ചവിട്ടി താഴ്ത്തി, അസഭ്യം പറഞ്ഞു, സ്ത്രീയുടെ കവിളത്തടിച്ചു... അമ്പലവയലിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ മര്‍ദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തം, വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു!
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് പ്രദേശവാസിയുടെ മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. വിഷയത്തില്‍ നടപടി സ്വീകരിക്കാത്ത പൊലീസിന്റെ നടപടിയിലാണ് പ്രതിഷേധം. ജൂലൈ 21ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനാണ് ആദ്യം മര്‍ദനമേറ്റത്.
ഇത് ചോദ്യം ചെയ്ത തമിഴ് യുവതിയെ അസഭ്യം പറഞ്ഞ് മുഖത്തടിക്കുന്ന വീഡിയോ ദൃശ്യമാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. തന്റെ ഭര്‍ത്താവാണ് കൂടെയുള്ളതെന്നാണ് യുവതി പറയുന്നത്. ഇത് ദൃശ്യത്തില്‍ വ്യക്തമാണ്. നാട്ടുകാര്‍ നോക്കി നില്‍ക്കെയായായിരുന്നു സംഭവം നടന്നത്. ഇതില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇപ്പോള്‍ സംഭവം വിവാദമായതോടെ അമ്പലവയല്‍ സ്വദേശിയായ ഡ്രൈവര്‍ സജീവാനന്ദനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇയാള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണെന്നും സൂചനയുണ്ട്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ സഹിതം ദൃശ്യങ്ങള്‍ പരക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവി നേരിട്ട് ഇടപെട്ടാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. അതേസമയം, യുവതിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നടുറോഡില്‍ യുവതിക്ക് അക്രമണത്തിനിരയായത് ന്യായീകരിക്കാനാവില്ലെന്നും ഏത് പ്രമാണിയാണെങ്കിലും നടപടി സ്വീകരിക്കണമെന്നും, വിഷയത്തില്‍ നടപടി സ്വീകരിക്കാത്ത പൊലീസിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും അധ്യക്ഷ എം സി ജോസഫൈന്‍ വ്യക്തമാക്കി.
ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അറസ്റ്റ് നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല. സംഭവം നടക്കുമ്പോള്‍ ദൃശ്യങ്ങളെടുത്തവര്‍ പോലും വിഷയത്തില്‍ പ്രതികരിക്കാത്തതിനെ ചൊല്ലിയും സോഷ്യല്‍മീഡിയയില്‍ പ്രചരണവും കുറ്റപ്പെടുത്തലും നടക്കുന്നുണ്ട്.












Click it and Unblock the Notifications