വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ചിത്രം തെളിയുന്നു: ഷാനിമോള്‍-ജാസ്മിന്‍ ഷാ പോരാട്ടത്തിന് സാധ്യത
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമാവുന്നു. എം ഐ ഷാനവാസിന് പകരം ഷാനിമോള്‍ ഉസ്മാനാണ് നിലവില്‍ കൂടുതല്‍ സാധ്യത പരിഗണിക്കപ്പെടുന്നത്. മുന്‍ കെ പി സി സി അധ്യക്ഷനായ എം എം ഹസ്സനും സീറ്റിലേക്ക് നോട്ടമിട്ട് കാത്തിരിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ധിഖ്, കെ പി അനില്‍കുമാര്‍, കെ സി റോസക്കുട്ടിടീച്ചര്‍, കെ പി അബ്ദുള്‍മജീദ് തുടങ്ങിയവരും സീറ്റ് പിടിക്കാന്‍ കളത്തിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, മണ്ഡലത്തിലെ ഒരാള്‍ തന്നെ മത്സരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം നിലപാടുകളെ അംഗീകരിക്കാനാവില്ലെന്നും നടപടിയുണ്ടാകുമെന്നുമായിരുന്നു ജനമഹായാത്രയുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. യു ഡി എഫിന് ഏറ്റവുമധികം വിജയസാധ്യത പ്രഖ്യാപിക്കുന്ന മണ്ഡലമാണ് വയനാട്.
അതുകൊണ്ട് തന്നെ നിലവിലെ സീറ്റ് ഐ ഗ്രൂപ്പ് സീറ്റ് ഒരിക്കലും വിട്ടുനല്‍കില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതിനിടയില്‍ ഷാനവാസിന്റെ മകളുടെ പേരും ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ഇതംഗിക്കരിക്കാന്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ തയ്യാറായിട്ടില്ല. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന സൂചനയനുസരിച്ച് ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് മുന്‍നിരയിലുള്ളത്. എല്‍ ഡി എഫില്‍ സി പി ഐയാണ് വയനാട് സീറ്റില്‍ മത്സരിച്ചുവരുന്നത്. ഇത്തവണയും ഈ സീറ്റില്‍ സി പി ഐ തന്നെ മത്സരിക്കുമെന്നുറപ്പായി.
തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ഉയര്‍ന്നുവന്ന പേരുകള്‍ സത്യന്‍മൊകേരിയുടെതായിരുന്നു. കഴിഞ്ഞ തവണ ഷാനവാസിനോട് നേരിയ വോട്ടിനാണ് മൊകേരി തോറ്റത്. ഇതിന് പിന്നാലെ സി പി ഐ നേതാവ് പി പി സുനീറിന്റെ പേരും ഉയര്‍ന്നുവന്നു. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ വയനാട് മണ്ഡലത്തില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായി എത്തുമെന്നാണറിയുന്നത്. ഇത് സംബന്ധിച്ച് ജാസ്മിന്‍ ഷായുമായി ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.
നഴ്‌സുമാരുടെ വിഷയത്തില്‍ അതിശക്തമായ സമരം നടത്തിയ വിജയിച്ച ജാസ്മിന്‍ ഷാ വയനാട്ടില്‍ മത്സരാര്‍ത്ഥിയായെത്തുമ്പോള്‍ പോരാട്ടം തീ പാറിയേക്കും. മുസ്ലീം വോട്ടുകള്‍ നിര്‍ണായ സ്വാധീനം ചെലുത്തുന്ന മണ്ഡലത്തില്‍ ഷാനിമോള്‍-ജാസ്മിന്‍ ഷാ പോരാട്ടം നടക്കുമോയെന്നറിയാനുള്ള ആകാംഷയിലാണ് ജില്ലയിലെ വോട്ടര്‍മാര്‍.