വനിതാമതിലിനെതിരെ യുഡിഎഫ് വനിതാസംഗമം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാനേതാക്കള്‍
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്താനിരിക്കുന്ന വനിതാമതിലിനെതിരെ യു ഡി എഫ് സംഘടിപ്പിച്ച വനിതാമതേതരസംഗമത്തില്‍ പങ്കെടുത്തത് നൂറ് കണക്കിന് പ്രവര്‍ത്തകര്‍. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് വൈകിട്ട് നാല് മണിക്ക് നടന്ന സംഗമത്തില്‍ നവോത്ഥാനമെന്ന പേരില്‍ നടത്തുന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് മതിലിനെതിരെ വനിതാനേതാക്കള്‍ ആഞ്ഞടിച്ചു.
വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തിരാജനാണ് സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ചെങ്കൊടിയുടെ ചുവപ്പ് അക്രമരാഷ്ട്രീയത്തില്‍ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട സ്ത്രീകളുടെ കണ്ണുനീരാണെന്നും, സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് നീതി നല്‍കിയിട്ട് നവോത്ഥാനത്തിന് വേണ്ടി മതിലൂണ്ടാക്കുന്നതാണ് നല്ലതെന്നും ജയന്തി പറഞ്ഞു.
ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമക്കും, ചിത്രലേഖക്കും നവോത്ഥാനം നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ത്രീപീഡനങ്ങള്‍ പെരുകിവരുമ്പോള്‍ അതില്‍ പ്രതികളാവുന്നത് സി പി എം ലോക്കല്‍ സെക്രട്ടറിമാരടക്കമാണ്. പാലക്കാടും, വടക്കാഞ്ചേരിയിലുമുണ്ടായ പീഡനങ്ങളുടെ ഇരകള്‍ക്കാണ് സര്‍ക്കാര്‍ ആദ്യം നവോത്ഥാനമുണ്ടാക്കേണ്ടത്. വനിതാമതിലിന് വരുന്ന മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വന്തം മാനം സംരക്ഷിച്ചുകൊള്ളണമെന്നും ജയന്തി മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു.
മഹിളാകോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ഫാത്തിമ റോസ്‌നയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിധി നടപ്പിലാക്കാന്‍ തിടുക്കം കാട്ടിയ എല്‍ ഡി എഫ് സര്‍ക്കാര്‍ ഒട്ടനവധി കോടതിവിധികള്‍ നടപ്പിലാക്കാന്‍ കാലതാമസം വരുത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
പാതയോരത്തെ മദ്യശാല, കരുണാമെഡിക്കല്‍ കോളജ്, സെന്‍കുമാറിന്റെ വിഷയം എന്നിങ്ങനെയുള്ള കോടതിവിധികളില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ റോസ്‌ന അക്കമിട്ടുനിരത്തി. വനിതാമതിലുണ്ടാക്കിയാല്‍ നവോത്ഥാനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ജനങ്ങളുടെ നികുതിപ്പണമായ 50 കോടി രൂപയാണ് ഇതിനായി ചിലവഴിക്കാന്‍ പോകുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 636 കിലോമീറ്ററുകളാണുള്ളത്. സര്‍ക്കാരിന്റെ കണക്ക് പരിശോധിച്ചാല്‍ ഒരുമീറ്റര്‍ മതിലിന് 786 രൂപ വരുമെന്നും റോസ്‌ന ചൂണ്ടിക്കാട്ടി. മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റും യു ഡി എഫ് വനിതാവിഭാഗം ചെയര്‍മാനുമായ ചിന്നമ്മ ജോസായിരുന്നു സംഗമത്തില്‍ അധ്യക്ഷത വഹിച്ചത്.