മൈസൂർ ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം താല്‍ക്കാലികമായി നീങ്ങാനുള്ള സാധ്യത തെളിയുന്നു; അടിയന്തര ഹര്‍ജി നല്‍കാന്‍ കേരളത്തോട് സുപ്രീംകോടതി
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി-മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്രാനിരോധനം താല്‍ക്കാലികമായി നീങ്ങാനുള്ള സാധ്യത തെളിയുന്നു. ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നിലവില്‍ക്കുന്ന കേസില്‍ കേരള സര്‍ക്കാരിനോട് അടിയന്തര ഹര്‍ജി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നിരോധനം താല്‍ക്കാലികമായി നീങ്ങാനുള്ള സാധ്യത തെളിയുന്നത്.
നിലവില്‍ രാത്രിയാത്രാ നിരോധനം വയനാട് അടക്കമുള്ള ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. അവശ്യവസ്തുക്കള്‍ക്ക് വയനാടടക്കം പ്രധാനമായും ആശ്രയിക്കുന്നത് കര്‍ണാടകയെയാണ്. എന്നാല്‍ നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവശ്യവസ്തുക്കള്‍ കൊണ്ടുവരുന്നതടക്കം മഴക്കെടുതിയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന വയനാടിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍.എച്ച് &റയില്‍വേ ആക്ഷന്‍ കമ്മറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിനോട് അടിയന്തരമായി ഹര്‍ജി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം.ഖാന്‍ വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുടേതാണ് ഉത്തരവ്. അതേസമയം, നീലഗിരി-വയനാട് എന്‍.എച്ച് &റയില്‍വേ ആക്ഷന്‍ കമ്മറ്റി ഹര്‍ജി കേരളാ സര്‍ക്കാറിന്റെ ഹര്‍ജിയായി പരിഗണിച്ച് വിധി പ്രസ്ഥാവിക്കണമെന്ന് കേരളാ സര്‍ക്കാറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടങ്കിലും പ്രത്യേകഹര്‍ജി ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സമയം അനുവദിക്കുകയായിരുന്നു.
വിദഗ്ധ സമിതിയോട് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനും സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഒരാഴ്ചക്കകം പരിഗണിക്കും. മഴക്കെടുതിക്കിടയില്‍ വയനാട്ടിലേക്കുള്ള ചുരം റോഡ് തകര്‍ന്നതും, ജില്ല പൂര്‍ണമായി ഒറ്റപ്പെട്ട സാഹചര്യമുണ്ടായതും ആക്ഷന്‍ കമ്മിറ്റി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ദുരിതത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ഇനിയും കര്‍ണാടകയെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും, അതിനാല്‍ താല്‍ക്കാലികമായി രാത്രിയാത്രാ നിരോധനം നീക്കിത്തരണമെന്നുമായിരുന്നു ആക്ഷന്‍കമ്മിറ്റിയുടെ വാദം. സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഹര്‍ജി നല്‍കി അത് സുപ്രീംകോടതി പരിഗണിച്ചാല്‍ താല്‍ക്കാലിമായിട്ടെങ്കിലും രാത്രിയാത്രാ നിരോധനം നീങ്ങികിട്ടുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാര്‍.












Click it and Unblock the Notifications