മക്കിമലയില്‍ വന്‍ മണ്ണിടിച്ചില്‍; 7 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു, ദുരന്ത നിവാരണ സേന സന്ദർശിച്ചു!
മാനന്തവാടി: കനത്തമഴയില്‍ മാനന്തവാടി താലൂക്കിലെ തലപ്പുഴ മക്കിമലയില്‍ വന്‍ മണ്ണിടിച്ചില്‍. അപകടസാധ്യത കണക്കിലെടുത്ത് ഏഴ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മക്കിമലയിലാണ് ഉരുള്‍പ്പൊട്ടലിന് സമാനമായ രീതിയില്‍ മണ്ണിടിച്ചിലുണ്ടായത്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലമാണ് കനത്തമഴയില്‍ ഇടിഞ്ഞുതാഴ്ന്നത്.
കുന്നില്‍ പ്രദേശമായതിനാല്‍ അപകട സാധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ്. പ്രദേശത്തെ അര ഏക്കര്‍ ഭൂമി ഇടിഞ്ഞ് താഴന്നതോടെപ്പം ഒരടി വീതിയില്‍ വിള്ളലുമുണ്ടായി. മണ്ണ് ഇടിഞ്ഞ് താഴ്ന്നതിന് താഴെയായി നാല്‍പ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മണ്ണിടിച്ചിലുണ്ടായതിന്റെ തൊട്ടുതാഴെയുള്ള ഏഴ് കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. മക്കിമല ഗവ: എല്‍.പി സ്‌കൂളിലേക്കാണ് ഇവരെ മാറ്റിയത്.

കഴിഞ്ഞ ദിവസം പ്രദേശത്ത് ചെറിയ തോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇന്ന് വലിയ തോതില്‍ മണ്ണ് ഇടിഞ്ഞ് നിരങ്ങിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്. വിള്ളലുണ്ടായ ഭാഗങ്ങളില്‍ രണ്ട് ഉറവകള്‍ ഉണ്ടായതിനാല്‍ വിള്ളലിലൂടെ വെള്ളം ഭൂമിക്കടിയിലേക്ക് ഒഴുകുന്നത് അപകട സാധ്യത ഇരട്ടിയാക്കുന്നു. മണ്ണ് ഇടിഞ്ഞതിന് താഴെയായി മറ്റൊരു സ്വകാര്യ വ്യക്തി വലിയകുളവും നിര്‍മ്മിച്ചിട്ടുണ്ട്. അപകട സാധ്യത മുന്‍നിര്‍ത്തി കുളത്തിലെ ജലനിരപ്പ് കുറക്കാന്‍ റവന്യൂ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംഭവമറിഞ്ഞ് റവന്യൂ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും സംഭവസ്ഥലം സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തി. മഴ തുടര്‍ന്നാല്‍ ഉരുള്‍പൊട്ടലിന് സാധ്യതയേറെയാണെന്ന് അതോറിറ്റി മേധാവി ആശ കിരണ്‍ പറഞ്ഞു. തഹസില്‍ദാര്‍ എന്‍.ഐ.ഷാജുവിന്റെ നേതൃത്വത്തില്‍ റവന്യു സംഘവും പരിശോധന നടത്തി. ഇനിയും മണ്ണിടിച്ചിലുണ്ടായാല്‍ നാല്‍പ്പതോളം കുടുംബങ്ങളെ ബാധിക്കുമെന്നതിനാല്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications