വയനാട്ടില്‍ ലഭിച്ചത് 153.34 മില്ലീമീറ്റര്‍ മഴ; 1183 പേര്‍ ദുരിതാശ്വാസക്യാംപില്‍; നിട്ടറ കോളനി വീണ്ടും ഒറ്റപ്പെട്ടു
കല്‍പ്പറ്റ: വയനാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് 153.34 മില്ലീമീറ്റര്‍ മഴ. ഇതോടെ കാലവര്‍ഷത്തില്‍ ജില്ലയില്‍ ലഭിച്ചത് 2387.3 മില്ലീമീറ്റര്‍ റെക്കോര്‍ഡ് മഴ. മഴ ശക്തമായതോടെ ജില്ലയില്‍ എട്ട് ദുരിതാശ്വാസക്യാംപുകള്‍ തുറന്നു. 1183 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസക്യാംപുകളിലുള്ളത്.
രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 775.60 എം എസ് എലാണ്. നാല് ഷട്ടറുകളും തുറന്നുവിട്ടിട്ടുണ്ട്. നിലവില്‍ 162 ക്യുമെക്‌സ് (സെക്കന്റില്‍ 1,62000 ലിറ്റര്‍ തോതില്‍) തോതിലാണ് വെള്ളം തുറന്നുവിട്ടിരിക്കുന്നത്. കരമാന്‍തോട് വഴി പനമരം പുഴയിലേക്കാണ് ഈ വെള്ളം ഒഴുകിപ്പോകുന്നത്.

തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു. കാരാപ്പുഴ അണക്കെട്ടില്‍ നിലവിലെ ജലനിരപ്പ് 758.2 എം എസ് എല്ലാണ്. കനത്തമഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഓരോ നിമിഷവും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കനത്തമഴയില്‍ വെള്ളം കയറി മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ നിട്ടറ കോളനി വീണ്ടും ഒറ്റപ്പെട്ടു.
രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് നാല് ദിവസം മുന്‍പ് നിര്‍മ്മിച്ച മരപ്പാലം വീണ്ടും ഒഴുകിപ്പോയതോടെയാണ് കോളനിവാസികള്‍ക്ക് പുറത്തെത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടായത്. ജൂണ്‍ ആദ്യവാരവും ജൂലൈ രണ്ടാം വാരവും കനത്ത മഴയില്‍ മരപ്പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പുതിയ മരപ്പാലം നിര്‍ മ്മിക്കുകയായിരുന്നു. കാളിന്ദിപ്പുഴക്ക് കുറുകെ നിട്ടറയില്‍ സ്ഥിരം പാലം നിര്‍മ്മിക്കാന്‍ 10 കോടി രൂപ അനുവദിച്ചിരുന്നു.

സാങ്കേതിക കാരണങ്ങളാല്‍ പാലംനിര്‍മ്മാണത്തിനുളള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. കരിമം, നിട്ടറ, ചിന്നടി, വെളളറോടി കോളനികളിലെത്താനുളള ഏകമാര്‍ഗമാണിത്. പ്രദേശത്ത് മുന്നൂറോളം വീടുകളുണ്ട്. 2003ല്‍ ഇവിടെ തിരുനെല്ലി പഞ്ചായത്ത് നിര്‍മ്മിച്ച പാലം മലവെള്ളപ്പാച്ചിലില്‍ വിലയമരം വന്ന് ഇടിച്ച് തകരുകയാണുണ്ടായത്. പഴയ പാലത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇവിടെ അവശേ ഷിക്കുന്നത്. അടിക്കടി വെളളം ഉയരുകയും താല്‍ക്കാലികപ്പാലം ഒഴുകിപ്പോവുകയും പതിവായതിനാല് ഇവിടെ എത്രയും വേഗം സ്ഥിരം പാലം നിര്‍മ്മിക്കമമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടിക്കുളം മണ്ണിടിഞ്ഞ് വീട് തകര്‍ന്നു താമസിക്കാന്‍ സ്ഥലമില്ലാതെ കുടുംബം ഒറ്റപെട്ടു ബുധനാഴ്ച്ച പുലര്‍ച്ചേയാണ് ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് വീട് നഷടപെട്ടത് തൃശ്ശിലേരി നിട്ടമാനി മേച്ചേരി കുന്ന് പ്രിയദര്‍ശന്റെ പച്ചകട്ട ഉപയോഗിച്ച് കെട്ടിയ വീടാണ് തകര്‍ന്നത്. ഇതോടെ വികലാംഗിയ ഭാര്യ സജിതയും കാഴ്ച്ച കുറവുള്ള പ്രിയനും വയസായ അമ്മയുമാണ് വിഷമത്തിലായത്. പല തവണ വീടിന് അപേക്ഷ നല്‍കിയിട്ടും പഞ്ചായത്ത് അവഗണിക്കുകയും തുടര്‍ന്ന് അപ്പില്‍ നല്‍കിയെങ്കിലും ജില്ലാ കലക്ടറും അപ്പില്‍ തള്ളിയെന്നാണ് കുടുംബം പറയുന്നത്.

സജിതയുടെ വലത് കൈയ്ക്കും ഇടത് കാലിനും സ്വാധീനം ഇല്ല ഇത്രയും ദുരിതം അനുഭവിക്കുന്ന ഇവരെ ലൈഫ്മിഷന്‍ പദ്ധതിയില്‍ നിന്ന് പുറത്താക്കിയതായും ആരോപണമുണ്ട്. മൂന്ന് വയസുള്ള മകനും ഇവര്‍ക്കുണ്ട.് വാസയോഗ്യ വീടുള്ളവരാണ് ഇടിച്ചു പൊളിച്ച് തിരുനെല്ലി പഞ്ചായത്തില്‍ ഭൂരിഭാഗം അധികൃതരുടെ ഒത്താശയോടെ വീട് നിര്‍മ്മിക്കുമ്പോള്‍ ഇവരോട് ക്രൂരത കാട്ടുന്നതായി ആക്ഷേപമുണ്ട്.
മണ്ണിടിച്ചില്‍ കക്കൂസ് ടാങ്കും തകര്‍ന്ന് വെള്ളം നിറഞ്ഞ നിലയിലാണ്. കാവുംമന്ദം കമ്പനിക്കുന്നിലും വൈത്തിരി പടിഞ്ഞാറത്തറ റോഡില്‍ പാറത്തോടിന് സമീപവും ഉരുള്‍പൊട്ടി വന്‍നാശനഷ്ടങ്ങളുണ്ടായി. ഉരുള്‍പൊട്ടലില്‍ പാറത്തോട് എട്ടാംമൈല്‍ റോഡ് തകര്‍ന്നു. ആളപായമില്ല. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചു.












Click it and Unblock the Notifications