മലയാളികള്‍ക്ക് ജീവനേക്കാള്‍ വലുതാണോ കൈയ്യില്‍ കരുതിയ ബാഗുകള്‍???
ദുബായ്: ഏതാനും നിമിഷങ്ങള്‍ക്കകം വിമാനം തീഗോളാമായി പൊട്ടിത്തെറിക്കുമെന്ന് ക്യത്യമായി അറിയാവുന്ന മലയാളികളായ യാത്രക്കാര്‍ എത്രയും പെട്ടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനു പകരം സ്വന്തം ബാഗുകളും ലാപ്‌ടോപ്പുകളും എടുക്കാന്‍ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ജീവനക്കാരെ ആശ്ചര്യത്തിലാക്കി. വിമാനം അപകടത്തില്‍പ്പെട്ടത് മുതല്‍ മൊബൈലില്‍ വീഡിയോ ചിത്രീകരിച്ച് കൊണ്ട് നിന്നവരും കൂട്ടത്തിലുണ്ടായിരുന്നു.
ഇത്തരത്തില്‍ ചിത്രീകരിച്ച മൊബൈല്‍ വീഡിയോയിലാണ് സ്വന്തം ബാഗുകള്‍ അന്യേഷിച്ച് നടക്കുകയായിരുന്ന യാത്രക്കാരോട് സുരക്ഷാ ജീവനക്കാര്‍ ബാഗുകള്‍ ഉപേക്ഷിച്ച് എത്രയും പെട്ടന്ന് രക്ഷപ്പെടുക ഇല്ലങ്കില്‍ നിങ്ങള്‍ മരിച്ചു പോകുമെന്ന് വിളിച്ച് പറയുന്നതായി വ്യക്തമാകുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിമാന ജീവനക്കാരുടെയും അവസരോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തത്തില്‍ നിന്നും 300ഓളം പേരെ രക്ഷപ്പെടുത്തിയത്.
ഏതാണ്ട് 45 ഡിഗ്രിയിലധികം ചൂടില്‍ ചുട്ടുപൊള്ളുന്ന വിമാനത്താവള റണ്‍വെയിലൂടെ കൈക്കുഞ്ഞുങ്ങളുമായി കാലില്‍ പാദരക്ഷ പോലും ഇല്ലാതെ ഓടുകയായിരുന്ന തനിക്ക് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്റെ കാലില്‍ അണിഞ്ഞ ഷൂ എറിഞ്ഞ് തരുകയായിരുന്നുവെന്ന് കോട്ടയം സ്വദേശിനിയായ റിനി ഓര്‍ക്കുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതിയ നിമിഷം.
വിമാനത്തില്‍ പുക കണ്ടപ്പോള്‍ തന്നെ സര്‍വ്വദൈവങ്ങളെയും വിളിച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ആദ്യം വിമാനം ക്യത്യമായി ലാന്‍ഡ് ചെയ്തുവെന്നാണ് കരുതിയത് എന്നാല്‍ പെട്ടന്ന് എമര്‍ജന്‍സി ഡോറുകള്‍ തുറക്കുകയും അവിടേക്ക് യാത്രക്കാര്‍ എത്തിപ്പെടാന്‍ തിക്കും തിരക്കും കൂട്ടുന്നത് കണ്ടപ്പോഴാണ് വിമാനം അപകടത്തില്‍പ്പെട്ടിരിക്കുകയാണെന്ന് മനസ്സിലായതെന്നും റിനി പറയുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല നാല് മാസം പ്രായമായ കൈകുഞ്ഞിനെയും മകളെയും പിടിച്ച് രക്ഷാവാതിലിലേക്ക് ഓടുകയായിരുന്നു.
ഇറങ്ങി ഓടുന്നതിനിടയില്‍ മലയാളികളായ പലരും വിമാനം കത്തുന്ന ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അധിക്രതര്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. അത്തരക്കാരോട് വിമാനത്തില്‍ നിന്നും അകലം പാലിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. അല്‍പ സമയത്തിനുള്ളില്‍ ഉഗ്രശബ്ദത്തോടെ ചിറകിനു തീപിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതും കണ്ടു.
ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ചിട്ടില്ലെങ്കില്‍ അവിടെ നിന്ന് വിമാനം മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചവരും അപകടത്തില്‍പ്പെടുമായിരുന്നുവെന്ന് റിനി പറയുന്നു. ഏതായാലും ടെര്‍മിനല്‍ കെട്ടിടത്തില്‍ എത്തി വീട്ടുകാരോട് സംസാരിച്ചപ്പോഴാണ് ശ്വാസം നേരെ വീണതെന്ന് ഇവര്‍ പറഞ്ഞു.