പനവല്ലി നിവാസികള്‍ക്ക് ആശ്വാസമില്ല, ഭീതി പരത്തുന്ന കടുവയെ കണ്ടെത്താനായില്ല
കല്‍പ്പറ്റ: വയനാട്ടിലെ പനവല്ലിയില്‍ നാട്ടുകാരെ ഭയപ്പെടുത്തുന്ന കടുവയെ ഇതുവരെയും കണ്ടെത്താനായില്ല. ആഴ്ച്ചകളായി നാട്ടുകാരുടെ ഉറക്കംകെടുത്തുകയാണ് ഈ കടുവ. വനംവകുപ്പ് ഇന്നലെ രണ്ടാം ഘട്ട തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കടുവയെ മാത്രം കണ്ടെത്താനായിട്ടില്ല. കടുവയുടെ കാല്‍പ്പാടുകള്‍ പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. കടുവയെ കൂടുതലായി കണ്ടിരിക്കുന്നത് പനവല്ലി സെന്റ് മേരീസ് ദേവാലയത്തിന് സമീപത്താണ്.
ഇവിടെ നിന്നാണ് തിരച്ചില്‍ രാവിലെ മുതല്‍ ആരംഭിച്ചത്. ജനവാസ മേഖലയായതിനാല്‍ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സുരക്ഷ ഒരുക്കിയ ശേഷമാണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ ഇടയ്ക്ക് കനത്ത മഴ വന്നതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നു. പ്രദേശത്ത് രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടും കടുവകളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. നാല് കടുവകളില്‍ അമ്മക്കടുവയെയും, രണ്ട് കുട്ടികളെയും കാടുകയറ്റാന്‍ കഴിഞ്ഞുവെന്നാണ് വനംവകുപ്പിന്റെ നിഗമനം.

ഇനി ശേഷിക്കുന്നത് ഒരു കടുവയാണെന്നും വിലയിരുത്തലുണ്ട്. ഇന്നലെ അന്‍പതംഗ സംഘമാണ് പരിശോധന നടത്തിയത്. ഇതിന് മുമ്പ് വലിയൊരു സംഘത്തെ തന്നെ കാട്ടിലും നാട്ടിലുമായി കടുവയെ തിരഞ്ഞിരുന്നു. ശേഷിക്കുന്ന കടുവയെ കൂട്ടില്‍ കയറ്റാനോ അതല്ലെങ്കില്‍ കാടുകയറ്റാനോ ആണ് വനപാലകരുടെ ശ്രമം. കൂട്ടില്‍ കയറാന്‍ കൂട്ടാക്കാത്ത കടുവ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞിരുന്നു.
കാടുമൂടിയിരിക്കുന്ന സ്ഥലമെല്ലാം വെട്ടിത്തെളിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കടുവ താവളമാക്കുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. അതേസമയം കടുവയെ കാടുകയറ്റാനുള്ള ശ്രമം ആരംഭിച്ചതിനിടെ കടുവ ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തുനായയെ ആക്രമിച്ചിരുന്നു. നായയെ കൂടുപൊളിച്ചായിരുന്നു പിടികൂടാന്‍ ശ്രമിച്ചത്. നായുടെ കുര കേട്ട് ലൈറ്റിട്ട് പാട്ട കൊട്ടിയതോടെയാണ് കടുവ പിന്തിരിഞ്ഞത്.
ഇതിനകം ആറ് വളര്‍ത്തുമൃഗങ്ങളെ കടുവകള്‍ കൊന്നിട്ടുണ്ട്. ഇതിനിടെ ഒരു വശത്ത് കാട്ടാനശല്യവും വയനാട്ടില്‍ രൂക്ഷമായിരിക്കുകയാണ്. കാട്ടാനയുടെ ആക്രമണത്തില്‍ തങ്കച്ചന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. തങ്കച്ചന്റെ മരണത്തോടെ കുടുംബം തന്നെയാണ് അനാഥമായിരിക്കുന്നത്. ശാരീരിക അസ്വാസ്ഥ്യമൊന്നും വകവെക്കാതെയാണ് തങ്കച്ചന്‍ ജോലിക്ക് പോയിരുന്നത്. ഗൈഡ് ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു അദ്ദേഹം.
അവധി ദിനങ്ങളില്‍ മാത്രമായിരുന്നു ഇവിടെ ആളുകള്‍ വന്നിരുന്നത്. അതുകൊണ്ട് ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമായിരുന്നു തൊഴില്‍ ദിനങ്ങള്‍. തുച്ഛമായ വരുമാനമായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്. ഇവരുടെ കുടുംബത്തിന് തങ്കച്ചന്റെ മരണത്തോടെ എല്ലാ വരുമാനവും നിലച്ച അവസ്ഥയിലാണ്. യാതൊരു സുരക്ഷയും ഈ ഗൈഡുമാര്‍ക്കില്ല. വനംവകുപ്പ് ആകെ നല്‍കുന്നത് ഒരു ബൂട്ടും യൂണിഫോമും മാത്രമാണ്. അതേസമയം തങ്കച്ചന്റെ കുടുംബത്തിന് ധന സഹായം ലഭ്യമാക്കിയിട്ടുണ്ട്. 5 ലക്ഷം രൂപയുടെ ചെക്കും, 25000 രൂപ സംസ്‌കാര ചടങ്ങുകള്‍ക്കും നല്‍കി. വനം വകുപ്പാണ് ഇത് ലഭ്യമാക്കിയത്.












Click it and Unblock the Notifications