പ്രവാസികളുടെ മോഹം തകർത്ത് വീണ്ടും വിമാനക്കമ്പനികള്‍: കുടുംബത്തെ കാണാനാവാതെ മറ്റൊരു അവധിക്കാലം കൂടി

ദുബായ്: പ്രവാസികള്‍ക്ക് ദുരിതം വിതച്ച് വിമാന ടിക്കറ്റുകളില്‍ വീണ്ടും വർധനവ്. കേരളത്തിലെ വിദ്യാലയങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ വേനല്‍ അവധിക്കാലമായതിനാല്‍ മാർച്ച് അവസാനം മുതല്‍ സംസ്ഥാനത്ത് നിന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാക്കുലിയാണ് ചിലവേറിയതായി മാറുക. മാർച്ച് അവസാനവും ഏപ്രില്‍ ആദ്യവും കേരളത്തില്‍ നിന്നും യു എ ഇയിലേക്കുള്ള ഏറ്റവും കുറഞ്ഞ് നിരക്ക് 23500 ഇന്ത്യന്‍ രൂപയാണ്. അവധിക്കാലത്ത് കുടുംബത്തെ ഗള്‍ഫിലേക്ക് എത്തിക്കാനുള്ള പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് മേലാണ് കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.
സാധാരണയായി അവധിക്കാലത്താണ് പ്രവാസികള്‍ കുടുംബത്തെ വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിക്കാറുള്ളത്. അതോടൊപ്പം തന്നെ വിസിറ്റ് വിസ പുതുക്കണമെങ്കിൽ യു എ ഇക്ക് പുറത്തുപോയി തിരികെ വരണം എന്ന നിബന്ധന വന്നതോടെ പലരും വിസിറ്റ് വിസ പുതുക്കാന്‍ നാട്ടിലേക്ക് തിരിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ മാസം ഒന്നാം തിയത് കോഴിക്കോട് നിന്നും ദുബൈയിലേക്ക് 26000 രൂപയാണ് നിരക്ക്. ഇതാണ് സമീപ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കും.

കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നും അത് 30000 രൂപക്ക് മുകളില്‍ വരും. മൂന്നും നാലും അംഗങ്ങളുമുള്ള കുടുംബത്തെ ഗള്‍ഫിലേക്ക് എത്തിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപയോളം വിമാനടിക്കറ്റിന് മാത്രമാവും. കുടുംബങ്ങളെ ഗള്‍ഫിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നവരെ മാത്രമല്ല, അവധിക്ക് നാട്ടിലേക്ക് പോയവരേയും ജോലി അന്വേഷിച്ച് വരുന്നവരേയും അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടില്‍ പോയി വരുന്നവരേടും ടിക്കറ്റ് നിരക്ക് ഉയർന്നത് ബാധിക്കും.
ഏപ്രിൽ അദ്യത്തിൽ കോഴിക്കോട് നിന്നും ദുബൈയിലേക്കും അല്‍ഐനിലേക്കുമുള്ള എയർ ഇന്ത്യ എക്സപ്രസിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ദിവസം രണ്ട് സർവ്വീസ് വീതമാണ് ഈ രണ്ട് സ്ഥലങ്ങളിലേക്കും എയർ ഇന്ത്യക്കുള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സർവ്വീസ് നടത്താന്‍ കഴിയാത്തതും തിരിച്ചടിയാണ്. തിരക്കുള്ള സമയങ്ങളില്‍ ചെറിയ വിമാനങ്ങള്‍ക്ക് പകരം കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന വലിയ വിമാനങ്ങൾ ഉപയോഗിച്ചും വിമാന കമ്പനികള്‍ സർവ്വീസ് നടത്താറുണ്ടായിരുന്നു.
മാർച്ച് മൂന്നാം വാരം മുതല്‍ ഏപ്രില്‍ ആദ്യ വാരം വരെയാണ് യു എ യിലെ വസന്തകാല അവധി ആരംഭിക്കുന്നത്. ഈ സമയത്ത് യു എ ഇയില്‍ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റിന് വലിയ കുറവുണ്ടെങ്കിലും തിരിച്ചുള്ള യാത്ര ചിലവേറിയതിനാല്‍ ഈ യാത്രയും പ്രവാസികള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ്.












Click it and Unblock the Notifications