ഹനിയും ഉമ്മയും ഒന്നിച്ചു ചേരാൻ കാരണമായ പ്രവാസിക്ക് ജോലി നഷ്ടമായി! നല്ലത് കാത്തുവെച്ചിട്ടുണ്ടാകും...
പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഫാറൂഖിന് സുഡാനിലെ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് 'ഗൾഫ് മാധ്യമ'മാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദുബായ്: നരിക്കുനിയിൽ നിന്ന് കാണാതായ സുഡാൻകാരനായ മകനും, ഉമ്മയും വർഷങ്ങൾക്ക് ശേഷം ഷാർജയിൽ വെച്ച് ഒരുമിച്ച് ചേർന്ന വാർത്ത ആരും മറന്നിട്ടുണ്ടാകില്ല. ചെറുപ്പത്തിൽ സുഡാൻ സ്വദേശിയായ
പിതാവ് കൊണ്ടുപോയ ഹനിയും ഉമ്മ നൂർജഹാനും തമ്മിൽ വീണ്ടും കണ്ടുമുട്ടിയ വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, ആ സമാഗമത്തിന് കാരണക്കാരനായ പ്രവാസി മലയാളിക്ക് സുഡാനിലെ ജോലി നഷ്ടമായെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഫാറൂഖിന് സുഡാനിലെ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് 'ഗൾഫ് മാധ്യമ'മാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹനിയെ മാതാവിന്റെ അടുക്കലെത്തിക്കാൻ മുൻകൈയെടുത്തത് താനാണെന്ന് ഹനിയുടെ പിതാവ് അറിഞ്ഞുവെന്നും, അതിനാൽ സുഡാനിൽ തുടരുന്നതിന് ഭീഷണിയുണ്ടായതിനെ തുടർന്നുമാണ് തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് ഫാറൂഖ് ഗൾഫ് മാധ്യമത്തോട് പറഞ്ഞത്.

ഹനി...
കോഴിക്കോട് നരിക്കുനി സ്വദേശിനിയായ നൂർജഹാന് സുഡാൻ സ്വദേശിയായ ഭർത്താവിലുണ്ടായ ഏകമകനാണ് ഹനി. വർഷങ്ങൾക്ക് മുൻപാണ് കുട്ടിയായിരുന്ന ഹനിയെയും കൂട്ടി ഭർത്താവ് കേരളത്തിൽ നിന്നും സുഡാനിലേക്ക് പോയത്.

എവിടെയാണെന്നറിയില്ല...
കാണാതായ മകൻ എവിടെയാണെന്നറിയാതെ വർഷങ്ങൾ തള്ളിനീക്കിയ നൂർജഹാന് മകനെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.

ഫാറൂഖിലൂടെ...
ഈ വർഷമാണ് സുഡാനിൽ ജോലി ചെയ്യുന്ന ഫാറൂഖ് സുഡാൻ യുവാവ് കേരളത്തിലുള്ള തന്റെ മാതാവിനെയും സഹോദരിമാരെയും അന്വേഷിക്കുന്നുവെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

സഹോദരി...
ഹനിയുടെ ചിത്രവും രേഖകളും വ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യപ്പെട്ടത് ഷാർജയിൽ ജോലി ചെയ്യുന്ന നൂർജഹാന്റെ മകളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് ഫാറൂഖിന്റെ സഹായത്തോടെ ഹനി സഹോദരിയുടെ അടുത്തെത്തുന്നത്.

ഉമ്മയെ കണ്ടു...
കാണാതായ മകനെ കണ്ടെത്തിയ വിവരമറിഞ്ഞ നൂർജഹാൻ നാട്ടിൽ നിന്നും ഷാർജിയിലേക്ക് പോകനൊരുങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധി തടസമായി. തുടർന്ന് ആഭരണങ്ങൾ വിറ്റ് ഗൾഫിലേക്ക് പോകാനൊരുങ്ങിയ നൂർജഹാന് പാക്ക് സ്വദേശിയായ വ്യവസായിയാണ് എല്ലാ സഹായവും നൽകിയത്. കഴിഞ്ഞ 18നാണ് നൂർജഹാനും ഹനിയും വീണ്ടും ഒരുമിച്ച് ചേർന്നത്.

ജോലിക്ക് ഭീഷണി...
ഹനി മാതാവിന്റെയും സഹോദരിമാരുടെയും അടുത്തെത്തിയ വിവരം സുഡാനിലെ പിതാവ് അറിഞ്ഞതോടെയാണ് ഇതിനെല്ലാം സഹായം നൽകിയ ഫാറൂഖിന് സുഡാനിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നത്.

ആദ്യം സൗദിയിൽ...
പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഫാറൂഖ് പതിനെട്ട് വർഷത്തോളം സൗദി അറേബ്യയിൽ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. ഇതിനുശേഷമാണ് സുഡാനിൽ സന്ദർശക വിസയിലെത്തി പുതിയ ജോലിയിൽ പ്രവേശിച്ചത്.

ഖാർത്തൂമിൽ...
സുഡാനിലെ ഖാർത്തൂമിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് ഫാറൂഖ് ഹനിയെ കണ്ടുമുട്ടുന്നത്. ഈ കണ്ടുമുട്ടലാണ് ഹനിയെ മാതാവിന്റെയടുക്കലെത്തിക്കാൻ സഹായിച്ചത്.

നല്ലതല്ലെന്ന്...
സുഡാനിൽ വലിയ സ്വാധീനമുള്ള ഹനിയുടെ പിതാവ് ഇക്കാര്യങ്ങളെല്ലാം അറിഞ്ഞതോടെയാണ് സുഹൃത്തുക്കൾ ഫാറൂഖിനോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടത്. ഭീഷണിയുണ്ടായതിനെ തുടർന്നാണ് ഫാറൂഖ് സുഡാനിൽ
നിന്നും മടങ്ങിയത്.

ദൈവം കാത്തുവെച്ചിട്ടുണ്ടാകും...
നാട്ടിലേക്ക് മടങ്ങിയ ഫാറൂഖ് സുഹൃത്തുക്കൾ വഴി യുഎഇയിൽ തൊഴിൽ അന്വേഷണം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒരു കുടുംബത്തെ കൂട്ടിയിണക്കുക എന്ന മഹത്തായ സത്കർമം നിർവഹിച്ചതിനിടെയിൽ സംഭവിച്ച നഷ്ടത്തിൽ വിഷമമില്ലെന്നും, അതിനേക്കാൾ നല്ലത് തനിക്കായി ദൈവം കാത്തുവെച്ചിട്ടുണ്ടാവുമെന്നും ഫാറൂഖ് ഗൾഫ് മാധ്യമത്തോട് വ്യക്തമാക്കി.












Click it and Unblock the Notifications