ങൾ പടരുന്നതയും സജി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇവയുടെ ചിത്രങ്ങൾ കൂടി ചേർത്താണ് ബന്ധപ്പെട്ടവർക്ക് സജി പരാതി നൽകിയിത്. കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എസ്‍പി ഉറപ്പ് നൽകിയതായി സജി പറഞ്ഞു. ആപ്പിൾ കേടാകാതിരിക്കാൻ മെഴുകു പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന സംശയം കഴിഞ്ഞ ദിവസം ചികിത്സ തേടിയവരിൽ ചിലർ പങ്കുവെച്ചതായാണ് പറയപ്പെടുന്നത്. നാഗ്പൂർ, ഹിമാചൽ പ്രദേശങ്ങളിൽ നിന്നുള്ള ആപ്പിളുകൾ പ്രധാനമായും മൈസുരുവിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ എത്തിച്ച് അവിടെ നിന്ന് ലോറികളിൽ വയനാട്ടിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
ചെറിയ ഗുഡ്‌സ് വാഹനങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തിയവരിൽ നിന്നാണ് പലരും ആപ്പിൾ വാങ്ങിയത്. അതേസമയം, ഒരുമാസമായി ആപ്പിൾ കേടാകാതെ ഇരിക്കുന്നുണ്ടെന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു.
വിളവെടുപ്പു കാലമായതോടെ ജില്ലയിലെമ്പാടും വ്യാപകമായി പല തരത്തിലുള്ള ആപ്പിൾ വിൽപ്പനക്ക് എത്തിച്ചിട്ടുണ്ട്. അതിനിടെ സംഭവം സംബന്ധിച്ച് ജില്ല ആരോഗ്യവകുപ്പിന് പരാതി ലഭിച്ചിട്ടില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇക്കാര്യത്തിൽ ജില്ല ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, സംഭവത്തിന് പിന്നാലെ നാട്ടുകാർ ആശങ്കയിലും ആണ്..












Click it and Unblock the Notifications