ചെറിയ പെരുന്നാള്‍ നിറവില്‍ പ്രവാസ ലോകം: ഈദ്ഗാഹുകളിലും പള്ളികളിലും വന്‍തിരക്ക്
ദുബായ്: ഒമാന്‍ ഒഴികേയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ കൂടുതല്‍ ഇളവുകള്‍ ലഭിച്ചത് പെരുന്നാള്‍ ആഘോഷങ്ങളെ കൂടുതല്‍ സജീവമാക്കി. യു എ ഇ ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ പള്ളികളും ഈദ്ഗാഹുകളും ചെറിയപെരുന്നാള്‍ നമസ്കാരത്തിന് എത്തിയ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിഡ് ജാഗ്രത പാലിക്കണമെന്ന നിർദേശം അധികൃതർ നല്‍കിയിരുന്നു. ഇതേതുടർന്ന് മിക്കയിടത്തും സാമൂഹിക അകലം പാലിച്ചാണ് നമസ്കാരം നടന്നത്. മക്കയിലെ ഹറം പള്ളിയില്‍ നടന്ന ചെറിയ പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരങ്ങള്‍ പങ്കുചേർന്നു.
ഗള്‍ഫ് ലോകത്തെ മലയാളി പ്രവാസി സമൂഹവും പെരുന്നാള്‍ ആഘോഷം കെങ്കേമമാക്കി. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രത്യേക ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു. നമസ്കാരും അതിന്ന ശേഷമുള്ള പ്രഭാഷണവും (ഖുത്ബ) ഉള്‍പ്പടെ 20 മിനിറ്റാണ് സമയം അനുവദിച്ചിരിക്കുന്നത്.

ഖത്തറിലും കോവിഡ് ജാഗ്രതയോടെയായിരുന്നു പെരുന്നാള്‍ ആഘോഷം. അമീർ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും രാജകുടുംബാംഗങ്ങളും അല്‍ വജ്ബ ഈദ്ഗാഹിലാണ് പെരുന്നാള്‍ നമസ്കാരം നിർവ്വഹിച്ചത്. രാവിലെ കൃത്യം 5.12 ന് തന്നെ രാജ്യത്തെ മുഴുവന്‍ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്കാരത്തിന് തുടക്കം കുറിച്ചു.
ഒമാനില്‍ മാത്രം നാളെയാണ് പെരുന്നാള്‍. പെരുന്നാള്‍ പ്രമാണിച്ച് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന നിരവധി തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കി. 304 തടവുകാര്‍ക്കാണ് മാപ്പ് നല്‍കിയിരിക്കുന്നത്. മാപ്പ് ലഭിച്ച് മോചിതരായവരില്‍ 108പേര്‍ വിദേശികളാണ്.
അതേസമയം, പുണ്യമാസമായ റമളാനിലെ 30 നോമ്പുകളും പൂർത്തിയാക്കി കേരളത്തിലും നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. ചെറിയ പെരുമാള്‍ ഇന്നായിരിക്കുമെന്ന് കരുതി ഇന്നത്തെ അവധി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കോവിഡ് നിയന്ത്രണങ്ങളാല്‍ വീടുകളില്‍ ഒതുക്കേണ്ടി വന്ന പെരുന്നാള്‍ ആഘോഷം ഇത്തവണ അതിമനോഹരമാക്കി തീർക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. ആള്‍ക്കൂട്ട നിയന്ത്രണം എടുത്ത് കളഞ്ഞ സാഹചര്യത്തില്‍ പള്ളികള്‍ക്ക് പുറമെ ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നിർവ്വഹിക്കപ്പെടും.


Click it and Unblock the Notifications