ഒടിപി ചോദിച്ച് ഫോണ്‍കോള്‍; പ്രവാസിക്ക് ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ പണവും നഷ്ടമായി
റിയാദ്: ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പല തന്ത്രങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഓൺലൈൻ വഴി പണം തട്ടുന്നത്. നിരവധിപേരാണ് ഇവരുടെ തട്ടിപ്പിൽ വീണ് പണം നഷ്ടമായവർ. ലിങ്കുകൾ വഴിയും മെസേജ് വഴിയും ഒടിപി വങ്ങിച്ചുമൊക്കെയാണ് തട്ടിപ്പ് നടത്തുന്നത്.
നേരത്തെ ഫുഡ് ഓർഡർ ചെയ്യാൻ ഫേസ്ബുക്കിലെ പരസ്യത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത സ്ത്രീക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ട വാർത്ത നമ്മൾ കേട്ടുകാണും. ഒടിപി ഉപയോഗിച്ചായിരുന്നു ആ സ്ത്രീയുടെ ബാങ്കിൽ നിന്ന് തട്ടിപ്പുകാർ പണം തട്ടിയെടുത്തത്. ഇപ്പോൾ ഒടിപി ഉപയോഗിച്ചുള്ള മറ്റൊരു തട്ടിപ്പിന്റെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പ്രവാസിയുടെ പണം ആണ് തട്ടിപ്പുകാർ തട്ടിയെടുത്തത്..
ഖത്തര്‍ ലോകകപ്പിന് നാമക്കല്‍ അയച്ചത് 5 കോടി മുട്ടകള്‍; പക്ഷേ കേരളത്തിന് സാധിക്കില്ല; കാരണം
സൗദി അറേബ്യയിൽ ആണ് സംഭവം. ഫോൺ വഴി ബന്ധപ്പെട്ട് ഒ.ടി.പി കൈക്കലാക്കി നടത്തിയ തട്ടിപ്പിൽ പ്രവാസിക്ക് അക്കൗണ്ടിലുണ്ടായിരുന്ന മുഴുവൻ പണവും നഷ്ടമായി. അൽകോബാറിലെ അക്റബിയയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിക്കാണ് കഴിഞ്ഞ ദിവസം പണം നഷ്ടമായത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്ന് നുണ പറഞ്ഞ് ഫോൺ കോൾ എത്തിയത്.
ഔദ്യോഗികമായ ഫോൺ കോളാണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിൽ ഇംഗീഷിലും അറബിയിലുമായിരുന്നു സംസാരം. തന്റെ ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യണമെന്നും അത് അബ്ഷിർ പ്ലാറ്റ്ഫോം വഴി എളുപ്പത്തിൽ ചെയ്യാമെന്നും അറിയിച്ചു. തുടർന്ന് പാസ്‍പോർട്ട് നമ്പറും ഇഖാമയുടെ നമ്പറും വിളിച്ചയാൾ തന്നെ ഇങ്ങോട്ട് പറഞ്ഞു. അതേസമയം തന്നെ ബാങ്ക് അക്കൗണ്ടിനെക്കറിച്ച് ഒന്നും സംസാരിച്ചതുമില്ല. ഇതോടെ വിശ്വാസമായി. പതിനഞ്ച് മിനിറ്റോളം സംസാരിച്ച ശേഷമാണ് ഫോണിൽ ഒരു മെസേജ് വരുമെന്നും അതിലുള്ള ഒ.ടി.പി നൽകണമെന്നും പറഞ്ഞത്.
അറബിയിലായിരുന്നു മെസേജ്. അതിലുണ്ടായിരുന്ന നമ്പർ പറഞ്ഞുകൊടുത്തു. എന്നാൽ മിനിറ്റുകൾക്കം ഫോണിലെ സിം പ്രവർത്തിക്കാതെ ആയി. സംശയം തോന്നി ബാങ്കിലെത്തിയപ്പോൾ പണം മുഴുവൻ ട്രാൻസ്‍ഫർ ചെയ്യപ്പെട്ടെന്നായിരുന്നു മറുപടി. തന്റെ തന്നെ കാർഡ് ഉപയോഗിച്ച് ട്രാൻസ്‍ഫർ ചെയ്യുകയായിരുന്നു.
മൊബൈൽ കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ തന്റെ നമ്പർ മറ്റൊരാൾ ഉപയോഗിച്ചുവെന്നും വ്യക്തമായി. വൈകുന്നേരത്തോടെ നമ്പർ തിരിച്ച് കിട്ടിയെങ്കിലും തന്റെ നമ്പറിൽ നിന്ന് തട്ടിപ്പുകാർ പലരെയും വിളിച്ചിട്ടുണ്ടാവുമെന്ന് സംശയമുള്ളതിനാൽ പരാതി നൽകിയിട്ടുണ്ട്. അക്കൗണ്ടിലുണ്ടായിരുന്ന 1800 റിയാൽ നഷ്ടമായതായി യുവാവ് പറഞ്ഞു.