വയനാട് കുണ്ടത്തുവയലിലെ നവദമ്പതികളുടെ കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു, ശാസ്ത്രീയ തെളിവുകളടക്കം കോടതിയില്‍...
മാനന്തവാടി: നാടിനെ നടുക്കിയ കണ്ടത്തുവയലിലെ നവദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ തൊട്ടില്‍പാലം കലങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥന്‍ (42) നെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യ മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2018 സെപ്റ്റംബര്‍ 18നായിരുന്നു ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
90 ദിവസം പൂര്‍ത്തിയാകാന്‍ 12 ദിവസങ്ങള്‍ അവശേഷിക്കുമ്പോഴാണ് എല്ലാവിധ ശാസ്ത്രീയ തെളിവുകളുമുള്‍പ്പെടെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കുറ്റപത്രം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചതെങ്കിലും കേസിന്റെ വിചാരണയു മറ്റും സെഷന്‍സ് കോടതിയിലാണ് നടക്കുക. മാനന്തവാടി താലൂക്കിലെ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈല്‍ പുരിഞ്ഞിയില്‍ വാഴയില്‍ മൊയ്തുവിന്റെ മകന്‍ ഉമ്മര്‍ (27), ഭാര്യ മാനന്തവാടി ചെറ്റപ്പാലം ആറങ്ങാടന്‍ മുഹമ്മദ് എന്ന മമ്മൂട്ടിയുടെ മകള്‍ ഫാത്തിമ (18) എന്നിവരെ 2018 ജൂലൈ ആറിനാണ് വീട്ടിനുള്ളിലെ കിടപ്പറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

രണ്ട് മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ തെളിവുകളിലെക്കെത്താന്‍ സാധിക്കാത്തതില്‍ പൊലീസിന് പഴി കേള്‍ക്കേണ്ടി വന്നെങ്കിലും, പഴുതടച്ച അന്വേഷണത്തിനൊടുവില്‍ പ്രതിയിലേക്കെത്തുകയായിരുന്നു.
മോഷണശ്രമത്തിനിടെയായിരുന്നു പ്രതിയായ വിശ്വനാഥന്‍ കൊലപാതകം നടത്തിയത്. യാതൊരുവിധ തെളിവുകളുമില്ലാതെ കൊലനടത്തിയ പ്രതി കൊലചെയ്യപ്പെട്ട ഫാത്തിമ അണിഞ്ഞിരുന്ന ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുന്‍ കുറ്റവാളികളെ നിരീക്ഷണ വിധേയമാക്കി വരുന്ന തിനിടെയാണ് വയനാട് അതിര്‍ത്തിയിലുള്ള കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പാലം കാവിലുംപാറ മരുതോറ എന്ന സ്ഥലത്തെ വിശ്വനാഥനെ കുറിച്ച് വിവരം ലഭിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും ബാധ്യതകളെ കുറിച്ചുമാണ് ആദ്യം അന്വേഷിച്ചത്.

കൊലപാതകത്തിന് ശേഷം ഇയാള്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്തതായി വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യുകയും ശാസ്ത്രീയമായ രീതിയില്‍ പരിശോധന നടത്തുകയുമായിരുന്നു. പിന്നീട് ഇയാള്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചു. മുമ്പ് ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ട് വെള്ളമുണ്ട മാനന്തവാടി ഭാഗത്ത് എത്തിയിട്ടുണ്ട്. സംഭവ ദിവസമായ ജൂലൈ അഞ്ചിന് രാത്രി കണ്ടത്തുവയലില്‍ എത്തിയപ്പോള്‍ ഉമ്മറിന്റെ വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നതായും ലൈറ്റുകള്‍ പ്രകാശിച്ചും കണ്ടു.
അകത്ത് കയറിയപ്പോള്‍ ഇരുവരും ഉറങ്ങുകയായിരുന്നു. ഫാത്തിമയുടെ മാല പൊട്ടിക്കുന്നതിനിടെ ഉണര്‍ന്ന ഉമ്മറിനെ കയ്യില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് തലക്കും മുഖത്തും അടിച്ചുവീഴ്ത്തി. ശബ്ദം കേട്ട് എഴുന്നേറ്റ ഫാത്തിമയെയും ഇതേ രീതിയില്‍ അടിച്ചു വീഴ്ത്തി. പിന്നീട് ഇരുവരെയും തലയില്‍ പിടിച്ച് അമര്‍ത്തി മരണം ഉറപ്പാക്കുകയായിരുന്നു. ഫാത്തിമയുടെ ശരീര ത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് പുറത്തിറങ്ങി സ്ഥലത്തും പരിസരത്തും മുളകുപൊടി വിതറി കമ്പിവടി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

സ്വര്‍ണ്ണാഭരണങ്ങള്‍ കുറ്റ്യാടിയിലുള്ള സേട്ടുവിന്റെ കടയില്‍ വിറ്റ് സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്തു. പ്രതിയായ വിശ്വനാഥന്‍ ചൊക്ലി, കുറ്റ്യാടി, തൊട്ടില്‍പ്പാലം എന്നീ സ്റ്റേഷനുകളില്‍ മോഷണം, സ്ത്രീ പീഡനം, വിശ്വാസ വഞ്ചന എന്നീ കേസ്സുകളില്‍ പ്രതിയായി ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷത്തിലധികം ഫോണ്‍ കോളുകളും എസ്. എം. എസുകളും സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചിരുന്നു. കേരള പോലീസിന്റെ ക്രൈം സൈറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചും ശാസ്ത്രീയ സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗിച്ചും പരിശോധിച്ചു.












Click it and Unblock the Notifications