വടക്കെ വയനാട്ടിൽ പ്രളയം: മാനന്തവാടി നഗരം വെള്ളത്തിൽ; ദുരിതാശ്വാസക്യാംപിലും വെള്ളം കയറി;കാണാതായത് പോളിടെക്നിക് വിദ്യാർത്ഥിയെന്ന് സംശയം
മാനന്തവാടി: വടക്കേവയനാട്ടിൽ കനത്തമഴ തുടരുന്നു. മാനന്തവാടി നഗരത്തിന്റെ ഭൂരിഭാഗംപ്രദേശങ്ങളും നിരവധി വീടുകളും വെള്ളത്തിനടിയിലായി. പേര്യയിൽ വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായി. മാനന്തവാടി താഴയങ്ങാടിയിലെ ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്ന ന്യൂമാൻസ് കോളജാണ് കബനിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വെള്ളത്തിലായത്.
ക്യാംപിൽ കഴിയുന്ന 264 കുടുംബങ്ങളിലെ 950 പേരെയാണ് മാറ്റിപാർപ്പിച്ചത്. മാനന്തവാടി വിൻസന്റ്ഗിരിയിലെ സെന്റ് പാട്രിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കാണ് മാറ്റിയത്. പ്രിയദർശിനിയുടെ ബസിലും സ്വകാര്യ വാഹനങ്ങളിലൂമായാണ് താഴെയങ്ങാടിയിലെ ക്യാംപിൽ നിന്നും വിൻസന്റ്ഗിരിയിൽ പുതിയതായി തുടങ്ങിയ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്.

കഴിഞ്ഞ ഒരാഴ്ച മുമ്പാണ് താഴെയങ്ങാടി ന്യൂമാൻസ് കോളജിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങിയത്. മാനന്തവാടി വില്ലേജിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാംപാണിത്. എടവക ഗ്രാമപഞ്ചായത്തിലെ അഗ്രഹാരം, ചാമാടിപൊയിൽ എന്നിവിടങ്ങളിലുള്ള കുടുംബങ്ങളെയും മാനന്തവാടി വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് അവിടുന്നുള്ള കുടുംബങ്ങളെയുമാണ് സെന്റ് പാട്രിക്‌സിലേക്ക് മാറ്റിയത്.

അതിനിടെ മാനന്തവാടി മുൻസിപ്പിലാലിറ്റിയിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് മാറ്റിപാർപ്പിച്ച മാനന്തവാടി ഗവ. ഹയർ സെക്കന്ററി സ്‌കൂളിന്റെ ഗ്രൗണ്ടിലും കബനിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വെള്ളം കയറിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ തന്നെ മാനന്തവാടി പനമരം, കൊയിലേരി പനമരം, മനന്തവാടി തലശേരി ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.

മാനന്തവാടി നിരവിൽപുഴ റോഡിൽ മരച്ചുവട്, ചീപ്പാട്, മട്ടിലയം എന്നിവിടങ്ങളിൽ വെള്ളം കയറിയതിനാൽ കുറ്റ്യാടി ഭാഗത്തേക്കുള്ള ഗതാഗതവും തടസപ്പെട്ടു. പേര്യ വനമേഖലയിൽ ഉരുൾപ്പൊട്ടി വനമേഖലയിലായതിനാൽ ആളപായമില്ലങ്കിൽ പുഴകളിൽ മലവെള്ളപാച്ചിലായിരുന്നു. പിലാക്കാവ് മണിയൻകുന്നിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലുണ്ടായി.
അതേസമയം, പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടയാളെ ഇനിയും കണ്ടെത്താനായില്ല.ഒഴുക്കിൽപ്പെട്ടത് തലപ്പുഴ നാൽപത്തിനാലിലെ പോളിടെക്‌നിക്ക് വിദ്യാർത്ഥിയെന്ന് സംശയം. തലപ്പുഴ ഗവ:യു .പി .സ്‌കൂൾ അധ്യാപകൻ വിജി.എസ്.പോളിന്റെ മകൻ ലിജിൻ എസ് പോൾ ആണെന്നാണ് സംശയമുള്ളത് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായ വിജിനെ ഇതുവരെയും കണ്ടെത്താനായില്ല.
ലിജിന്റെതെന്ന് കരുതുന്ന കുട തലപ്പുഴ കമ്പി പാലത്തിനടുത്തു നിന്ന് കണ്ടെത്തുകയും ചെയ്തു.ലിജിനെ കാണാതായതായി തലപ്പുഴ പോലീസ് കേസും രജിസ്റ്റർ ചെയ്തു. പുഴയിലെ കുത്തൊഴുക്ക് തിരച്ചിന് തടസവും സൃഷ്ടിച്ചു. ചൊവ്വാഴ്ചയാണ് ഒരാളെ തലപ്പുഴ കമ്പിപ്പാലത്തിനടുത്ത് ഒഴുകിൽപെട്ട് ഒരാളെ കാണായത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ നേവി സംഘവും ഫയർഫോഴ്‌സും വാളാടുള്ള മുങ്ങൽ സംഘവും തിരച്ചിലിനായി എത്തിയെങ്കിലും കണ്ടെത്തിയില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications